ജനുവരി
ജനുവരി 1 വ്യാഴം
“കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്നവരായിരിക്കുക.”—1 കൊരി. 14:20.
ദമ്പതികളുടെ ജീവിതത്തിൽ വളരെയേറെ സന്തോഷം തോന്നുന്ന നിമിഷങ്ങളിൽ ഒന്നാണ് ഒരു കുഞ്ഞിന്റെ ജനനം. ആ കുഞ്ഞോമനയെ മാതാപിതാക്കൾ ഒരുപാടു സ്നേഹിക്കുമെങ്കിലും അവൻ എന്നും ശിശുവായിട്ട് തന്നെയിരിക്കണമെന്നല്ല അവർ ആഗ്രഹിക്കുന്നത്. അവൻ വളരുകയും വലുതാകുകയും ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് ആകെ ആശങ്ക തോന്നും. അതുപോലെ യേശുവിന്റെ ശിഷ്യന്മാരായി നമ്മൾ പിച്ചവെച്ച് തുടങ്ങിയപ്പോൾ യഹോവയ്ക്ക് ഒരുപാടു സന്തോഷം തോന്നി. എന്നാൽ എല്ലാ കാലത്തും നമ്മൾ ആത്മീയശിശുക്കൾ ആയിരിക്കാനല്ല യഹോവ ആഗ്രഹിക്കുന്നത്. (1 കൊരി. 3:1) പകരം ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ‘മുതിർന്നുവരാനാണ്’ യഹോവ ആവശ്യപ്പെടുന്നത്. ബൈബിളിലെ, “മുതിർന്ന” എന്നതിനുള്ള ഗ്രീക്കുപദത്തെ “പക്വതയുള്ള,” “പൂർണതയുള്ള” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. (1 കൊരി. 2:6) ഒരു കുഞ്ഞ് വളർന്ന് മുതിർന്ന വ്യക്തിയാകുന്നതുപോലെ, നമ്മളും ആത്മീയമായി വളർന്ന് ആത്മീയ സ്ത്രീപുരുഷന്മാരാകണം. അപ്പോഴാണ് ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ പക്വതയിൽ എത്തുന്നത്. ഇനി, ആ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാലും ആത്മീയമായി പുരോഗമിക്കുന്നതു നിറുത്തിക്കളയരുത്.— 1 തിമൊ. 4:15. w24.04 പേ. 2 ഖ. 1, 3
ജനുവരി 2 വെള്ളി
‘എന്റെ കൂടാരം അവരുടെ ഇടയിലായിരിക്കും. ഞാൻ അവരുടെ ദൈവവും ആയിരിക്കും.’—യഹ. 37: 27.
‘യഹോവ നിങ്ങൾക്ക് ആരാണ്’ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്തു മറുപടി പറയും? ‘യഹോവ എന്റെ പിതാവാണ്, എന്റെ ദൈവമാണ്, എന്റെ സുഹൃത്താണ്’ എന്നൊക്കെ നിങ്ങൾ പറയുമായിരിക്കും. ഇതിനു പുറമേ മറ്റു പല വാക്കുകളിലും നിങ്ങൾ യഹോവയെ വർണിച്ചേക്കാം. എന്നാൽ ‘യഹോവ എന്റെ ആതിഥേയനാണ്’ എന്ന് എപ്പോഴെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ? യഹോവയ്ക്ക് തന്റെ വിശ്വസ്തദാസരോടുള്ള സൗഹൃദത്തെ ദാവീദ് താരതമ്യം ചെയ്തത് ഒരു അതിഥിയും ആതിഥേയനും തമ്മിലുള്ള ബന്ധത്തോടാണ്. ദാവീദ് ഇങ്ങനെ ചോദിച്ചു: “യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?” (സങ്കീ. 15:1) ദൈവപ്രചോദിതമായ ഈ വാക്കുകളിൽനിന്ന് നമുക്കു മനസ്സിലാകുന്നത് നമുക്ക് യഹോവയുടെ അതിഥികൾ ആകാൻ അല്ലെങ്കിൽ സുഹൃത്തുക്കൾ ആകാൻ പറ്റും എന്നാണ്. എല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് യഹോവ ഒറ്റയ്ക്കായിരുന്നു. പിന്നീട് യഹോവ തന്റെ ആദ്യജാതനെ സൃഷ്ടിച്ചു. അങ്ങനെ തന്റെ ആലങ്കാരികകൂടാരത്തിലേക്ക് ആദ്യത്തെ അതിഥിയെ ക്ഷണിച്ചു. അതിൽ യഹോവ ഒരുപാട് സന്തോഷിക്കുകയും ചെയ്തു. കാരണം ബൈബിൾ പറയുന്നത്, തന്റെ മകനോടു ദൈവത്തിനു “പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു” എന്നാണ്. അതുപോലെ ദൈവത്തിന്റെ ആദ്യത്തെ അതിഥിയും “എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.”—സുഭാ. 8:30. w24.06 പേ. 2 ഖ. 1-3
ജനുവരി 3 ശനി
“ധീരനും വീരനും ആയ സാദോക്ക്.”—1 ദിന. 12:28.
