ആഗസ്റ്റ്
ആഗസ്റ്റ് 1 തിങ്കൾ
“എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”—യോഹ. 15:5.
യേശുവിന്റെ മോചനവിലയുടെ പൂർണപ്രയോജനം കിട്ടണമെങ്കിൽ നമുക്കു യേശുവുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. ‘സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുമെന്നാണ്’ യേശു പറഞ്ഞത്. (യോഹ. 15:13) യേശുവിനു മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ ആളുകൾ യേശുവിനെക്കുറിച്ച് പഠിക്കുകയും യേശുവുമായി സ്നേഹബന്ധത്തിൽ വരുകയും വേണം. അവരും പുനരുത്ഥാനത്തിൽ വരും. പക്ഷേ എന്നേക്കും ജീവിക്കണമെങ്കിൽ നീതിമാന്മാരായ ഈ ദൈവദാസന്മാരും യേശുവിന്റെ സുഹൃത്തുക്കളാകണം. (യോഹ. 17:3; പ്രവൃ. 24:15; എബ്രാ. 11:8-12, 24-26, 31) യേശുവിനോടൊപ്പം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള വിലയേറിയ അവസരം നമുക്കുണ്ട്. ഭൂമിയിലായിരുന്നപ്പോൾ യേശു ഒരു അധ്യാപകനായിരുന്നു. സ്വർഗത്തിലേക്കു പോയതിനു ശേഷം സഭയുടെ തലയായ യേശു പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. യേശുവിനെയും പിതാവിനെയും പറ്റി അറിയാൻ, കഴിയുന്നത്ര ആളുകളെ സഹായിക്കുന്നതിനു നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യേശു ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തിൽ, യഹോവയുടെയും യേശുവിന്റെയും സഹായമുണ്ടെങ്കിലേ ഈ പ്രവർത്തനം നന്നായി ചെയ്യാൻ നമുക്കു കഴിയൂ.—യോഹ. 15:4. w20.04 22 ¶7-8
ആഗസ്റ്റ് 2 ചൊവ്വ
‘ഈ രണ്ടു രാജാക്കന്മാരും ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് പരസ്പരം നുണ പറയും.’—ദാനി. 11:27.
തുടക്കത്തിൽ ഇസ്രായേലിന്റെ വടക്കും തെക്കും ഉള്ള രാഷ്ട്രീയശക്തികൾക്കാണു “വടക്കേ രാജാവ്,” “തെക്കേ രാജാവ്” എന്നീ പേരുകൾ നൽകിയിരുന്നത്. (ദാനി. 10:14) എ.ഡി. 33-ലെ പെന്തിക്കോസ്തുവരെ ഇസ്രായേല്യരായിരുന്നു ദൈവജനം. എന്നാൽ അന്നുമുതൽ ക്രിസ്തുവിന്റെ വിശ്വസ്തരായ ശിഷ്യന്മാരാണു തന്റെ ജനമെന്ന് യഹോവ വ്യക്തമാക്കി. അതുകൊണ്ട് ദാനിയേൽ 11-ാം അധ്യായത്തിലെ പ്രവചനത്തിലെ മിക്ക ഭാഗങ്ങളും പുരാതന ഇസ്രായേല്യരെക്കുറിച്ചുള്ളതല്ല, പകരം ക്രിസ്തുവിന്റെ അനുഗാമികളെക്കുറിച്ചുള്ളതാണ്. (പ്രവൃ. 2:1-4; റോമ. 9:6-8; ഗലാ. 6:15, 16) കാലം കടന്നുപോകുന്നതനുസരിച്ച്, വടക്കേ രാജാവും തെക്കേ രാജാവും മാറിമാറിവന്നു. എങ്കിലും രണ്ടു രാജാക്കന്മാരും നിലവിലുണ്ടായിരുന്ന സമയത്ത് അവ തമ്മിൽ ചില സമാനതകളുണ്ടായിരുന്നു. ഒന്ന്, ആ രാജാക്കന്മാർ ദൈവജനത്തെ നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. രണ്ട്, ദൈവജനവുമായി ഇടപെട്ട വിധത്തിലൂടെ അവർ സത്യദൈവമായ യഹോവയെ വെറുക്കുന്നെന്നു കാണിച്ചു. മൂന്ന്, ആ രണ്ടു രാജാക്കന്മാരും പരസ്പരം മേധാവിത്വത്തിനും മേൽക്കോയ്മക്കും വേണ്ടി പോരാടി. w20.05 3 ¶3-4
ആഗസ്റ്റ് 3 ബുധൻ
“ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും.”—പുറ. 3:14.
തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ എന്താണോ ആവശ്യം യഹോവ അത് ആയിത്തീരും. അതാണ് യഹോവ ചെയ്യുന്ന ഒരു കാര്യം. ഇനി, തന്നെ സേവിക്കാനും തന്റെ ഉദ്ദേശ്യം നിവർത്തിക്കാനും തന്റെ അപൂർണദാസന്മാർ എന്തായിത്തീരണമോ, അവരെ അത് ആക്കിത്തീർക്കാനും യഹോവയ്ക്കു കഴിയും. (യശ. 64:8) ഈ വിധങ്ങളിൽ തന്റെ ഇഷ്ടം നടപ്പാകാൻ യഹോവ ഇടയാക്കും. തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽനിന്ന് യഹോവയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല. (യശ. 46:10, 11) യഹോവ ഇതേവരെ ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. യഹോവ നമ്മളെ ചെയ്യാൻ പ്രാപ്തരാക്കിയ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക. ഇതെക്കുറിച്ചെല്ലാം ധ്യാനിക്കുന്നത്, നമ്മുടെ സ്വർഗീയപിതാവിനോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, സൃഷ്ടിയിലെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ, ഇതെല്ലാം ഉളവാകാൻ ഇടയാക്കിയ യഹോവയോടു നമുക്കു ഭയാദരവ് തോന്നുന്നില്ലേ? (സങ്കീ. 8:3, 4) യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനുവേണ്ടി യഹോവ നമ്മളെ എന്തെല്ലാം ആക്കിത്തീർത്തു എന്നു ചിന്തിക്കുമ്പോഴും യഹോവയോടു നമുക്ക് ആഴമായ ബഹുമാനം തോന്നുന്നു. യഹോവ എന്ന പേര് ശരിക്കും ഭയാദരവ് ഉണർത്തുന്നതുതന്നെയാണ്! നമ്മുടെ പിതാവ് എന്തെല്ലാമാണോ, അതെല്ലാം ആ പേരിലുണ്ട്, യഹോവ ചെയ്ത കാര്യങ്ങളും ചെയ്യാൻപോകുന്ന കാര്യങ്ങളും എല്ലാം.—സങ്കീ. 89:7, 8. w20.06 9-10 ¶6-7
ആഗസ്റ്റ് 4 വ്യാഴം
‘ദൈവം എല്ലാവർക്കും ജീവനും ശ്വാസവും നൽകുന്നു.’—പ്രവൃ. 17:24, 25.
മനുഷ്യൻ ഉൾപ്പെടെയുള്ള മിക്ക ജീവജാലങ്ങൾക്കും ജീവൻ നിലനിറുത്താൻ ആവശ്യമായ ഒരു വാതകമാണ് ഓക്സിജൻ. ഓരോ വർഷവും ജീവജാലങ്ങൾ ഏകദേശം പതിനായിരം കോടി ടൺ ഓക്സിജൻ ശ്വസിക്കുന്നെന്നു കണക്കാക്കപ്പെടുന്നു. എന്നിട്ട്, ഇതേ ജീവജാലങ്ങൾ കാർബൺ ഡൈ ഓക്സൈഡ് എന്ന വാതകം പുറത്തേക്കു വിടുന്നു. എങ്കിലും അവ ഈ ഓക്സിജൻ മുഴുവൻ ഉപയോഗിച്ചുതീർക്കുന്നില്ല. അതുപോലെ അവ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകംകൊണ്ട് അന്തരീക്ഷം നിറയുന്നുമില്ല. എന്തുകൊണ്ട്? കാരണം യഹോവ വലിയ മരങ്ങൾമുതൽ വെള്ളത്തിൽ വളരുന്ന ചെറിയ ആൽഗവരെയുള്ള സസ്യങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അതു കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്ത് വിടും. ഈ ഓക്സിജൻ പരിവൃത്തി നമുക്കു ശ്വസിക്കാൻ ആവശ്യമായ വായു തരുന്നതുകൊണ്ട് ഇന്നത്തെ ദിനവാക്യത്തിലെ വാക്കുകളോടു നമ്മൾ പൂർണമായി യോജിക്കും. അത്ഭുതകരമായ ഈ ഗ്രഹത്തിനും അതിലുള്ള നല്ല കാര്യങ്ങൾക്കെല്ലാത്തിനും നമുക്കു നന്ദി തോന്നണമെങ്കിൽ എന്തു ചെയ്യണം? (സങ്കീ. 115:16) യഹോവ ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതാണു നമുക്കു ചെയ്യാവുന്ന ഒരു കാര്യം. നമുക്കു തന്നിരിക്കുന്ന നല്ല കാര്യങ്ങൾക്ക് യഹോവയോടു നന്ദി പറയാൻ അപ്പോൾ നമുക്കു തോന്നും. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചുകൊണ്ടും ഭൂമി എന്ന സമ്മാനത്തെ വിലമതിക്കുന്നെന്നു നമുക്കു കാണിക്കാം. w20.05 22 ¶5, 7
ആഗസ്റ്റ് 5 വെള്ളി
“ജനതകളുടെ ഇടയിൽ അശുദ്ധമായ എന്റെ മഹനീയനാമത്തെ, . . . ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.”—യഹ. 36:23.
തന്റെ പേരിനു നേരെ ഉണ്ടായ സാത്താന്റെ ആക്രമണം യഹോവ ജ്ഞാനത്തോടെയും ക്ഷമയോടെയും നീതിയോടെയും ആണ് കൈകാര്യം ചെയ്തത്. എണ്ണമറ്റ വിധങ്ങളിൽ തന്റെ അതിരറ്റ ശക്തിയും യഹോവ കാണിച്ചിട്ടുണ്ട്. (1 യോഹ. 4:8) ഏറ്റവും പ്രധാനമായി, യഹോവ ചെയ്യുന്ന കാര്യങ്ങളിലെല്ലാം യഹോവയുടെ സ്നേഹം പ്രതിഫലിച്ചുകാണാം. തന്റെ നാമം പരിശുദ്ധമാക്കാൻ യഹോവ ഇടതടവില്ലാതെ പ്രവർത്തിച്ചിരിക്കുന്നു. ഇക്കാലത്തും സാത്താൻ യഹോവയുടെ പേര് ദുഷിക്കുന്നു. അതിനുവേണ്ടി, ദൈവത്തിനു ശക്തിയും നീതിയും ജ്ഞാനവും സ്നേഹവും ഒക്കെയുണ്ടോ എന്ന് ആളുകൾ സംശയിക്കാൻ അവൻ ഇടയാക്കുന്നു. ഉദാഹരണത്തിന്, യഹോവ അല്ല സ്രഷ്ടാവ് എന്ന് ആളുകളെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. ഇനി, ആളുകൾ ദൈവത്തിൽ വിശ്വസിച്ചാൽത്തന്നെ ദൈവം കടുംപിടുത്തക്കാരനാണെന്നും ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. ആളുകളെ തീനരകത്തിലിട്ടു ചുടുന്ന നിർദയനും ക്രൂരനും ആയ ഒരു ദൈവമാണ് യഹോവ എന്നുപോലും അവൻ ആളുകളെ പഠിപ്പിക്കുന്നു. ആളുകൾ ഈ നുണകൾ വിശ്വസിച്ചാൽ യഹോവയുടെ നീതിയുള്ള ഭരണം തള്ളിക്കളയാനായിരിക്കും അവർക്കു തോന്നുക. യഹോവ സാത്താനെ നശിപ്പിക്കുന്നതുവരെ നിങ്ങളും യഹോവയെ തള്ളിക്കളയണം എന്നാണു സാത്താന്റെ ആഗ്രഹം. അവൻ അതിൽ വിജയിക്കുമോ? w20.06 5 ¶13-15
ആഗസ്റ്റ് 6 ശനി
“ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ, അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തുവാണല്ലോ എല്ലാവരിലും എല്ലാമായിരിക്കുന്നത്.”—കൊലോ. 3:11.
ഇന്നു മിക്ക സഭകളിലും പുതിയൊരു ഭാഷ പഠിക്കാൻ കഠിനശ്രമം ചെയ്യുന്ന സഹോദരങ്ങളെ നമുക്കു കാണാനാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും. അവരുടെ ഭാഷാപരമായ കഴിവുകളിലേക്കു ശ്രദ്ധിക്കുന്നതിനു പകരം, യഹോവയോട് അവർക്കുള്ള സ്നേഹവും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും കാണാൻ നമുക്കു ശ്രമിക്കാം. മനോഹരമായ ഈ ഗുണങ്ങൾ കാണാൻ നമുക്കു കഴിയുന്നെങ്കിൽ നമ്മൾ അവരെ ബഹുമാനിക്കും, വിലയുള്ളവരായി കാണും. അവർ നമ്മുടെ ഭാഷ നന്നായി സംസാരിക്കുന്നില്ല എന്ന കാരണത്താൽ “എനിക്കു നിന്നെ ആവശ്യമില്ല” എന്നു നമ്മൾ അവരോട് ഒരിക്കലും പറയില്ല. (1 കൊരി. 12:21) യഹോവ സഹോദരന്മാരെന്നോ സഹോദരിമാരെന്നോ വ്യത്യാസമില്ലാതെ നമുക്ക് എല്ലാവർക്കും തന്റെ സഭയിൽ ഒരു സ്ഥാനം നൽകി അനുഗ്രഹിച്ചിരിക്കുന്നു. നമ്മൾ എല്ലാവരും, ഏകാകികളും വിവാഹിതരും, പ്രായം ചെന്നവരും അല്ലാത്തവരും, ഒരു പ്രത്യേകഭാഷ നന്നായി സംസാരിക്കാൻ കഴിയുന്നവരും അല്ലാത്തവരും, യഹോവയ്ക്കു വിലപ്പെട്ടവരാണ്. നമ്മൾ നമ്മുടെ സഹോദരങ്ങൾക്കും വേണ്ടപ്പെട്ടവരാണ്. (റോമ. 12:4, 5; കൊലോ. 3:10) സഹോദരങ്ങളെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്ന് നമുക്ക് എപ്പോഴും ചിന്തിക്കാം. അതോടൊപ്പം സഭയിൽ മറ്റുള്ളവർക്കുള്ള സ്ഥാനം നമ്മൾ വിലമതിക്കുന്നെന്നും എപ്പോഴും തെളിയിക്കാം. w20.08 31 ¶20-22
ആഗസ്റ്റ് 7 ഞായർ
“ചിലർ പൗലോസിനോടു ചേർന്ന് വിശ്വാസികളായിത്തീർന്നു.”—പ്രവൃ. 17:34.
ആതൻസ് നഗരത്തിലെ ആളുകൾ വിഗ്രഹാരാധകരും അധാർമികപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരും ആയിരുന്നു, ചിലർ തത്ത്വചിന്തകരായിരുന്നു. പക്ഷേ അതുകൊണ്ട് അവർ ഒരിക്കലും ക്രിസ്തുശിഷ്യരാകില്ല എന്ന് അപ്പോസ്തലനായ പൗലോസ് ചിന്തിച്ചില്ല. അവർ പൗലോസിനെ അവഹേളിച്ചിട്ടും അവരോടു പ്രസംഗിക്കുന്നതു പൗലോസ് നിറുത്തിയില്ല. മുമ്പ് പൗലോസുതന്നെ “ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും” ആയിരുന്നു. ആ പൗലോസാണ് പിന്നീട് ഒരു ക്രിസ്ത്യാനിയായത്. (1 തിമൊ. 1:13) പൗലോസിനു തന്റെ ഒരു ശിഷ്യനാകാൻ കഴിയുമെന്നു യേശു വിശ്വസിച്ചതുപോലെ ആതൻസുകാർക്കു ക്രിസ്തുശിഷ്യരാകാൻ കഴിയുമെന്നു പൗലോസും വിശ്വസിച്ചു. പൗലോസിന്റെ ആ വിശ്വാസം പാഴായില്ല. (പ്രവൃ. 9:13-15) ഒന്നാം നൂറ്റാണ്ടിൽ എല്ലാ തരത്തിലുംപെട്ട ആളുകൾ യേശുവിന്റെ ശിഷ്യരായി. ഗ്രീക്കു നഗരമായ കൊരിന്തിന്റെ കാര്യമെടുക്കുക. പൗലോസ് ആ സഭയിലെ സഹോദരങ്ങൾക്ക് എഴുതിയപ്പോൾ മുമ്പ് അവരിൽ ചിലർ കുറ്റവാളികളും അങ്ങേയറ്റം മ്ലേച്ഛമായ അധാർമികപ്രവൃത്തികൾ ചെയ്തിരുന്നവരും ആയിരുന്നെന്നു പറഞ്ഞു. എന്നിട്ട് പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.” (1 കൊരി. 6:9-11) അത്രയും മോശമായ സ്വഭാവങ്ങളുള്ള ആ നഗരത്തിലെ ആളുകൾ മാറ്റം വരുത്തി ശിഷ്യരാകുമെന്നു നിങ്ങൾ കരുതുമായിരുന്നോ? w20.04 12 ¶15-16
ആഗസ്റ്റ് 8 തിങ്കൾ
“എനിക്കു മതിയായി! . . . എന്റെ ജീവനെടുക്കേണമേ!”—1 രാജാ. 19:4.
യഹോവയെ സേവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് സംശയിച്ചുതുടങ്ങുന്നവരെ മൂപ്പന്മാർ മോശമായി വിലയിരുത്തരുത്. അവരെ കുറ്റപ്പെടുത്തുന്നതിനു പകരം, അവർ എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ ശ്രമിക്കണം. അങ്ങനെയാകുമ്പോൾ അവർക്ക് ഏറ്റവും അനുയോജ്യമായ തിരുവെഴുത്തുകൾ ഉപയോഗിച്ച് പ്രോത്സാഹനം കൊടുക്കാൻ മൂപ്പന്മാർക്കു കഴിയും. ഒരിക്കൽ ഏലിയ പ്രവാചകൻ ഇസബേൽ രാജ്ഞിയെ പേടിച്ച് ഓടിപ്പോയി. (1 രാജാ. 19:1-3) താൻ ഇതുവരെ ചെയ്തതെല്ലാം വെറുതെയായിപ്പോയെന്ന് ഏലിയയ്ക്കു തോന്നി. മരിക്കാൻപോലും അദ്ദേഹം ആഗ്രഹിച്ചു. (1 രാജാ. 19:10) അപ്പോൾ കുറ്റപ്പെടുത്തുന്നതിനു പകരം ഏലിയ ഒറ്റയ്ക്കല്ലെന്നും അദ്ദേഹത്തിനു ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാമെന്നും യഹോവ ഉറപ്പു കൊടുത്തു. ഏലിയയെക്കൊണ്ട് തനിക്ക് ഇനിയും ഉപയോഗമുണ്ടെന്ന് യഹോവ വ്യക്തമാക്കി. അദ്ദേഹം തന്റെ ആകുലതകളെല്ലാം പറഞ്ഞപ്പോൾ യഹോവ അതു ദയയോടെ ശ്രദ്ധിച്ച് കേൾക്കുകയും പുതിയ നിയമനങ്ങൾ കൊടുക്കുകയും ചെയ്തു. നമുക്കുള്ള പാഠം? (1 രാജാ. 19:11-16, 18) നമ്മൾ എല്ലാവരും, പ്രത്യേകിച്ച് മൂപ്പന്മാർ, യഹോവയുടെ ആടുകളോടു ദയയോടെ ഇടപെടണം. ചിലപ്പോൾ ഒരാൾ ദേഷ്യമോ അമർഷമോ ഒക്കെ കാണിച്ചേക്കാം. അല്ലെങ്കിൽ യഹോവയുടെ കരുണയ്ക്കു താൻ യോഗ്യനല്ലെന്ന് അയാൾക്കു തോന്നുന്നുണ്ടാകാം. എങ്കിലും ആ വ്യക്തി തന്റെ ഉള്ളിലുള്ളതെല്ലാം പറയുമ്പോൾ മൂപ്പന്മാർ ശ്രദ്ധിച്ച് കേൾക്കും. ‘കാണാതെപോയ ആടാണെങ്കിലും’ യഹോവ അദ്ദേഹത്തെ ഇപ്പോഴും വിലയുള്ളവനായി കാണുന്നുണ്ടെന്ന് അവർ ഉറപ്പു കൊടുക്കും. w20.06 22 ¶13-14
ആഗസ്റ്റ് 9 ചൊവ്വ
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാ. 17:17.