ഇതൊന്നു ഭാവനയിൽ കാണൂ. ദാവീദിനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കുന്നതിനുവേണ്ടി 3,40,000-ത്തിലധികം ആളുകൾ ഒരുമിച്ച് കൂടിയിരിക്കുകയാണ്. ഹെബ്രോന് അടുത്തുള്ള കുന്നുകളിലാണ് മൂന്നു ദിവസമായി അവർ താമസിക്കുന്നത്. (1 ദിന. 12:39) സന്തോഷത്തോടെയുള്ള അവരുടെ സംസാരവും യഹോവയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും അവിടെയെങ്ങും അലതല്ലുന്നു. ആ കൂട്ടത്തിൽ സാദോക്ക് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അധികമാരും അദ്ദേഹത്തെ ശ്രദ്ധിച്ചുകാണില്ല. എന്നാൽ നമ്മൾ അദ്ദേഹത്തെക്കുറിച്ച് അറിയാൻ യഹോവ ആഗ്രഹിച്ചു. (1 ദിന. 12:22, 26-28) മഹാപുരോഹിതനായ അബ്യാഥാരിനോട് അടുത്ത് പ്രവർത്തിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു സാദോക്ക്. അദ്ദേഹം ഒരു ദിവ്യജ്ഞാനിയുമായിരുന്നു. ദൈവേഷ്ടം വിവേചിച്ച് അറിയാനുള്ള അസാധാരണമായ കഴിവും ജ്ഞാനവും യഹോവ അദ്ദേഹത്തിനു കൊടുത്തു. (2 ശമു. 15:27) അദ്ദേഹം നല്ല ധൈര്യമുള്ള ഒരാളായിരുന്നു. ഈ അവസാനനാളുകളിൽ ദൈവജനത്തിനു നേരെയുള്ള ആക്രമണം സാത്താൻ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. (1 പത്രോ. 5:8) സാത്താനെയും ഈ ദുഷ്ടലോകത്തെയും യഹോവ നശിപ്പിക്കുന്നതുവരെ പിടിച്ചുനിൽക്കാൻ നമുക്കു നല്ല ധൈര്യം വേണം. (സങ്കീ. 31:24) അതുകൊണ്ട് നമുക്ക് സാദോക്കിന്റെ ധൈര്യം അനുകരിക്കാം. w24.07 പേ. 2 ഖ. 1-3
ജനുവരി 4 ഞായർ
“ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.”—ഉൽപ. 5:5.
ആദ്യമനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കണം എന്നതായിരുന്നു യഹോവയുടെ ആഗ്രഹം. അതിനുവേണ്ടി യഹോവ അവർക്കു താമസിക്കാൻ മനോഹരമായ ഒരു സ്ഥലം നൽകി; വിവാഹക്രമീകരണം ചെയ്തു; സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നിയമനവും കൊടുത്തു. അവർ തങ്ങളുടെ മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കുകയും മുഴുഭൂമിയും ഏദെൻ തോട്ടംപോലുള്ള ഒരു പറുദീസയാക്കുകയും ചെയ്യണമായിരുന്നു. ദൈവം അവർക്കു ലളിതമായ ഒരു കല്പന മാത്രമേ നൽകിയുള്ളൂ. അത് അനുസരിക്കാതിരുന്നാൽ മരിക്കുമെന്നു ദൈവം അവർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. തുടർന്ന് എന്താണ് ഉണ്ടായതെന്നു നമുക്ക് അറിയാം. ദൈവത്തോടും മനുഷ്യരോടും സ്നേഹമില്ലാത്ത ഒരു ദുഷ്ടദൂതൻ ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ആദാമിനെയും ഹവ്വയെയും പ്രേരിപ്പിച്ചു. സാത്താൻ ആഗ്രഹിച്ചതുപോലെ അവർ പ്രവർത്തിച്ചു. തങ്ങളെ ഒരുപാടു സ്നേഹിക്കുന്ന പിതാവിനെ അവർ വിശ്വസിച്ചില്ല. അവർ അനുസരണക്കേടു കാണിച്ചു. അവസാനം യഹോവ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. അന്നുമുതൽ അവർ തങ്ങളുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻതുടങ്ങി: അവർ വാർധക്യം പ്രാപിക്കാൻതുടങ്ങി, ഒടുവിൽ മരിക്കുകയും ചെയ്തു.—ഉൽപ. 1:28, 29; 2:8, 9, 16-18; 3:1-6, 17-19, 24. w24.08 പേ. 3 ഖ. 3
ജനുവരി 5 തിങ്കൾ
‘ദൈവവചനം കേൾക്കുക മാത്രം ചെയ്യുന്നവരാകാതെ വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.’—യാക്കോ. 1:22.
യഹോവയും പ്രിയമകനായ യേശുവും നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. സങ്കീർത്തനം 119:2 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ, മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.” യേശുവും ഈ ഉറപ്പു നൽകി: “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് സന്തുഷ്ടർ.” (ലൂക്കോ. 11:28 അടിക്കുറിപ്പ്.) യഹോവയുടെ ആരാധകരായ നമ്മൾ ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട് സന്തോഷമുള്ളവരാണ്. (യാക്കോ. 1:22-25) നമ്മൾ ദൈവവചനം അനുസരിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും. (സഭാ. 12:13) ഇനി, ദൈവവചനത്തിൽനിന്ന് വായിച്ചതിനു ചേർച്ചയിൽ ജീവിക്കുമ്പോൾ നമ്മുടെ കുടുംബജീവിതം മെച്ചപ്പെടും. അതുപോലെ സഹോദരങ്ങളുമായുള്ള സൗഹൃദവും ശക്തമാകും. മറ്റൊരു പ്രയോജനം, യഹോവയുടെ വഴികൾ അനുസരിക്കാത്തവർക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാകും. ദാവീദ് രാജാവ് പറഞ്ഞതുപോലെയായിരിക്കും നമുക്കും തോന്നുന്നത്. 19-ാം സങ്കീർത്തനത്തിൽ യഹോവയുടെ നിയമത്തെയും ആജ്ഞകളെയും വിധികളെയും കുറിച്ചൊക്കെ പറഞ്ഞതിനു ശേഷം ഒടുവിൽ ദാവീദ് ഇങ്ങനെ എഴുതി: “അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.”—സങ്കീ. 19:7-11. w24.09 പേ. 2 ഖ. 1-3
ജനുവരി 6 ചൊവ്വ
“ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.”—സങ്കീ. 147:3.
ഭൂമിയിലെ തന്റെ വിശ്വസ്തദാസരിൽ ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ യഹോവ ശ്രദ്ധിക്കുന്നുണ്ട്. നമുക്ക് എപ്പോഴാണു സന്തോഷം തോന്നുന്നത്, എപ്പോഴാണു നമ്മൾ സങ്കടപ്പെട്ടിരിക്കുന്നത് എന്നെല്ലാം യഹോവ അറിയുന്നു. (സങ്കീ. 37:18) മനസ്സ് വല്ലാതെ വേദനിച്ചിരിക്കുന്ന സമയത്തും, കഴിവിന്റെ പരമാവധി ദൈവത്തെ സേവിക്കാൻ നമ്മൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നുന്നുണ്ടാകും! എന്നാൽ അതുമാത്രമല്ല, നമ്മളെ സഹായിക്കാനും ആശ്വസിപ്പിക്കാനും യഹോവ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 147:3-ൽ യഹോവ ഹൃദയം തകർന്നവരുടെ “മുറിവുകൾ വെച്ചുകെട്ടുന്നു” എന്നു പറഞ്ഞിരിക്കുന്നു. മനസ്സിനു മുറിവേറ്റവരെ യഹോവ എത്ര സ്നേഹത്തോടെയാണു പരിപാലിക്കുന്നതെന്ന് ഈ വാക്യം നന്നായി കാണിച്ചുതരുന്നു. ആ സ്നേഹത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. മുറിവേറ്റ ഒരു വ്യക്തി പെട്ടെന്നു സുഖപ്പെടുന്നതിനു വിദഗ്ധനായ ഒരു ഡോക്ടർക്കു പലതും ചെയ്യാനാകും. പക്ഷേ ആ വ്യക്തിക്കു മുഴുവൻ പ്രയോജനവും കിട്ടണമെങ്കിൽ ഡോക്ടർ പറയുന്നതെല്ലാം അദ്ദേഹം അനുസരിക്കേണ്ടതുണ്ട്. അതുപോലെ, വൈകാരികമായി സുഖപ്പെടുന്നതിന് ഒരാൾ യഹോവ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. അങ്ങനെയുള്ളവരോടു തന്റെ വചനത്തിലൂടെ യഹോവ സംസാരിക്കുകയും അവർക്ക് സ്നേഹത്തോടെ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. w24.10 പേ. 6 ഖ. 1-2
ജനുവരി 7 ബുധൻ
“അവയെയെല്ലാം ഭൂമിയിൽനിന്ന് തുടച്ചുനീക്കി.”—ഉൽപ. 7:23.
നീതികെട്ടവരായി യഹോവ വിധിച്ചവരുടെ കാര്യത്തിൽ എന്തു സംഭവിക്കുമെന്നാണ് മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറഞ്ഞിരുന്നത്? അത്തരം ആളുകൾക്ക് പുനരുത്ഥാനം ഇല്ല എന്നാണ് നമ്മൾ ചിന്തിച്ചിരുന്നത്. നീതികെട്ടവർക്ക് എതിരെ യഹോവ നടത്തിയ മറ്റു ചില ന്യായവിധികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, നോഹയുടെ കാലത്ത് ഒരു പ്രളയം വരുത്തിക്കൊണ്ട് അന്നുണ്ടായിരുന്നവരെ യഹോവ നശിപ്പിച്ചുകളഞ്ഞു. ഇനി, ഇസ്രായേല്യരെ ഉപയോഗിച്ച് യഹോവ വാഗ്ദത്തദേശത്ത് ജീവിച്ചിരുന്ന ഏഴു ജനതകളെ തുടച്ചുനീക്കി. അതുപോലെ യഹോവയുടെ ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് 1,85,000 അസീറിയൻ പടയാളികളെ കൊന്നു. (ആവ. 7:1-3; യശ. 37:36, 37) ഈ ഓരോ സാഹചര്യത്തിലും അതിൽ ഉൾപ്പെട്ടിരുന്ന ഓരോ വ്യക്തിയെയും യഹോവ നിത്യനാശത്തിനു വിധിച്ചു എന്നു നമുക്കു തീർത്തുപറയാൻ പറ്റുമോ? അവർക്കു പുനരുത്ഥാനപ്രത്യാശ ഇല്ല എന്നു പറയാനാകുമോ? അങ്ങനെ ചിന്തിക്കാൻ വേണ്ടത്ര വിവരങ്ങൾ ബൈബിൾ നമുക്കു നൽകുന്നില്ല. ഒരു കൂട്ടമെന്നനിലയിൽ യഹോവ അവരെ നശിപ്പിച്ചു; എങ്കിലും അതിലെ ഓരോ വ്യക്തിയെയും യഹോവ എങ്ങനെയാണു വീക്ഷിച്ചതെന്നും ഓരോരുത്തർക്കും എന്തു ന്യായവിധിയാണു കൊടുത്തതെന്നും നമുക്ക് അറിയില്ല. കൂടാതെ, മരിച്ചുപോയ ഓരോ വ്യക്തിക്കും യഹോവയെക്കുറിച്ച് അറിയാനും പശ്ചാത്തപിക്കാനും അവസരം കിട്ടിയോ എന്നും നമുക്ക് അറിയില്ല. w24.05 പേ. 3 ഖ. 5-7
ജനുവരി 8 വ്യാഴം
“നന്മകൊണ്ട് തിന്മയെ കീഴടക്കുക.”—റോമ. 12:21.
യേശു ഒരിക്കൽ, ന്യായം നടത്തിക്കിട്ടാൻ പതിവായി ന്യായാധിപന്റെ അടുത്ത് അപേക്ഷിച്ചുകൊണ്ടിരുന്ന ഒരു വിധവയുടെ ദൃഷ്ടാന്തം പറഞ്ഞു. അന്നത്തെ ആളുകൾ അനീതി നേരിട്ടിട്ടുള്ളതുകൊണ്ട് യേശുവിന്റെ ശിഷ്യന്മാർക്ക് ആ കഥയിലെ വിധവയുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമായിരുന്നു. (ലൂക്കോ. 18:1-5) അതു നമുക്കും മനസ്സിലാക്കാനാകും. കാരണം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളും അനീതി നേരിട്ടിട്ടുണ്ട്. മുൻവിധിയും അസമത്വവും അടിച്ചമർത്തലും നിറഞ്ഞതാണ് ഇന്നത്തെ ലോകം. അതുകൊണ്ട് ആരെങ്കിലും നമ്മളോട് അന്യായമായി പെരുമാറിയാലും അതിൽ അതിശയിക്കാനില്ല. (സഭാ. 5:8) എന്നാൽ ഒരു സഹോദരനോ സഹോദരിയോ ആണ് നമ്മളോട് അനീതിയോടെ പെരുമാറുന്നതെങ്കിലോ? അപ്പോൾ നമുക്കു നിരാശ തോന്നിയേക്കാം. കാരണം അവരിൽനിന്ന് നമ്മൾ അതു പ്രതീക്ഷിക്കുന്നില്ല. സത്യത്തെ എതിർക്കുന്നവരെപ്പോലെ നമ്മളോട് അനീതി കാണിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കില്ല അവർ അങ്ങനെ ചെയ്യുന്നത്. അവർ അപൂർണരായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദുഷ്ടരായ എതിരാളികളിൽനിന്ന് അനീതി നേരിട്ടപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു എന്നതിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. നമ്മളെ എതിർക്കുന്ന എതിരാളികളോടു നമ്മൾ ക്ഷമിക്കുമെങ്കിൽ നമ്മുടെ സഹോദരങ്ങളോടു നമ്മൾ എത്രയധികം ക്ഷമിക്കണം! w24.11 പേ. 2 ഖ. 1-2
ജനുവരി 9 വെള്ളി
“ഇവർക്കെല്ലാം കഴിക്കാൻ നമ്മൾ എവിടെനിന്ന് അപ്പം വാങ്ങും”—യോഹ. 6:5.