നമ്മൾ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം നല്ല സഹവാസം ആസ്വദിച്ച് സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 133:1) യേശുവിനു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. (യോഹ. 15:15) നല്ല കൂട്ടുകാരുണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ബൈബിൾ പറയുന്നുണ്ട്. (സുഭാ. 18:24) സ്വയം ഒറ്റപ്പെടുത്തുന്നതു നല്ലതല്ലെന്നും അതു പറയുന്നു. (സുഭാ. 18:1) പലരും കരുതുന്നതു സോഷ്യൽ മീഡിയയിലൂടെ നമുക്കു ധാരാളം കൂട്ടുകാരെ കിട്ടുമെന്നും അങ്ങനെ ഏകാന്തത ഒഴിവാക്കാമെന്നും ആണ്. എന്നാൽ ആശയവിനിമയത്തിന്റെ ഈ മാർഗം ഉപയോഗിക്കുമ്പോൾ നല്ല ജാഗ്രത ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങളും മറ്റും കാണാൻ ധാരാളം സമയം ചെലവഴിക്കുന്നവർക്കു മിക്കപ്പോഴും നിരാശയും ഏകാന്തതയും ആണ് അനുഭവപ്പെടുന്നതെന്നു പല പഠനങ്ങളും കാണിക്കുന്നു. എന്തുകൊണ്ടായിരിക്കാം അത്? ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടുന്നത്, അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളുടെ ഫോട്ടോകളോ അവരുടെയും കൂട്ടുകാരുടെയും അവർ പോയ സ്ഥലങ്ങളുടെയും ഒക്കെ തിരഞ്ഞെടുത്ത ഫോട്ടോകളോ ആയിരിക്കാം. ഇതൊക്കെ കാണുന്ന ഒരാൾ തന്റെ ജീവിതം പുതുമയില്ലാത്തതും വിരസവും ആണെന്നു ചിന്തിക്കാനും അങ്ങനെ നിരാശപ്പെടാനും ഇടയായേക്കാം. w20.07 5-6 ¶12-13
ആഗസ്റ്റ് 10 ബുധൻ
“ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു.”—പ്രവൃ. 15:6.
1988 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇങ്ങനെ പറയുന്നു: “ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ നേരിടാനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും സഹായകമായ ബൈബിൾതത്ത്വങ്ങൾ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ഏതൊരു മൂപ്പന്റെയും ഓർമയിൽ കൊണ്ടുവരാൻ ക്രിസ്തുവിനു കഴിയും. (പ്രവൃ. 15:7-15) പരിശുദ്ധാത്മാവ് മൂപ്പന്മാരുടെ സംഘത്തിലെ ഏതെങ്കിലും ഒരാളെയല്ല, മറിച്ച് എല്ലാവരെയും സഹായിക്കുമെന്ന് അവർക്ക് അറിയാം.” സഹമൂപ്പന്മാരെ ബഹുമാനിക്കുന്ന ഒരു മൂപ്പൻ മൂപ്പന്മാരുടെ യോഗത്തിൽ എപ്പോഴും ആദ്യം സംസാരിക്കാൻ ശ്രമിക്കില്ല. ചർച്ചയിൽ ആധിപത്യം പുലർത്താനും അദ്ദേഹം ശ്രമിക്കില്ല. താൻ പറയുന്നതാണ് എപ്പോഴും ശരിയെന്ന ചിന്ത അദ്ദേഹം ഒഴിവാക്കും. പകരം, തന്റെ അഭിപ്രായങ്ങൾ എപ്പോഴും എളിമയോടെയും താഴ്മയോടെയും പറയും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അദ്ദേഹം ശ്രദ്ധിച്ച് കേൾക്കും. ബൈബിൾതത്ത്വങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും വിശ്വസ്തനും വിവേകിയും ആയ അടിമയുടെ നിർദേശങ്ങൾ പിൻപറ്റാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. (മത്താ. 24:45-47) സ്നേഹവും ബഹുമാനവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ മൂപ്പന്മാർ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പരിശുദ്ധാത്മാവ് അവരുടെകൂടെയുണ്ടായിരിക്കും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ ദൈവാത്മാവ് അവരെ നയിക്കുകയും ചെയ്യും.—യാക്കോ. 3:17, 18. w20.08 27 ¶5-6
ആഗസ്റ്റ് 11 വ്യാഴം
“എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക.”—റോമ. 12:21.
പൗലോസ് അപ്പോസ്തലന്റെ ശത്രുക്കൾ അദ്ദേഹത്തെക്കാൾ വളരെയധികം ശക്തരായിരുന്നു. അവർ പലപ്പോഴും അദ്ദേഹത്തെ അടിക്കുകയും ജയിലിലാക്കുകയും ചെയ്തു. അതുകൂടാതെ, പൗലോസിന്റെ മിത്രങ്ങളായിരുന്ന പലരും ശത്രുക്കളെപ്പോലെ പെരുമാറി. ക്രിസ്തീയസഭയിലുള്ള ചിലർപോലും അദ്ദേഹത്തെ എതിർത്തു. (2 കൊരി. 12:11; ഫിലി. 3:18) പക്ഷേ, തന്റെ എതിരാളികളെയെല്ലാം പൗലോസ് കീഴ്പെടുത്തി. എങ്ങനെ? എതിർപ്പുകളുണ്ടായിട്ടും പൗലോസ് പ്രസംഗപ്രവർത്തനം തുടർന്നു. സഹോദരങ്ങൾ തന്നെ നിരാശപ്പെടുത്തിയപ്പോൾപ്പോലും പൗലോസ് അവരോടു വിശ്വസ്തനായി തുടർന്നു. എല്ലാത്തിലും ഉപരി, ജീവിതാവസാനംവരെ പൗലോസ് ദൈവത്തോടു വിശ്വസ്തനായിരുന്നു. (2 തിമൊ. 4:8) ഇതെല്ലാം ചെയ്യാൻ കഴിഞ്ഞതു പൗലോസ് ശാരീരികമായി ശക്തനായിരുന്നതുകൊണ്ടല്ല. മറിച്ച്, അദ്ദേഹം യഹോവയിൽ ആശ്രയിച്ചതുകൊണ്ടാണ്. നിങ്ങൾക്കു പരിഹാസമോ, ഉപദ്രവമോ നേരിടേണ്ടിവരുന്നുണ്ടോ? യഹോവയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് നമ്മൾ തിന്മയെ കീഴടക്കും. ആളുകളുടെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം കൊടുത്തുകൊണ്ടും നമ്മളോടു മോശമായി പെരുമാറുന്നവരോട് ആദരവും ദയയും കാണിച്ചുകൊണ്ടും ശത്രുക്കൾക്കുപോലും നന്മ ചെയ്തുകൊണ്ടും നമുക്ക് ആ ലക്ഷ്യം നേടാം.—മത്താ. 5:44; 1 പത്രോ. 3:15-17. w20.07 17-18 ¶14-15
ആഗസ്റ്റ് 12 വെള്ളി
“അങ്ങയുടെ താഴ്മ എന്നെ വലിയവനാക്കുന്നു.”—2 ശമു. 22:36.
യഹോവയ്ക്കു താഴ്മയുണ്ടെന്നു നമുക്കു പറയാൻ കഴിയുമോ? കഴിയും. അതുതന്നെയാണ് ഇന്നത്തെ ദിനവാക്യത്തിൽ ദാവീദ് പറഞ്ഞതും. (സങ്കീ. 18:35) ഇതു പറഞ്ഞപ്പോൾ ഇസ്രായേലിന്റെ ഭാവിരാജാവിനെ അഭിഷേകം ചെയ്യാൻ ശമുവേൽ പ്രവാചകൻ ദാവീദിന്റെ അപ്പന്റെ വീട്ടിലേക്കു വന്ന ദിവസമായിരിക്കാം ഒരുപക്ഷേ ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്. എട്ട് ആൺമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദാവീദ്. എന്നിട്ടും ശൗലിനു പകരം രാജാവാകാൻ യഹോവ തിരഞ്ഞെടുത്തത് ദാവീദിനെയായിരുന്നു. (1 ശമു. 16:1, 10-13) “ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു; സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ . . . പിടിച്ചുയർത്തുന്നു. . . . അവനെ പ്രധാനികളോടൊപ്പം . . . ഇരുത്തുന്നു” എന്ന് യഹോവയെക്കുറിച്ച് പറഞ്ഞ സങ്കീർത്തനക്കാരനു തോന്നിയതുപോലെതന്നെയാണു തീർച്ചയായും ദാവീദിനും തോന്നിയത്. (സങ്കീ. 113:6-8) അപൂർണരായ മനുഷ്യരോട് യഹോവ ഇടപെടുന്ന വിധം നോക്കിയാൽ യഹോവയ്ക്കു താഴ്മയുണ്ടെന്നു നമുക്കു മനസ്സിലാക്കാം. യഹോവ നമ്മുടെ ആരാധന സ്വീകരിക്കുക മാത്രമല്ല, നമ്മളെ തന്റെ സ്നേഹിതരായി കാണുകയും ചെയ്യുന്നു. (സങ്കീ. 25:14) നമുക്ക് യഹോവയുടെ സ്നേഹിതരാകാൻ കഴിയേണ്ടതിനു നമ്മുടെ പാപങ്ങൾക്ക് ഒരു മോചനവിലയായി തന്റെ മകനെ തന്നുകൊണ്ട് യഹോവയാണു മുൻകൈയെടുത്തത്. എത്ര വലിയ അനുകമ്പയും കരുണയും ആണ് യഹോവ നമ്മളോടു കാണിച്ചത്! w20.08 8 ¶1-3
ആഗസ്റ്റ് 13 ശനി
‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു.’—2 പത്രോ. 3:9.