ബൈബിൾക്കാലങ്ങളിലെ ഒരു പ്രധാനഭക്ഷണമായിരുന്നു അപ്പം. (ഉൽപ. 14:18; ലൂക്കോ. 4:4) ബൈബിളിൽ, ഭക്ഷണത്തെ അർഥമാക്കാനായി ചിലപ്പോഴൊക്കെ “അപ്പം” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. (മത്താ. 6:11, പഠനക്കുറിപ്പ്; യോഹ. 13:18) യേശുവിന്റെ പ്രസിദ്ധമായ രണ്ട് അത്ഭുതങ്ങളിലും അപ്പത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. (മത്താ. 16:9, 10) അതിലൊരു സംഭവം യോഹന്നാൻ 6-ാം അധ്യായത്തിൽ കാണാം. പ്രസംഗപ്രവർത്തനത്തിനു ശേഷം യേശുവും അപ്പോസ്തലന്മാരും അൽപ്പം വിശ്രമിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് യേശു അവരെ വള്ളത്തിൽ കയറ്റി ഗലീലക്കടൽ കടന്ന് ബേത്ത്സയിദയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോയി. (മർക്കോ. 6:7, 30-32; ലൂക്കോ. 9:10) പെട്ടെന്നുതന്നെ യേശുവിനെ കാണാൻ അവിടെ ആയിരക്കണക്കിന് ആളുകൾ ഒന്നിച്ചുകൂടി. അവരെ ഒഴിവാക്കുന്നതിനു പകരം ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനും അവരെ സുഖപ്പെടുത്താനും യേശു സമയം കണ്ടെത്തി. എന്നാൽ നേരം വൈകിയതുകൊണ്ട് ഈ ആളുകളൊക്കെ ഇനി എന്തു കഴിക്കും എന്നു ശിഷ്യന്മാർ ചിന്തിച്ചു. ചിലരുടെ കൈയിൽ കുറച്ചൊക്കെ ഭക്ഷണമുണ്ടായിരുന്നു. എന്നാൽ മിക്കവർക്കും ഗ്രാമങ്ങളിൽ ചെന്ന് ഭക്ഷണം വാങ്ങണമായിരുന്നു.—മത്താ. 14:15. w24.12 പേ. 2 ഖ. 1-2
ജനുവരി 10 ശനി
‘ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവൻ.’—റോമ. 6:23.
നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും പൂർണരായിരുന്നു. മനോഹരമായ പറുദീസയിലാണ് അവർ ജീവിച്ചിരുന്നത്. (ഉൽപ. 1:27; 2:7-9) ഒരു കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ അവർക്ക് എന്നും ജീവിക്കാമായിരുന്നു. എന്നാൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. ആദാമും ഹവ്വയും പാപം ചെയ്തുകൊണ്ട് പറുദീസയും എന്നേക്കും ജീവിക്കാനുള്ള അവസരവും നഷ്ടപ്പെടുത്തി. തങ്ങളുടെ മക്കൾക്കു കൊടുക്കാൻ പിന്നെ എന്തായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്? ബൈബിൾ പറയുന്നു: “ഒരു മനുഷ്യനിലൂടെ (ആദാം) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമ. 5:12) ആദാം നമുക്കു കൈമാറിത്തന്നതു പാപവും അതിന്റെ ഫലമായുള്ള മരണവും ആണ്. കൈമാറിക്കിട്ടിയ ഈ പാപം നമുക്കാർക്കും ഒരിക്കലും കൊടുത്തുതീർക്കാൻ പറ്റാത്ത വലിയൊരു കടംപോലെയാണ്. (സങ്കീ. 49:8) യേശു പാപങ്ങളെ ‘കടങ്ങളോട്’ ഉപമിച്ചു. (മത്താ. 6:12; ലൂക്കോ. 11:4) കടം വരുത്തിവെക്കുന്ന ഒരാൾ അതു കൊടുത്തുതീർക്കേണ്ടതുണ്ട്. പാപം ചെയ്യുമ്പോൾ നമ്മളും കടം മേടിച്ച ഒരാളെപ്പോലെ യഹോവയുടെ മുമ്പാകെ ബാധ്യതയിലാകുകയാണ്. ആ കടം യഹോവയ്ക്കു കൊടുത്തുതീർക്കേണ്ടതുണ്ട്. അതു വീട്ടാൻ നമുക്കു സഹായം കിട്ടിയില്ലായിരുന്നെങ്കിൽ മരണത്തോടെ മാത്രമേ നമ്മൾ അതിൽനിന്ന് മോചിതരാകുമായിരുന്നുള്ളൂ.—റോമ. 6:7. w25.02 പേ. 2-3 ഖ. 2-3
ജനുവരി 11 ഞായർ
‘ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു.’—യോഹ. 17:26.
ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കുക എന്നത് എത്ര വലിയൊരു ബഹുമതിയാണ്! എന്നാൽ എല്ലാവർക്കും ഈ പദവി ലഭിക്കില്ല. ഉദാഹരണത്തിന്, ഭൂമിയിലായിരുന്നപ്പോൾ തന്നെക്കുറിച്ച് സാക്ഷ്യം നൽകാൻ യേശു ഭൂതങ്ങളെ അനുവദിച്ചില്ല. (ലൂക്കോ. 4:41) ഇന്നും ഒരു വ്യക്തി യഹോവയുടെ ജനത്തോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പ് അതിനുള്ള യോഗ്യത ഉണ്ടെന്നു തെളിയിക്കണം. കഴിയുന്ന എല്ലാ സാഹചര്യങ്ങളിലും സന്തോഷവാർത്ത അറിയിച്ചുകൊണ്ട് ഈ പദവി നമുക്ക് എത്ര വിലപ്പെട്ടതാണെന്നു കാണിക്കാം. യേശുവിനെപ്പോലെ നമ്മുടെയും ലക്ഷ്യം ആളുകളുടെ ഹൃദയങ്ങളിൽ രാജ്യസത്യത്തിന്റെ വിത്തുകൾ നടുകയും നനയ്ക്കുകയും ചെയ്യുക എന്നതാണ്. (മത്താ. 13:3, 23; 1 കൊരി. 3:6) യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ദൈവനാമം മറ്റുള്ളവരെ അറിയിക്കാൻ യഹോവയുടെ സംഘടനയും കഴിയുന്നതെല്ലാം ചെയ്യുന്നു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഇതിനു നല്ലൊരു ഉദാഹരണമാണ്. ബൈബിൾ എഴുതിയപ്പോൾ അതിൽ ദൈവനാമം എവിടെയെല്ലാം ഉപയോഗിച്ചിരുന്നോ അവിടെയെല്ലാം പുതിയ ലോക ഭാഷാന്തരത്തിലും ദൈവനാമം പുനഃസ്ഥിതീകരിച്ചിട്ടുണ്ട്. ബൈബിളിന്റെ ഈ പരിഭാഷ മുഴുവനായോ ഭാഗികമായോ ഇപ്പോൾ 270-ലധികം ഭാഷകളിൽ ലഭ്യമാണ്. w24.04 പേ. 9 ഖ. 8-9
ജനുവരി 12 തിങ്കൾ
“അവളുടെ ഭർത്താവ് എഴുന്നേറ്റ് അവളെ പ്രശംസിക്കുന്നു.”—സുഭാ. 31:28.
സന്തോഷമുള്ള വിവാഹജീവിതം നയിക്കുന്ന ചില സഹോദരന്മാർ ഭാര്യയെ താൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാൻ എല്ലാ ദിവസവും ചില കാര്യങ്ങൾ ചെയ്യാറുണ്ട്. (1 യോഹ. 3:18) കൈകൾ കോർത്തുപിടിക്കുന്നതോ ഒന്നു കെട്ടിപ്പിടിക്കുന്നതോ പോലുള്ള ചെറിയചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ടുപോലും ഭർത്താവിനു ഭാര്യയോടുള്ള സ്നേഹം കാണിക്കാനാകും. “ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു” എന്നോ “ഭക്ഷണം കഴിച്ചോ?” എന്നോ ഒക്കെ ചോദിച്ചുകൊണ്ട് ഒരു മെസ്സേജ് അദ്ദേഹത്തിന് അയയ്ക്കാനാകും. ഇടയ്ക്കൊക്കെ താൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എഴുതിയ ഒരു കാർഡോ, സമ്മാനങ്ങളോ നൽകാനും കഴിയും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അദ്ദേഹം തന്റെ ഭാര്യയെ ആദരിക്കുകയാണ്. അപ്പോൾ അവരുടെ വിവാഹബന്ധം ശക്തമാകും. ഭാര്യയെ ആദരിക്കുന്ന ഒരു ഭർത്താവ് അവൾ തനിക്കു വിലപ്പെട്ടവളായിരിക്കുന്നത് എന്തുകൊണ്ടാണെന്നു തുറന്ന് പറയുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതു ചെയ്യാനാകുന്ന ഒരു വിധം തന്നെ സഹായിക്കുന്നതിനായി ഭാര്യ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും മറക്കാതെ നന്ദി പറയുന്നതാണ്. (കൊലോ. 3:15) ഭർത്താവ് തന്നെ ആത്മാർഥമായി പ്രശംസിക്കുമ്പോൾ അതു ഭാര്യയെ ഒരുപാടു സന്തോഷിപ്പിക്കും. അദ്ദേഹം തന്നെ സ്നേഹിക്കുന്നുണ്ടെന്നും ആദരിക്കുന്നുണ്ടെന്നും താൻ സുരക്ഷിതയാണെന്നും അപ്പോൾ അവൾക്കു തോന്നും. w25.01 പേ. 11 ഖ. 15; പേ. 13 ഖ. 16
ജനുവരി 13 ചൊവ്വ
‘പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശ. 48:17.
15-ാം സങ്കീർത്തനത്തിൽ പറയുന്നതെല്ലാം അനുസരിക്കുന്ന ആളെക്കുറിച്ച് അതിന്റെ അവസാനം ഇങ്ങനെ പറയുന്നു: “അയാൾ ഒരിക്കലും പതറിപ്പോകില്ല.” യഹോവ ചില കാര്യങ്ങൾ അനുസരിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കുന്നെങ്കിൽ നമുക്കു നല്ലൊരു ജീവിതം ഉണ്ടായിരിക്കും, യഹോവ നമ്മളെ സംരക്ഷിക്കുകയും ചെയ്യും. യഹോവയുടെ അതിഥികളെ കാത്തിരിക്കുന്നതു മനോഹരമായ ഒരു ഭാവിയാണ്. വിശ്വസ്തരായ അഭിഷിക്തർക്കു സ്വർഗത്തിൽ ജീവിക്കാനുള്ള അവസരമുണ്ട്. യേശു അവിടെ ‘അനേകം താമസസ്ഥലങ്ങൾ’ അവർക്കായി ഒരുക്കിയിരിക്കുന്നു. (യോഹ. 14:2) ഇനി ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ വെളിപാട് 21:3-ലെ വാഗ്ദാനം നിറവേറുന്നതിനാണ് കാത്തിരിക്കുന്നത്. തന്റെ കൂടാരത്തിൽ എന്നെന്നും അതിഥികളായിരിക്കാൻ, തന്റെ സുഹൃത്തുക്കളായിരിക്കാൻ യഹോവ നമ്മളെയെല്ലാം ക്ഷണിച്ചിരിക്കുന്നു. അത് എത്ര മഹത്തായ ഒരു കാര്യമാണ്!—സങ്കീ. 15:1-5. w24.06 പേ. 13 ഖ. 19-20
ജനുവരി 14 ബുധൻ
“യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ.”—സങ്കീ. 96:8.