ഈ പഴയ വ്യവസ്ഥിതി നശിപ്പിക്കാനുള്ള ദിവസവും മണിക്കൂറും യഹോവ ‘കുറിച്ചുവെച്ചിട്ടുണ്ട്.’ (മത്താ. 24:36) യഹോവ ഒരിക്കലും അക്ഷമനായി ആ ദിവസത്തിനു മുമ്പ് പ്രവർത്തിക്കില്ല. മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്താൻ യഹോവ അതിയായി ആഗ്രഹിക്കുന്നുണ്ട്. (ഇയ്യോ. 14:14, 15) എങ്കിലും അവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ഉചിതമായ സമയത്തിനായി യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്. (യോഹ. 5:28) യഹോവ ഇങ്ങനെ ക്ഷമ കാണിച്ചതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒന്നു ചിന്തിക്കുക: നമുക്കും, അതുപോലെ മറ്റ് അനേകർക്കും “മാനസാന്തരപ്പെടാൻ” അവസരം ലഭിച്ചത് യഹോവ ക്ഷമ കാണിച്ചതുകൊണ്ടല്ലേ? കഴിയുന്നത്ര ആളുകൾക്കു നിത്യജീവൻ നേടാനുള്ള അവസരം ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയുടെ ക്ഷമയെ വിലമതിക്കുന്നു എന്നു നമുക്ക് എങ്ങനെ കാണിക്കാം? ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ കണ്ടെത്താനായി ആത്മാർഥമായി അന്വേഷിച്ചുകൊണ്ടും യഹോവയെ സ്നേഹിക്കാനും സേവിക്കാനും അവരെ സഹായിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാം. (പ്രവൃ. 13:48) അപ്പോൾ നമ്മളെപ്പോലെ അവർക്കും യഹോവയുടെ ക്ഷമയിൽനിന്ന് പ്രയോജനം നേടാൻ കഴിയും. w20.08 18 ¶17
ആഗസ്റ്റ് 14 ഞായർ
“യഹോവേ, അങ്ങയുടെ വഴികൾ എനിക്ക് അറിയിച്ചുതരേണമേ; അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.”—സങ്കീ. 25:4.
പഠിക്കുന്ന കാര്യങ്ങൾ വിദ്യാർഥിക്ക് മനസ്സിലായാൽ മാത്രം പോരാ. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിക്കുകയും വേണം. എങ്കിൽ മാത്രമേ പഠിക്കുന്ന കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് പ്രചോദനം തോന്നുകയുള്ളൂ. ആളുകൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ യുക്തിസഹമായി പഠിപ്പിച്ചിരുന്ന ആളായിരുന്നു യേശു. ആളുകൾ യേശുവിനെ അനുഗമിച്ചതു പക്ഷേ, യേശുവിന്റെ പഠിപ്പിക്കലുകൾ അവരുടെ ഹൃദയത്തെ സ്പർശിച്ചതുകൊണ്ടുംകൂടിയാണ്. (ലൂക്കോ. 24:15, 27, 32) യഹോവയെ ഒരു യഥാർഥ വ്യക്തിയായി കാണാൻ നിങ്ങളുടെ വിദ്യാർഥിക്ക് കഴിയണം. യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനു മനസ്സിലാകണം. യഹോവയെ തന്റെ പിതാവും തന്റെ ദൈവവും തന്റെ സ്നേഹിതനും ആയി കാണാനും നമ്മൾ വിദ്യാർഥിയെ സഹായിക്കണം. (സങ്കീ. 25:5) ബൈബിൾ പഠിപ്പിക്കുന്ന സമയത്ത് ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് എടുത്തുപറയുക. (പുറ. 34:5, 6; 1 പത്രോ. 5:6, 7) ഏതു വിഷയമാണ് നമ്മൾ പഠിക്കുന്നതെങ്കിലും നമുക്ക് അതു ചെയ്യാം. യഹോവയുടെ സ്നേഹം, ദയ, അനുകമ്പ പോലുള്ള മനോഹരമായ ഗുണങ്ങൾ നന്നായി മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. ‘നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കണം’ എന്നതാണ് “ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന” എന്ന് യേശു പറഞ്ഞു. (മത്താ. 22:37, 38) വിദ്യാർഥിയുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർന്നുവരാൻ സഹായിക്കുന്നതിന് എപ്പോഴും ശ്രമിക്കുക. w20.10 10 ¶12
ആഗസ്റ്റ് 15 തിങ്കൾ
“യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.”—യോഹ. 11:5.
യേശു എല്ലാ സ്ത്രീകളോടും മാന്യതയോടെ ഇടപെട്ടു. (യോഹ. 4:27) എന്നാൽ അതു മാത്രമല്ല, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്ത സ്ത്രീകളെ യേശു കൂടുതൽ വിലമതിക്കുകയും ചെയ്തു. യേശു അവരെ തന്റെ സഹോദരിമാർ എന്നു വിളിക്കുകയും പുരുഷന്മാരെപ്പോലെതന്നെ അവരും തന്റെ ആത്മീയകുടുംബത്തിന്റെ ഭാഗമാണ് എന്നു സൂചിപ്പിക്കുകയും ചെയ്തു. (മത്താ. 12:50) യേശു അവരുടെ ഒരു നല്ല സുഹൃത്തും കൂടിയായിരുന്നു. ഉദാഹരണത്തിന്, യേശുവുമായി നല്ല സൗഹൃദം ആസ്വദിച്ചിരുന്നവരാണ്, സാധ്യതയനുസരിച്ച് ഏകാകികളായിരുന്ന മാർത്തയും മറിയയും. (ലൂക്കോ. 10:38-42) യേശുവിനോടൊപ്പമായിരുന്നപ്പോൾ അവർക്ക് ഒരു അസ്വസ്ഥതയോ പിരിമുറുക്കമോ ഒന്നും തോന്നിയില്ല. ആ വിധത്തിലാണ് യേശു അവരോടു സംസാരിക്കുകയും ഇടപെടുകയും ചെയ്തത്. അതുകൊണ്ടാണ് മറിയയ്ക്ക് ഒരു വിദ്യാർഥിയെപ്പോലെ യേശുവിന്റെ കാൽക്കൽ പോയി ഇരിക്കാൻ മടി തോന്നാതിരുന്നത്. ഇനി, മറിയ തന്നെ സഹായിക്കുന്നില്ലെന്നു കണ്ടപ്പോൾ പരിഭവം തോന്നിയ മാർത്ത യേശുവിനോട് അതു തുറന്നുപറഞ്ഞതും അതുകൊണ്ടാണ്. അനൗപചാരികമായ ആ കൂടിവരവിലും, രണ്ടു സ്ത്രീകളെയും ആത്മീയമായി സഹായിക്കാൻ യേശുവിനു കഴിഞ്ഞു. മറ്റ് അവസരങ്ങളിലും ആ രണ്ടു സ്ത്രീകളെയും അവരുടെ ആങ്ങളയായ ലാസറിനെയും സന്ദർശിച്ചുകൊണ്ട് അവരെക്കുറിച്ച് ചിന്തയുണ്ടെന്നു യേശു കാണിച്ചു. (യോഹ. 12:1-3) അതുകൊണ്ടുതന്നെ ലാസറിനു ഗുരുതരമായ അസുഖം വന്നപ്പോൾ മറിയയ്ക്കും മാർത്തയ്ക്കും യേശുവിനോടു സഹായം ചോദിക്കാൻ ഒരു മടിയും തോന്നിയില്ല.—യോഹ. 11:3. w20.09 20 ¶3; 21 ¶6
ആഗസ്റ്റ് 16 ചൊവ്വ
‘ദൈവരാജ്യം പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടുമെന്നൊരു തോന്നൽ കേൾവിക്കാരുടെ മനസ്സിലുണ്ടായിരുന്നു.’—ലൂക്കോ. 19:11.
ദൈവരാജ്യം ‘പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടുമെന്നും’ റോമിന്റെ അടിമത്തത്തിൽനിന്ന് തങ്ങളെ രക്ഷിക്കുമെന്നും യേശുവിന്റെ ശിഷ്യന്മാർ പ്രതീക്ഷിച്ചു. ദൈവരാജ്യം, ദുഷ്ടത നീക്കി നീതി കളിയാടുന്ന ഒരു പുതിയ ലോകം ഇവിടെ കൊണ്ടുവരുന്ന ദിവസത്തിനായി നമ്മളും കാത്തിരിക്കുകയാണ്. (2 പത്രോ. 3:13) പക്ഷേ യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തേ അതു നടക്കുകയുള്ളൂ. അതുവരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. പെട്ടകം പണിയാനും ‘നീതിയെക്കുറിച്ച് പ്രസംഗിക്കാനും’ യഹോവ നോഹയ്ക്ക് മതിയായ സമയം കൊടുത്തു. (2 പത്രോ. 2:5; 1 പത്രോ. 3:20) ദുഷ്ടത നിറഞ്ഞ സൊദോം, ഗൊമോറ നഗരങ്ങളിലെ ആളുകളെ നശിപ്പിക്കാനുള്ള യഹോവയുടെ തീരുമാനത്തെക്കുറിച്ച് അബ്രാഹാം ആവർത്തിച്ച് ചോദിച്ചപ്പോഴും യഹോവ ശ്രദ്ധയോടെ കേട്ടുനിന്നു. (ഉൽപ. 18:20-33) അവിശ്വസ്തരായ ഇസ്രായേൽ ജനതയോട് യഹോവ നൂറ്റാണ്ടുകളോളം ക്ഷമയോടെ ഇടപെട്ടു. (നെഹ. 9:30, 31) താൻ ആകർഷിക്കുന്ന എല്ലാവർക്കും മാനസാന്തരപ്പെടാൻ ആവശ്യത്തിനു സമയം കൊടുത്തുകൊണ്ട് യഹോവ ഇന്നും ക്ഷമ കാണിക്കുന്നു. (2 പത്രോ. 3:9; യോഹ. 6:44; 1 തിമൊ. 2:3, 4) പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ ആയിരിക്കുമ്പോൾ ക്ഷമ കാണിക്കാൻ യഹോവയുടെ ഈ നല്ല മാതൃക നമ്മളെ പ്രചോദിപ്പിക്കും. w20.09 10 ¶8-9
ആഗസ്റ്റ് 17 ബുധൻ
‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃ. 24:15.
യഹോവ ആളുകളെ പുനരുത്ഥാനപ്പെടുത്തുമ്പോൾ അവരുടെ ഓർമകളും അവരെ തിരിച്ചറിയിക്കുന്ന വ്യക്തിത്വസവിശേഷതകളും യഹോവ അവർക്കു തിരിച്ചുകൊടുക്കും. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഒന്നു ചിന്തിക്കുക! യഹോവ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. അതുകൊണ്ട്, യഹോവ നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ ശ്രദ്ധിക്കുകയും ഓർത്തുവെക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരാളെ പുനരുത്ഥാനപ്പെടുത്തേണ്ടിവരുമ്പോൾ യഹോവയ്ക്ക് ആ വ്യക്തിയുടെ വ്യക്തിത്വസവിശേഷതകളും ഓർമകളും മനോഭാവവും എല്ലാം വളരെ എളുപ്പത്തിൽ തിരികെ കൊടുക്കാൻ കഴിയും. ഓരോ വ്യക്തിയുടെയും കാര്യത്തിൽ യഹോവയ്ക്ക് എത്രയധികം താത്പര്യമുണ്ടെന്നു ദാവീദ് രാജാവിനു നന്നായി അറിയാമായിരുന്നു. (സങ്കീ. 139:1-4) അതെ, യഹോവയ്ക്കു നമ്മളെ വളരെ നന്നായി അറിയാം. അതു തിരിച്ചറിയുന്നത് നമ്മളെ ഇപ്പോൾ എങ്ങനെ സ്വാധീനിക്കുന്നു? യഹോവയ്ക്കു നമ്മളെ വളരെ നന്നായി അറിയാമെന്ന് ഓർക്കുമ്പോൾ ആശങ്ക തോന്നേണ്ട കാര്യമില്ല. എന്തുകൊണ്ട്? ഓർക്കുക, യഹോവയ്ക്കു നമ്മളെക്കുറിച്ച് വളരെയധികം ചിന്തയുള്ളതുകൊണ്ടാണ് നമ്മളെ ശ്രദ്ധിക്കുന്നത്. നമ്മളെ തിരിച്ചറിയിക്കുന്ന നമ്മുടെ തനതായ വ്യക്തിത്വസവിശേഷതകൾ യഹോവ ഇഷ്ടപ്പെടുന്നു. നമ്മളെ നമ്മളാക്കി മാറ്റുന്ന ജീവിതാനുഭവങ്ങൾ യഹോവ സുസൂക്ഷ്മം ശ്രദ്ധിക്കുന്നു. അത് അറിയുന്നത് ഒരു ആശ്വാസമല്ലേ? ഒറ്റയ്ക്കാണെന്നു നമുക്ക് ഒരിക്കലും തോന്നേണ്ടതില്ല. ജീവിതത്തിലെ ഓരോ നിമിഷവും യഹോവ നമ്മുടെ തൊട്ടടുത്തുതന്നെയുണ്ട്, നമ്മളെ എങ്ങനെ സഹായിക്കാമെന്ന് നോക്കിക്കൊണ്ട്!—2 ദിന. 16:9. w20.08 17 ¶13-14
ആഗസ്റ്റ് 18 വ്യാഴം
“ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും.”—സങ്കീ. 32:8.
തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവയ്ക്ക് ഇഷ്ടമാണ്. നമ്മൾ തന്നെ അറിയാനും സ്നേഹിക്കാനും തന്റെ പ്രിയമക്കളായി എന്നും ജീവിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി യഹോവ നമ്മളെ ഇന്ന് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ഇതൊന്നും സാധ്യമാകില്ലെന്ന് യഹോവയ്ക്ക് അറിയാം. (യോഹ. 17:3) ഒന്നാം നൂറ്റാണ്ടിൽ തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവ ക്രിസ്തീയസഭയെ ഉപയോഗിച്ചു. (കൊലോ. 1:9, 10) യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് എന്ന ‘സഹായിക്ക്’ ഇക്കാര്യത്തിൽ വലിയൊരു പങ്കുണ്ടായിരുന്നു. (യോഹ. 14:16) ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം നേടാൻ പരിശുദ്ധാത്മാവ് ശിഷ്യന്മാരെ സഹായിച്ചു. യേശു പറഞ്ഞതും ചെയ്തതും ആയ പല കാര്യങ്ങൾ പരിശുദ്ധാത്മാവ് അവരുടെ ഓർമയിലേക്ക് കൊണ്ടുവരുകയും ചെയ്തു. അതാണ് പിന്നീട് സുവിശേഷങ്ങളായി രേഖപ്പെടുത്തിയത്. അങ്ങനെയെല്ലാം ലഭിച്ച അറിവ് ആദ്യകാല ക്രിസ്ത്യാനികളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ദൈവത്തോടും ദൈവപുത്രനോടും പരസ്പരവും ഉള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്തു. “അവസാനനാളുകളിൽ” തന്റെ വഴികളെക്കുറിച്ച് പഠിക്കാനായി എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ തന്റെ പർവതത്തിലേക്ക് വരുമെന്ന്, അതായത് സത്യാരാധകരോടൊപ്പം ചേരുമെന്ന്, യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യശ. 2:2, 3) ആ പ്രവചനം ഈ ആധുനികകാലത്തു നടക്കുന്നത് നമുക്ക് സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിയുന്നില്ലേ? w20.10 24 ¶14-15
ആഗസ്റ്റ് 19 വെള്ളി
“വകതിരിവുള്ളവൻ വിദഗ്ധമാർഗനിർദേശം തേടുന്നു.”—സുഭാ. 1:5.
സുഹൃത്തുക്കൾ തരുന്ന തിരുത്തലുകൾ സ്വീകരിക്കാൻ ചിലർ മടി കാണിക്കുന്നത് എന്തുകൊണ്ട്? അവരുടെ ഉള്ളിലെ അഹങ്കാരമാണ് അതിനു കാരണം. അഹങ്കാരമുള്ള ആളുകൾ “കാതുകൾക്കു രസിക്കുന്ന കാര്യങ്ങൾ” കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർ ‘സത്യത്തിനു നേരെ ചെവി അടയ്ക്കും.’ (2 തിമൊ. 4:3, 4) തനിക്ക് മറ്റുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും മറ്റുള്ളവരെക്കാളെല്ലാം അറിവ് തനിക്കുണ്ടെന്നും ആണ് അവരുടെ വിചാരം. എന്നാൽ പൗലോസ് പറഞ്ഞത് ഇതാണ്: “ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ തന്നെത്തന്നെ വഞ്ചിക്കുകയാണ്.” (ഗലാ. 6:3) ശലോമോൻ രാജാവും ഇക്കാര്യം വ്യക്തമാക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രായമായവനെങ്കിലും മേലാൽ മുന്നറിയിപ്പിനു ചെവി കൊടുക്കാത്ത മണ്ടനായ രാജാവിനെക്കാൾ ഭേദം ദരിദ്രനെങ്കിലും ബുദ്ധിമാനായ ബാലനാണ്.” (സഭാ. 4:13) ഇക്കാര്യത്തിൽ പത്രോസ് അപ്പോസ്തലൻ നല്ല മാതൃക വെച്ചു. ഒരിക്കൽ അപ്പോസ്തലനായ പൗലോസ് മറ്റുള്ളവരുടെ മുന്നിൽവെച്ച് പത്രോസിനെ തിരുത്തി. (ഗലാ. 2:11-14) പൗലോസ് തിരുത്തൽ തന്ന വിധം ശരിയായില്ലെന്നോ മറ്റുള്ളവരുടെ മുന്നിൽവെച്ച് അത് പറയേണ്ട ആവശ്യം ഇല്ലായിരുന്നെന്നോ ഒക്കെ പറഞ്ഞ് പത്രോസിനു പൗലോസിനോട് നീരസം തോന്നാമായിരുന്നു. പക്ഷേ പത്രോസ് അങ്ങനെയൊന്നും ചിന്തിച്ചില്ല, പൗലോസിനോട് ദേഷ്യം വെച്ചുകൊണ്ടിരുന്നുമില്ല. പത്രോസ് ജ്ഞാനമുള്ളവൻ ആയിരുന്നു. പൗലോസ് നൽകിയ ഉപദേശത്തിന് അദ്ദേഹം ചെവികൊടുത്തു. പിന്നീട് പൗലോസിനെ ‘പ്രിയപ്പെട്ട സഹോദരൻ’ എന്നു വിളിക്കുകപോലും ചെയ്തു.—2 പത്രോ. 3:15. w20.11 21 ¶9, 11-12
ആഗസ്റ്റ് 20 ശനി
‘അവരെ പഠിപ്പിച്ച് ശിഷ്യരാക്കുക.’—മത്താ. 28:19, 20.