എന്താണു മഹത്ത്വം? ബൈബിളിൽ “മഹത്ത്വം” എന്ന വാക്കിന്, ഒരാളെക്കുറിച്ച് മതിപ്പു തോന്നിപ്പിച്ചേക്കാവുന്ന എന്തിനെയും അർഥമാക്കാനാകും. ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ച ഉടനെ യഹോവ അവിസ്മരണീയമായ വിധത്തിൽ തന്റെ മഹത്ത്വം അവർക്കു കാണിച്ചുകൊടുത്തു. ഇതൊന്നു മനസ്സിൽ കാണുക: ലക്ഷക്കണക്കിന് ഇസ്രായേല്യർ അവരുടെ ദൈവം പറയുന്നതു കേൾക്കാനായി സീനായ് പർവതത്തിന്റെ അടിവാരത്ത് ഒരുമിച്ച് കൂടിയിരിക്കുകയാണ്. ആ പർവതം മുഴുവൻ ഇരുണ്ട മേഘംകൊണ്ട് മൂടി. പെട്ടെന്ന് ശക്തമായ ഒരു ഭൂമികുലുക്കം ഉണ്ടാകുന്നു. പർവതമാകെ കനത്ത പുക! അതോടൊപ്പം മിന്നലും ഇടിമുഴക്കവും കാതടപ്പിക്കുന്ന കൊമ്പുവിളിയുടെ ശബ്ദവും മുഴങ്ങിക്കേൾക്കുന്നു. (പുറ. 19:16-18; 24:17; സങ്കീ. 68:8) യഹോവയുടെ മഹത്ത്വത്തിന്റെ അതിശക്തമായ ഈ പ്രകടനം കണ്ട ഇസ്രായേല്യർ എത്ര അതിശയത്തോടെയായിരിക്കും അതു നോക്കിനിന്നിട്ടുണ്ടാകുക! ഇന്ന് നമുക്കു ദൈവത്തെ മഹത്ത്വപ്പെടുത്താനാകും. അതിനായി യഹോവയുടെ അതിശയകരമായ ശക്തിയെക്കുറിച്ചും മനോഹരമായ ഗുണങ്ങളെക്കുറിച്ചും നമുക്കു മറ്റുള്ളവരോടു പറയാം. കൂടാതെ, യഹോവയുടെ ശക്തിയാൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ ബഹുമതി യഹോവയ്ക്കു കൊടുക്കാം.—യശ. 26:12. w25.01 പേ. 2 ഖ. 2-3
ജനുവരി 15 വ്യാഴം
“യഹോവ എന്നെ അയച്ചതാണ്.”—സംഖ്യ 16:28.
വാഗ്ദത്തദേശത്തേക്കുള്ള യാത്രയ്ക്കിടെ ഇസ്രായേൽ ജനത്തിലെ പ്രധാനികൾ മോശയ്ക്ക് എതിരെ സംസാരിക്കുകയും യഹോവ അദ്ദേഹത്തിനു കൊടുത്ത നിയമനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അവർ പറഞ്ഞു: “(മോശ മാത്രമല്ല) സമൂഹത്തിലുള്ള എല്ലാവരും വിശുദ്ധരാണ്. യഹോവ അവരുടെ മധ്യേയുണ്ട്.” (സംഖ്യ 16:1-3) ശരിയാണ്, ദൈവത്തിന്റെ കണ്ണിൽ സമൂഹത്തിലുള്ള ‘എല്ലാവരും വിശുദ്ധരായിരുന്നു.’ പക്ഷേ, ജനത്തെ വഴി നയിക്കാൻ യഹോവ തിരഞ്ഞെടുത്തതു മോശയെ ആയിരുന്നു. മോശയെ കുറ്റപ്പെടുത്തിയതിലൂടെ ആ ധിക്കാരികൾ ശരിക്കും യഹോവയെയാണു കുറ്റപ്പെടുത്തിയത്. യഹോവ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവർ ചിന്തിച്ചില്ല. അവർ സ്വന്തം ആഗ്രഹത്തിനു മാത്രമാണു പ്രാധാന്യം കൊടുത്തത്. അവർക്കു വേണ്ടതു മറ്റുള്ളവരുടെ മുന്നിൽ ഉയർന്ന സ്ഥാനവും വലിയ അധികാരവും ഒക്കെയായിരുന്നു. ധിക്കാരത്തോടെ പ്രവർത്തിക്കുന്നതിനു നേതൃത്വമെടുത്തവരെയും അവരെ അനുകൂലിച്ച ആയിരക്കണക്കിനു പേരെയും യഹോവ കൊന്നുകളഞ്ഞു. (സംഖ്യ 16:30-35, 41, 49) ഇന്നും സംഘടനയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളെ ആദരിക്കാത്തവരെ യഹോവ വെറുക്കുന്നു എന്ന കാര്യം ഉറപ്പാണ്. w24.07 പേ. 11 ഖ. 11
ജനുവരി 16 വെള്ളി
“നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.”—ഹബ. 2:3.
വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച് ബൈബിൾ നൽകുന്ന മുന്നറിയിപ്പ് ഇന്നത്തെ മിക്ക ആളുകളും വിശ്വസിക്കുന്നില്ല. നമ്മൾ അതെക്കുറിച്ച് പറയുമ്പോൾ അവർ പരിഹസിക്കുകപോലും ചെയ്യുന്നു. (2 പത്രോ. 3:3, 4) നമുക്ക് അറിയില്ലാത്ത പല കാര്യങ്ങളുണ്ടെങ്കിലും അന്ത്യം കൃത്യസമയത്തുതന്നെ വരുമെന്നും അന്ന് യഹോവ നമുക്കായി കരുതുമെന്നും നമുക്കു ശക്തമായ വിശ്വാസമുണ്ടായിരിക്കണം. നമ്മളെ വഴി നയിക്കാനായി യഹോവ ഇന്നു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ ആണ് ഉപയോഗിക്കുന്നത് എന്ന വിശ്വാസവും നമ്മൾ ശക്തമാക്കണം. (മത്താ. 24:45) മഹാകഷ്ടത തുടങ്ങുമ്പോൾ നമുക്കും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ചില പ്രത്യേകനിർദേശങ്ങൾ കിട്ടിയേക്കാം. മഹാകഷ്ടതയുടെ സമയത്ത് ആ നിർദേശങ്ങൾ അനുസരിക്കാൻ നമുക്കു കഴിയണമെങ്കിൽ നേതൃത്വമെടുക്കുന്നവരിലുള്ള വിശ്വാസം നമ്മൾ ഇപ്പോൾത്തന്നെ ശക്തമാക്കേണ്ടതുണ്ട്. അവർ തരുന്ന നിർദേശങ്ങൾ ഇപ്പോൾ അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടാണെങ്കിൽ അന്ന് അനുസരിക്കാനും ബുദ്ധിമുട്ടായിരിക്കും. w24.09 പേ. 11 ഖ. 11-12
ജനുവരി 17 ശനി
“ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമ. 12:2.
ദൈവത്തിലുള്ള വിശ്വാസം പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല എന്ന് ക്രിസ്തീയമാതാപിതാക്കൾക്ക് അറിയാം. അതുകൊണ്ടുതന്നെ ഇതുപോലുള്ള ചില ചോദ്യങ്ങൾ നിങ്ങളുടെ മക്കൾ ചോദിക്കാൻ സാധ്യതയുണ്ട്: ‘ഒരു ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം? ബൈബിൾ പറയുന്നതെല്ലാം എനിക്കു ശരിക്കും വിശ്വസിക്കാൻ പറ്റുമോ?’ വാസ്തവത്തിൽ, ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് ‘ചിന്താപ്രാപ്തി ഉപയോഗിക്കാനും’ ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താനും’ ആണ്. (റോമ. 12:1; 1 തെസ്സ. 5:21) ശരി, വിശ്വാസം ശക്തമാക്കാൻ നിങ്ങൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? ബൈബിൾ സത്യമാണെന്നു സ്വയം ബോധ്യപ്പെടാൻ മക്കളെ സഹായിക്കുക. നിങ്ങളുടെ മക്കൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയും മറ്റും ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഉത്തരം കണ്ടെത്താമെന്നു പഠിപ്പിക്കുക. ഗവേഷണസഹായിയിലെ “ബൈബിൾ” എന്ന വിഷയത്തിനു കീഴിൽ “ദൈവപ്രചോദിതം” എന്ന ഭാഗത്ത്, ബൈബിൾ മനുഷ്യൻ എഴുതിയ ഒരു നല്ല പുസ്തകം മാത്രമല്ല പകരം, അതു ‘ദൈവത്തിന്റെ വചനമാണ്’ എന്നതിനുള്ള തെളിവുകൾ കാണാം.—1 തെസ്സ. 2:13. w24.12 പേ. 14-15 ഖ. 4-5
ജനുവരി 18 ഞായർ
“കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക. അപ്പോൾ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും.”—2 തിമൊ. 2:2.
മൂപ്പന്മാർക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവർ സഹോദരന്മാരെ പരിശീലിപ്പിക്കുകയും സഹായിക്കുകയും വേണം. അതിൽ ചെറുപ്പക്കാരും ഉൾപ്പെടും. തങ്ങൾ പരിശീലനം കൊടുക്കുന്നവർക്ക് ഒരു തെറ്റും പറ്റില്ലെന്നു മൂപ്പന്മാർ ചിന്തിക്കരുത്. ചിലപ്പോൾ ചെറുപ്പക്കാരായ സഹോദരന്മാർക്കു ചില ഉപദേശങ്ങൾ കൊടുക്കേണ്ടിവന്നേക്കാം. അങ്ങനെയാകുമ്പോൾ അനുഭവപരിചയം നേടാനും, താഴ്മയും വിശ്വസ്തതയും മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സൊരുക്കവും ഒക്കെ വളർത്തിയെടുക്കാനും അവർക്കു കഴിയും. (1 തിമൊ. 3:1; 1 പത്രോ. 5:5) യേശു ശിഷ്യന്മാർക്കു പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം കൊടുത്തു. ഈ വലിയ ഉത്തരവാദിത്വം ചെയ്യാനുള്ള പ്രാപ്തിയൊന്നും തങ്ങൾക്കില്ലെന്നു ശിഷ്യന്മാർക്കു തോന്നിക്കാണും. പക്ഷേ യേശുവിന് അക്കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. അവർക്ക് അതിനു കഴിയുമെന്നു യേശു അവരോടു പറയുകയും ചെയ്തു. “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” എന്നു യേശു പറഞ്ഞു.—യോഹ. 20:21. w24.10 പേ. 16 ഖ. 15; പേ. 17 ഖ. 17
ജനുവരി 19 തിങ്കൾ
“ദാവീദ് എന്റെ മനസ്സിന് ഇണങ്ങിയ ഒരാളാണ്.” —പ്രവൃ. 13:22.