നല്ല ആത്മീയപുരോഗതി വരുത്താൻ ബൈബിൾവിദ്യാർഥികൾ എന്തു ചെയ്യണം? നമ്മുടെ ക്രിസ്തീയയോഗങ്ങൾക്ക് വരണം. അവിടെ പഠിക്കുന്ന കാര്യങ്ങൾ അവരുടെ അറിവ് വർധിപ്പിക്കും, വിശ്വാസം ശക്തമാക്കും, അവർക്ക് ദൈവത്തോടുള്ള സ്നേഹം വളരാൻ അത് സഹായിക്കും. (പ്രവൃ. 15:30-32) കൂടാതെ, യഹോവയോടുള്ള സ്നേഹം വളർത്തിയത് യഹോവയുടെ കല്പനകൾ അനുസരിക്കാൻ തന്നെ എങ്ങനെയാണ് പ്രചോദിപ്പിച്ചതെന്ന് ഒരു പ്രചാരകന് തന്റെ വിദ്യാർഥിക്ക് പറഞ്ഞുകൊടുക്കാൻ കഴിയും. (2 കൊരി. 7:1; ഫിലി. 4:13) ഇനി, വിശ്വസ്തരായ പലപല പ്രചാരകരെ പരിചയപ്പെടുമ്പോൾ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ കല്പന എങ്ങനെ അനുസരിക്കാമെന്ന് അവരുടെ മാതൃകകളിൽനിന്ന് വിദ്യാർഥിക്ക് പഠിക്കാനാകും. (യോഹ. 13:35; 1 തിമൊ. 4:12) തങ്ങൾ നേരിടുന്നതുപോലുള്ള പ്രശ്നങ്ങൾ പ്രചാരകരും നേരിടുന്നുണ്ടെന്ന് ബൈബിൾവിദ്യാർഥികൾക്ക് മനസ്സിലാക്കാനാകും. ക്രിസ്തുവിന്റെ ഒരു ശിഷ്യനാകാൻ തങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ തങ്ങളുടെ എത്തുപാടിന് അപ്പുറമല്ലെന്നു മനസ്സിലാക്കാൻ അവരുടെ നല്ല മാതൃകകൾ വിദ്യാർഥികളെ സഹായിക്കും. (ആവ. 30:11) ബൈബിൾവിദ്യാർഥികളുടെ ആത്മീയപുരോഗതിക്കായി പലതും ചെയ്യാൻ സഭയിലെ ഓരോ വ്യക്തിക്കും കഴിയും.—മത്താ. 5:16. w20.11 5 ¶10-12
ആഗസ്റ്റ് 21 ഞായർ
‘എഫെസൊസിൽവെച്ച് ഞാൻ വന്യമൃഗങ്ങളുമായി മല്ലിട്ടു.’—1 കൊരി. 15:32.
ഒരുപക്ഷേ എഫെസൊസിലെ ഒരു പോർക്കളത്തിൽവെച്ച് ശരിക്കുള്ള മൃഗങ്ങളുമായി പോരാടേണ്ടിവന്നതിനെക്കുറിച്ചായിരിക്കാം അപ്പോസ്തലനായ പൗലോസ് ഇവിടെ പറഞ്ഞത്. (2 കൊരി. 1:8; 4:10; 11:23) അല്ലെങ്കിൽ പൗലോസിനോടു വിദ്വേഷമുണ്ടായിരുന്ന ജൂതന്മാരെയും മറ്റുള്ളവരെയും ആയിരിക്കാം ‘വന്യമൃഗങ്ങൾ’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. (പ്രവൃ. 19:26-34; 1 കൊരി. 16:9) അത് എന്തായാലും പൗലോസ് ജീവനു ഭീഷണിയാകുന്ന പല അപകടങ്ങളും നേരിട്ടു എന്നതു വ്യക്തമാണ്. എങ്കിലും നല്ല ഒരു ഭാവി തന്നെ കാത്തിരിപ്പുണ്ടെന്ന ഉറച്ച വിശ്വാസം പൗലോസിനുണ്ടായിരുന്നു. (1 കൊരി. 15:30, 31; 2 കൊരി. 4:16-18) അപകടം നിറഞ്ഞ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ചില സഹോദരങ്ങൾ കുറ്റകൃത്യത്തിന് ഇരകളാകുന്നു. ഇനി, യുദ്ധബാധിതപ്രദേശങ്ങളിൽ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല. ചിലർ യഹോവയെ സേവിക്കുന്നത് പ്രസംഗപ്രവർത്തനത്തിന് നിയന്ത്രണമോ നിരോധനമോ ഉള്ള ദേശങ്ങളിലാണ്. അവർ യഹോവയെ സേവിക്കുന്നത് തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും പണയംവെച്ചാണ്. എങ്കിലും ഈ പ്രശ്നങ്ങളുടെയെല്ലാം മധ്യേയും ആ സഹോദരങ്ങൾ യഹോവയെ വിശ്വസ്തമായി ആരാധിക്കുന്നു. നമുക്ക് അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മാതൃകകളാണ് അവർ. അവർക്ക് അറിയാം, ഇപ്പോൾ തങ്ങളുടെ ജീവന് ആപത്ത് നേരിട്ടാലും ഭാവിയിൽ യഹോവ വളരെ ശ്രേഷ്ഠമായ ഒന്ന് അവർക്കായി കരുതിവെച്ചിട്ടുണ്ടെന്ന്. അതുകൊണ്ട് അവർക്ക് ഒട്ടും പേടിയില്ല. w20.12 9 ¶3-4
ആഗസ്റ്റ് 22 തിങ്കൾ
“ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും ദൈവത്തിന്റെ കെട്ടിടവും ആണ്.”—1 കൊരി. 3:9.
സന്തോഷവാർത്തയോടു താത്പര്യമില്ലാത്ത ഒരു പ്രദേശത്ത് പ്രവർത്തിക്കുന്നതുകൊണ്ടോ ആളുകളെ വീടുകളിൽ കാണാൻ കഴിയാത്തതുകൊണ്ടോ നിങ്ങൾക്ക് എപ്പോഴെങ്കിലും നിരുത്സാഹം തോന്നിയിട്ടുണ്ടോ? അത്തരം ഒരു സാഹചര്യത്തിൽ നമ്മുടെ സന്തോഷം നഷ്ടപ്പെടാതെ നോക്കാനും അതു വർധിപ്പിക്കാനും എന്തു ചെയ്യാനാകും? ശുശ്രൂഷയെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്നുവെച്ചാൽ എന്താണ്? ദൈവനാമം അറിയിക്കാനും ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കാനും ആണ് മുഖ്യമായും നമ്മൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്ന് ഓർക്കുക. ചുരുക്കം ചിലർ മാത്രമേ ജീവനിലേക്കുള്ള വഴി കണ്ടെത്തുകയുള്ളൂ എന്നു യേശു വ്യക്തമായി പറഞ്ഞു. (മത്താ. 7:13, 14) ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ യഹോവയോടും യേശുവിനോടും ദൂതന്മാരോടും ഒപ്പം പ്രവർത്തിക്കാനുള്ള പദവിയാണ് നമുക്കുള്ളത്. (മത്താ. 28:19, 20; വെളി. 14:6, 7) അർഹതയുള്ളവരെ യഹോവ ആകർഷിക്കും. (യോഹ. 6:44) അതുകൊണ്ട് ഒരു പ്രാവശ്യം ഒരാൾ നമ്മുടെ സന്ദേശം കേട്ടില്ലെങ്കിലും അടുത്ത പ്രാവശ്യം അദ്ദേഹം അതു ശ്രദ്ധിച്ചേക്കാം. ഡെബോര എന്നു പേരുള്ള ഒരു സഹോദരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സാത്താന്റെ ആവനാഴിയിലെ ഒരു പ്രധാന ആയുധമാണ് നിരുത്സാഹം.” പക്ഷേ സാത്താന്റെ ആയുധങ്ങൾ യഹോവയുടെ മുന്നിൽ ഒന്നുമല്ല. w20.12 26 ¶18-19; 27 ¶21
ആഗസ്റ്റ് 23 ചൊവ്വ
“നമുക്കു പരസ്പരം സ്നേഹിക്കാം. കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്.”—1 യോഹ. 4:7.
സ്വന്തം കുടുംബത്തിനുവേണ്ടി കരുതാനായി പല സഹോദരങ്ങൾക്കും മുഴുസമയം ജോലി ചെയ്യേണ്ടിവരുന്നു. എങ്കിലും ഈ വിശ്വസ്തരായ സഹോദരങ്ങൾ യഹോവയുടെ സംഘടനയെ പിന്തുണയ്ക്കുന്നതിന് തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നു. ഉദാഹരണത്തിന്, ചിലർ ദുരിതാശ്വാസപ്രവർത്തനങ്ങളിലോ നിർമാണപദ്ധതികളിലോ ഏർപ്പെടുന്നു. ഇനി, എല്ലാ സഹോദരങ്ങൾക്കും ലോകവ്യാപകവേലയ്ക്കുവേണ്ടി സംഭാവനകൾ നൽകാനുള്ള അവസരവുമുണ്ട്. ദൈവത്തെയും സഹമനുഷ്യനെയും സ്നേഹിക്കുന്നതുകൊണ്ടാണ് അവർ അതെല്ലാം ചെയ്യുന്നത്. ഓരോ ആഴ്ചയും സഭായോഗങ്ങൾക്ക് ഹാജരായിക്കൊണ്ടും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും സഹോദരങ്ങളോടുള്ള സ്നേഹം നമുക്ക് തെളിയിക്കാം. ക്ഷീണമൊക്കെ തോന്നിയാൽപ്പോലും നമ്മൾ മീറ്റിങ്ങുകൾ മുടക്കില്ല. പേടിയൊക്കെയുണ്ടെങ്കിലും നമ്മൾ ഉത്തരങ്ങൾ പറയും. നമുക്ക് നമ്മുടേതായ പ്രശ്നങ്ങളുണ്ടെങ്കിലും മീറ്റിങ്ങിനു മുമ്പും അതിനു ശേഷവും നമ്മൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. (എബ്രാ. 10:24, 25) നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് അവരോട് നമുക്ക് നന്ദി തോന്നുന്നില്ലേ? w21.01 10 ¶11
ആഗസ്റ്റ് 24 ബുധൻ
“നമുക്കു ദുരഭിമാനികളാകാതിരിക്കാം.”—ഗലാ. 5:26.
അഹങ്കാരമുള്ളവർക്കു മറ്റുള്ളവരെ അഭിനന്ദിക്കാൻ ബുദ്ധിമുട്ടാണ്. പ്രശംസയെല്ലാം തങ്ങൾക്കു കിട്ടാനാണ് അവർക്ക് ഇഷ്ടം. അവർ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും മറ്റുള്ളവരെക്കാൾ എപ്പോഴും ഒരു പടി മേലേ നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരെ പരിശീലിപ്പിക്കുകയും അവർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതിനു പകരം മിക്കപ്പോഴും അവരുടെ ചിന്ത ഇങ്ങനെയാണ്: ‘കാര്യം ശരിയായി നടക്കണമെങ്കിൽ എല്ലായിടത്തും എന്റെ കൈ ചെല്ലണം.’ ശരി എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് അവർക്കു തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനെയാണ്. അഹങ്കാരമുള്ള ഒരാൾ മിക്കപ്പോഴും അധികാരമോഹിയും അസൂയാലുവും ആയിരിക്കും. അതുകൊണ്ട് നമ്മുടെ ഉള്ളിൽ അഹങ്കാരമുണ്ടെന്നു നമ്മൾ തിരിച്ചറിയുന്നെങ്കിൽ അത് ആഴത്തിൽ വേരുപിടിക്കാൻ നമ്മൾ അനുവദിക്കരുത്. പകരം, ‘മനസ്സു പുതുക്കാനുള്ള’ സഹായത്തിനായി നമ്മൾ യഹോവയോട് ആത്മാർഥമായി പ്രാർഥിക്കണം. (റോമ. 12:2) യഹോവയുടെ ശ്രേഷ്ഠമായ മാതൃകയ്ക്കു നമ്മൾ എത്ര നന്ദിയുള്ളവരാണ്. (സങ്കീ. 18:35) തന്റെ ദാസരോടുള്ള യഹോവയുടെ ഇടപെടലുകളിൽ യഹോവയുടെ താഴ്മ നമുക്കു കാണാം. ആ മാതൃക അനുകരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. എളിമയോടെ ദൈവത്തോടൊപ്പം നടന്ന് നല്ല മാതൃക വെച്ച വ്യക്തികളെയും നമുക്ക് അനുകരിക്കാം. യഹോവ അർഹിക്കുന്ന മഹത്ത്വവും ബഹുമാനവും നമുക്ക് എപ്പോഴും യഹോവയ്ക്കു കൊടുക്കാം.—വെളി. 4:11. w20.08 13 ¶19-20
ആഗസ്റ്റ് 25 വ്യാഴം
“വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും.”—1 കൊരി. 7:28.
വിവാഹക്രമീകരണം ദൈവത്തിൽനിന്നുള്ള എല്ലാം തികഞ്ഞ ഒരു സമ്മാനമാണ്. പക്ഷേ വ്യക്തികൾ എല്ലാം തികഞ്ഞവരല്ല, അവർ അപൂർണരാണ്. (1 യോഹ. 1:8) അതുകൊണ്ടാണ് വിവാഹജീവിതത്തിൽ ദമ്പതികൾക്ക് “ജഡത്തിൽ കഷ്ടപ്പാടുകൾ” അഥവാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ദൈവവചനം പറയുന്നത്. കുടുംബത്തിന്റെ ആത്മീയകാര്യങ്ങൾക്കായും വൈകാരിക ആവശ്യങ്ങൾക്കായും അനുദിനകാര്യങ്ങൾക്കായും കരുതാനുള്ള ഉത്തരവാദിത്വം യഹോവ ക്രിസ്തീയഭർത്താക്കന്മാരെ ഏൽപ്പിച്ചിരിക്കുന്നു. (1 തിമൊ. 5:8) എങ്കിലും വിവാഹിതരായ സഹോദരിമാർ അവരുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഓരോ ദിവസവും ദൈവവചനം വായിക്കാനും ധ്യാനിക്കാനും യഹോവയോടു മനസ്സ് തുറന്ന് പ്രാർഥിക്കാനും സമയമുണ്ടാക്കണം. ഇത് ഒരു അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. ഭാര്യമാർക്ക് ഒത്തിരി ജോലിയുണ്ട്, പക്ഷേ അവർ അതിനു സമയം കണ്ടെത്തിയേ മതിയാകൂ. എന്തുകൊണ്ട്? കാരണം നമ്മൾ ഓരോരുത്തരും യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാനും നിലനിറുത്താനും യഹോവ പ്രതീക്ഷിക്കുന്നുണ്ട്. (പ്രവൃ. 17:27) ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ അപൂർണതകളുള്ള തന്റെ ഭർത്താവിനു കീഴ്പെട്ടിരിക്കാൻ ഒരു ഭാര്യ നല്ല ശ്രമം ചെയ്യേണ്ടിവരും എന്നതു ശരിയാണ്. എങ്കിലും കീഴ്പെട്ടിരിക്കേണ്ടതിന്റെ തിരുവെഴുത്തുകാരണങ്ങൾ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്താൽ അത് അവൾക്ക് കൂടുതൽ എളുപ്പമായിരിക്കും. w21.02 9 ¶3, 6-7
ആഗസ്റ്റ് 26 വെള്ളി
“പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം നിങ്ങൾക്കു സഹനശക്തി പകരും.”—യാക്കോ. 1:3.
ഒരു ഇരുമ്പായുധം പഴുപ്പിച്ച്, മൂർച്ച കൂട്ടാൻ ഉപയോഗിക്കുന്ന തീപോലെയാണു പരിശോധനകൾ എന്നു നമുക്കു പറയാം. അതിന്റെ വായ്ത്തല ചുട്ടുപഴുപ്പിച്ച ശേഷം തണുപ്പിക്കുമ്പോൾ അതു കൂടുതൽ ബലമുള്ളതായിത്തീരുന്നു. അതുപോലെ പരിശോധനകൾ സഹിക്കുമ്പോൾ നമ്മുടെ വിശ്വാസവും ശക്തിയുള്ളതായിത്തീരും. അതുകൊണ്ട് യാക്കോബ് ഇങ്ങനെ എഴുതി: ‘നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ആകും.’ (യാക്കോ. 1:4) നമുക്കു നേരിടുന്ന പരിശോധനകൾ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതു കാണുമ്പോൾ സന്തോഷത്തോടെ അവ സഹിച്ചുനിൽക്കാൻ നമുക്കാകും. നമ്മുടെ സന്തോഷം ചോർത്തിക്കളഞ്ഞേക്കാവുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ചും യാക്കോബ് തന്റെ കത്തിൽ പറയുന്നുണ്ട്. എന്തു ചെയ്യണമെന്ന് അറിയില്ല എന്നതാണ് നമ്മുടെ സന്തോഷം കവരുന്ന ഒരു കാര്യം. പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മളെടുക്കുന്ന തീരുമാനങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നതായിരിക്കണം, സഹോദരങ്ങളെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം, നമ്മുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നതായിരിക്കണം. അതിന് യഹോവയുടെ സഹായം കൂടിയേ തീരൂ. (യിരെ. 10:23) പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തു ചെയ്യണമെന്നും നമ്മളെ എതിർക്കുന്നവരോട് എന്തു പറയണമെന്നും അറിയണമെങ്കിൽ നമുക്കു ജ്ഞാനം വേണം. അല്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാതെ, നമ്മുടെ സന്തോഷം നഷ്ടപ്പെട്ടുപോകാൻ അത് ഇടയാക്കും. w21.02 28 ¶7-9
ആഗസ്റ്റ് 27 ശനി
“പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.”—1 പത്രോ. 1:22.
ഇക്കാര്യത്തിൽ യഹോവതന്നെ നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നു. നമ്മൾ യഹോവയോട് വിശ്വസ്തരായിരുന്നാൽ ഒന്നിനും വേർപെടുത്താൻ കഴിയാത്തവിധം അത്ര ഗാഢമായി യഹോവ നമ്മളെ സ്നേഹിക്കും. (റോമ. 8:38, 39) “ഗാഢമായി” എന്നതിന്റെ ഗ്രീക്ക് വാക്ക് സ്നേഹം കാണിക്കാൻ ഒരു വ്യക്തി കഠിനമായി ശ്രമിക്കുന്നതിനെയാണ് അർഥമാക്കുന്നത്. ചിലപ്പോഴൊക്കെ നമുക്ക് ഒരു സഹവിശ്വാസിയോട് ആർദ്രപ്രിയം കാണിക്കാൻ കഠിനശ്രമം ചെയ്യേണ്ടിവന്നേക്കാം. സഹോദരങ്ങൾ വിഷമിപ്പിച്ചാൽ, “സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും” ചെയ്യണം. (എഫെ. 4:1-3) നമ്മൾ സഹോദരങ്ങളുടെ തെറ്റുകളിലേക്കു നോക്കില്ല. പകരം, യഹോവ കാണുന്നതുപോലെ അവരെ കാണാൻ ശ്രമിക്കും. (1 ശമു. 16:7; സങ്കീ. 130:3) സഹോദരങ്ങളോട് എപ്പോഴും ആർദ്രസ്നേഹം കാണിക്കുക അത്ര എളുപ്പമല്ല, പ്രത്യേകിച്ച് അവരുടെ തെറ്റുകൾ നമുക്ക് അറിയാമെങ്കിൽ. യുവൊദ്യയും സുന്തുകയും നേരിട്ടതുപോലെ, ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികളും ഈ ഒരു വെല്ലുവിളി നേരിട്ടുരുന്നു എന്നു തോന്നുന്നു. “കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ” അപ്പോസ്തലനായ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു.—ഫിലി. 4:2, 3. w21.01 22-23 ¶10-11
ആഗസ്റ്റ് 28 ഞായർ
“യുവാക്കളേ, നിങ്ങൾ ശക്തരായതുകൊണ്ടും ദൈവത്തിന്റെ വചനം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ടും ദുഷ്ടനെ നിങ്ങൾ കീഴടക്കിയതുകൊണ്ടും ഞാൻ നിങ്ങൾക്ക് എഴുതുന്നു.”—1 യോഹ. 2:14.
തങ്ങളോടൊപ്പം “തോളോടുതോൾ ചേർന്ന്” യഹോവയെ സേവിക്കുന്ന ചെറുപ്പക്കാരായ നിങ്ങളെ പ്രായമുള്ളവർ വളരെയധികം വിലമതിക്കുന്നു. (സെഫ. 3:9) നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന നിയമനങ്ങൾ ചെയ്യാൻ നിങ്ങൾ കാണിക്കുന്ന ചുറുചുറുക്കും ഉത്സാഹവും അവർ വളരെയധികം ഇഷ്ടപ്പെടുന്നു. അതെ, നിങ്ങൾ അവർക്ക് പ്രിയപ്പെട്ടവരാണ്. ചെറുപ്പക്കാരേ, യഹോവയ്ക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. യഹോവ നിങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നു. അത് നിങ്ങൾ ഒരിക്കലും മറക്കരുത്. അവസാനകാലത്ത് തങ്ങളെത്തന്നെ സ്വമനസ്സാലെ വിട്ടുകൊടുക്കുന്ന യുവാക്കളുടെ ഒരു സേന തനിക്കുണ്ടായിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (സങ്കീ. 110:1-3) നിങ്ങൾ യഹോവയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും നിങ്ങളുടെ പരമാവധി ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യഹോവയ്ക്ക് അറിയാം. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്നവർ ആയിരിക്കുക. തെറ്റുകൾ പറ്റുമ്പോൾ ലഭിക്കുന്ന ശിക്ഷണം യഹോവയിൽനിന്നുള്ളതാണെന്ന് മനസ്സിലാക്കി അത് സ്വീകരിക്കുക, ആ ഉപദേശങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിക്കുക. (എബ്രാ. 12:6) നിങ്ങൾക്ക് ലഭിക്കുന്ന നിയമനങ്ങൾ ഉത്സാഹത്തോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ സ്വർഗീയപിതാവിന് അഭിമാനം തോന്നുന്ന രീതിയിൽ ആയിരിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ.—സുഭാ. 27:11. w21.03 7 ¶17-18
ആഗസ്റ്റ് 29 തിങ്കൾ
“കഷ്ടതയുടെ ദിവസം നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട് ഒരു പ്രയോജനവുമില്ല.”—സുഭാ. 24:10.
പല കാരണങ്ങൾകൊണ്ട് നമുക്കു നിരുത്സാഹമുണ്ടാകാം. ചിലത് പുറമേ കാണാൻ പറ്റുന്നവയായിരിക്കും, മറ്റു ചിലത് ഉള്ളിലെ പ്രശ്നങ്ങളായിരിക്കും. തെറ്റുകളും ബലഹീനതകളും ആരോഗ്യപ്രശ്നവും ഒക്കെ അതിനു കാരണമാകാം. യഹോവയുടെ സേവനത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു നിയമനം ലഭിക്കാത്തതും പ്രതികരണമില്ലാത്ത ഒരു പ്രദേശത്ത് പ്രസംഗിക്കേണ്ടിവരുന്നതും ഒക്കെ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. നമ്മുടെ അപൂർണതയെയും ബലഹീനതകളെയും കുറിച്ച് നമ്മൾ അതിരുകവിഞ്ഞ് ചിന്തിച്ച് വിഷമിക്കാൻ സാധ്യതയുണ്ട്. നമ്മുടെ പിഴവുകൾ കാരണം യഹോവ നമ്മളെ പുതിയ ലോകത്തിലേക്കു കടത്തിവിടുകയില്ലെന്നുപോലും നമ്മൾ ചിന്തിച്ചേക്കാം. അത്തരം ചിന്ത ദോഷം ചെയ്യും. യേശുക്രിസ്തു ഒഴികെ എല്ലാ മനുഷ്യരും ‘പാപം ചെയ്തവരാണെന്നു’ ബൈബിൾ പറയുന്നു. (റോമ. 3:23) തെറ്റുകൾ നോക്കിനടക്കുന്ന ഒരു ദൈവമല്ല യഹോവ, നമ്മളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നുമില്ല. മറിച്ച് നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്ന സ്നേഹമുള്ള ഒരു പിതാവാണ് യഹോവ. ദൈവം ക്ഷമയുള്ളവനുമാണ്. ബലഹീനതകളോടു പോരാടാനും നമ്മുടെ അതിരുകവിഞ്ഞ ചിന്ത മറികടക്കാനും നമ്മൾ എത്രമാത്രം പാടുപെടുന്നുണ്ടെന്ന് യഹോവയ്ക്ക് അറിയാം. യഹോവ നമ്മളെ സഹായിക്കും.—റോമ. 7:18, 19. w20.12 22 ¶1-3
ആഗസ്റ്റ് 30 ചൊവ്വ
“അതുകൊണ്ട് സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക.”—2 കൊരി. 13:11.
നമ്മൾ എല്ലാവരും ഒരു യാത്രയിലാണ്. നമ്മുടെയെല്ലാം ലക്ഷ്യം യഹോവ സ്നേഹത്തോടെ നമുക്കായി കരുതിവെച്ചിരിക്കുന്ന പുതിയ ലോകത്തിൽ എത്തുക എന്നതാണ്. നിത്യജീവനിലേക്കുള്ള പാതയിലൂടെതന്നെ പോകാൻ നമ്മൾ എന്നും ശ്രമിക്കുന്നു. പക്ഷേ ആ വഴി ഞെരുക്കമുള്ളതാണെന്നും അതിലേയുള്ള യാത്ര എപ്പോഴും അത്ര എളുപ്പമായിരിക്കില്ലെന്നും യേശു പറഞ്ഞു. (മത്താ. 7:13, 14) നമ്മൾ എല്ലാവരും അപൂർണരായതുകൊണ്ട് ഈ പാതയിൽനിന്ന് മാറിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. (ഗലാ. 6:1) ജീവനിലേക്കുള്ള ആ ഞെരുക്കമുള്ള പാതയിൽത്തന്നെ തുടരണമെങ്കിൽ നമ്മുടെ ചിന്തയിലും മനോഭാവത്തിലും പ്രവൃത്തികളിലും വേണ്ട മാറ്റങ്ങൾ വരുത്തിയേ തീരൂ. പൗലോസ് അപ്പോസ്തലൻ നമ്മളെ ‘വേണ്ട മാറ്റങ്ങൾ വരുത്താൻ’ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വയം പരിശോധിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ഹൃദയം വഞ്ചകമായതുകൊണ്ട് അത് ഏതു വഴിയിലൂടെയാണ് നമ്മളെ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. അതിനെ നമുക്ക് ആശ്രയിക്കാൻ കഴിയില്ല. (യിരെ. 17:9) “തെറ്റായ വാദങ്ങളാൽ” നമ്മൾ നമ്മളെത്തന്നെ വഞ്ചിച്ചേക്കാം. (യാക്കോ. 1:22) അതുകൊണ്ട് സ്വയം പരിശോധിക്കാൻ നമ്മൾ ദൈവവചനം ഉപയോഗിക്കണം. നമ്മൾ അകമേ എങ്ങനെയുള്ള ആളാണെന്ന്, അതായത് നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ‘ചിന്തകളും ഉദ്ദേശ്യങ്ങളും’ എങ്ങനെയുള്ളതാണെന്ന്, അത് നമുക്ക് വെളിപ്പെടുത്തിത്തരും.—എബ്രാ. 4:12, 13. w20.11 18 ¶1-3
ആഗസ്റ്റ് 31 ബുധൻ
“പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.”—റോമ. 12:10.
താഴ്മയും എളിമയും ഉണ്ടെങ്കിൽ നമ്മൾ സന്തോഷമുള്ളവരായിരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്തുകൊണ്ട്? നമ്മുടെ പരിമിതികൾ നമുക്കു വ്യക്തമായി അറിയാമെങ്കിൽ മറ്റുള്ളവർ തരുന്ന സഹായത്തിനു നമ്മൾ നന്ദിയുള്ളവരായിരിക്കും, നമ്മൾ അതു സന്തോഷത്തോടെ സ്വീകരിക്കും. ഉദാഹരണത്തിന്, യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ചിന്തിക്കുക. അതിൽ ഒരാൾ മാത്രമേ ഭയാനകമായ ഈ രോഗം സുഖപ്പെടുത്തിയതിനു യേശുവിനോടു നന്ദി പറയാൻ തിരിച്ച് വന്നുള്ളൂ. യേശുവിന്റെ സഹായമില്ലാതെ ഈ രോഗത്തിൽനിന്ന് മുക്തി നേടാൻ തനിക്കു കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തനിക്കു ലഭിച്ച സഹായത്തിന്, താഴ്മയും എളിമയും ഉള്ള ആ മനുഷ്യൻ നന്ദിയുള്ളവനായിരുന്നു. അദ്ദേഹം അതിനു ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. (ലൂക്കോ. 17:11-19) താഴ്മയും എളിമയും ഉള്ള ആളുകൾക്കു മറ്റുള്ളവരുമായി നല്ല ബന്ധങ്ങളുണ്ടായിരിക്കും. അവർക്ക് ഉറ്റ സുഹൃത്തുകളെ കണ്ടെത്താനും എളുപ്പമായിരിക്കും. എന്തുകൊണ്ട്? മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ അവർ സന്തോഷത്തോടെ അംഗീകരിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ നിയമനങ്ങൾ നന്നായി ചെയ്യുന്നതു കാണുമ്പോൾ അവർ അതിൽ സന്തോഷിക്കുകയും ഒരു മടിയും കൂടാതെ അവരെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യും. w20.08 12 ¶17-18