മഹാനായ ഒരു രാജാവായിരുന്നു ദാവീദ്. അതുപോലെ അദ്ദേഹം ഒരു സംഗീതജ്ഞനും കവിയും യോദ്ധാവും പ്രവാചകനും ആയിരുന്നു. പലപല പ്രശ്നങ്ങളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടിവന്നിട്ടുണ്ട്. തന്റെ ജീവനെടുക്കാൻ തക്കംപാർത്ത് നടക്കുന്ന ശൗൽ രാജാവിന്റെ കണ്ണിൽപ്പെടാതെ ദാവീദിനു കുറച്ച് വർഷങ്ങൾ ഒളിച്ച് കഴിയേണ്ടിവന്നു. ഇനി രാജാവായതിനു ശേഷം തന്റെ മകനായ അബ്ശാലോം ഭരണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ദാവീദ് വീണ്ടും ഒളിച്ച് താമസിച്ചു. ദാവീദിന് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ തെറ്റുകൾ പറ്റിയെങ്കിലും അദ്ദേഹം ജീവിതാവസാനംവരെ യഹോവയോടു വിശ്വസ്തനായി തുടർന്നു. യഹോവ ദാവീദിനെ വിശേഷിപ്പിച്ചത്, ‘എന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ്. അതുകൊണ്ട് നമ്മൾ ദാവീദിന്റെ ഉപദേശം ശ്രദ്ധിക്കേണ്ടതല്ലേ! (1 രാജാ. 15:5) ദാവീദ് തന്റെ മകനും ഇസ്രായേലിന്റെ ഭാവി രാജാവും ആയ ശലോമോന് ഉപദേശം കൊടുത്തു. തന്നെ ആരാധിക്കേണ്ടതിന് ഒരു ആലയം പണിയാൻ യഹോവ തിരഞ്ഞെടുത്തതു ശലോമോനെയായിരുന്നു. (1 ദിന. 22:5) എന്നാൽ ശലോമോനു പലപല പ്രശ്നങ്ങൾ നേരിടേണ്ടിവരുമായിരുന്നു. ദാവീദ് ഇപ്പോൾ ശലോമോനോട് എന്താണു പറയാൻപോകുന്നത്? യഹോവയെ അനുസരിക്കുകയാണെങ്കിൽ ജീവിതത്തിൽ വിജയമുണ്ടാകും എന്നു ദാവീദ് തന്റെ മകനോടു പറഞ്ഞു.—1 രാജാ. 2:2, 3 w24.11 പേ. 10 ഖ. 9-11
ജനുവരി 20 ചൊവ്വ
“നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.”—സങ്കീ. 37:5.
ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് യഹോവയുമായും ഭാര്യയുമായും ഉള്ള തന്റെ ബന്ധം വീണ്ടെടുക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, താൻ ചെയ്ത തെറ്റ് എത്ര ഗൗരവമുള്ളതാണെന്നും തനിക്ക് യഹോവയിൽനിന്ന് ഒന്നും മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം തിരിച്ചറിയണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമതായി, അദ്ദേഹം ഭാര്യയെ ഉപദ്രവിക്കുന്നതു നിറുത്തണം, തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാമതായി, താൻ തെറ്റു ചെയ്തെന്നു ഭാര്യയോടും യഹോവയോടും തുറന്ന് സമ്മതിക്കുകയും അവരോടു ക്ഷമ ചോദിക്കുകയും വേണം. (പ്രവൃ. 3:19) അതുപോലെ മാറ്റം വരുത്താനുള്ള ആഗ്രഹത്തിനായും, തന്റെ ചിന്തകളും സംസാരവും പ്രവൃത്തികളും നിയന്ത്രിക്കാനുള്ള സഹായത്തിനായും യഹോവയോടു യാചിക്കുകയും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാമതായി, എല്ലാ തരത്തിലുമുള്ള അക്രമത്തെയും അസഭ്യസംസാരത്തെയും വെറുക്കാൻ പഠിച്ചുകൊണ്ട് തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം. (സങ്കീ. 97:10) അഞ്ചാമതായി, സഭയിലെ സ്നേഹമുള്ള ഇടയന്മാരിൽനിന്ന് പെട്ടെന്നുതന്നെ സഹായം സ്വീകരിക്കണം. (യാക്കോ. 5:14-16) ആറാമതായി, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. w25.01 പേ. 11 ഖ. 14
ജനുവരി 21 ബുധൻ
“ഇനി എന്തിനാണു വൈകുന്നത്? എഴുന്നേറ്റ് സ്നാനമേൽക്കുക.”—പ്രവൃ. 22:16.
ജീവനും മറ്റെല്ലാ സമ്മാനങ്ങളും തന്ന ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ? ആ ദൈവത്തോടു സ്നേഹം കാണിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതിനുള്ള ഏറ്റവും നല്ല വഴി ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ തെളിവായി സ്നാനമേൽക്കുകയും ചെയ്യുന്നതാണ്. അപ്പോൾ നിങ്ങൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകും. നിങ്ങളെ സ്വത്തായി കരുതുന്നതുകൊണ്ട് ദൈവം ഒരു പിതാവും സുഹൃത്തും എന്നനിലയിൽ നിങ്ങളെ വഴിനയിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യും. (സങ്കീ. 73:24; യശ. 43:1, 2) അതുപോലെ സമർപ്പണവും സ്നാനവും, എന്നേക്കും ജീവിക്കാനുള്ള അവസരം തുറന്നുതരുകയും ചെയ്യും. (1 പത്രോ. 3:21) സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലുമുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. സ്നാനമേൽക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ജീവിതരീതിയിലും ചിന്തകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സന്തോഷത്തോടെയും തീക്ഷ്ണതയോടെയും യഹോവയെ സേവിക്കുന്നു. w25.03 പേ. 2 ഖ. 1-2
ജനുവരി 22 വ്യാഴം
“അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്.”—സങ്കീ. 130:4.
ബൈബിളിൽ പലയിടത്തും പാപങ്ങൾ വലിയ ഭാരംപോലെയാണെന്നു പറഞ്ഞിട്ടുണ്ട്. ദാവീദ് രാജാവ് സ്വന്തം തെറ്റുകളെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു; അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്.” (സങ്കീ. 38:4) എന്നാൽ പശ്ചാത്തപിക്കുമ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കുന്നു. (സങ്കീ. 25:18; 32:5) ഈ വാക്യങ്ങളിൽ “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അടിസ്ഥാനപരമായ അർഥം “എടുത്തുപൊക്കുക,” “ചുമക്കുക” എന്നൊക്കെയാണ്. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന് പാപത്തിന്റെ വലിയ ഭാരം എടുത്തുമാറ്റി ദൂരേക്കു കൊണ്ടുപോകുന്ന ഒരു ചിത്രമാണ് അതിലൂടെ കിട്ടുന്നത്. യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേക്കാണ് ചുമന്നുകൊണ്ടുപോകുന്നത്? അതു മനസ്സിലാക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” കിഴക്കുനിന്ന് ഏറ്റവും അകലെയാണു പടിഞ്ഞാറ്. അവ രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തിക്കാൻപോലും കഴിയാത്തത്ര ദൂരത്തേക്കു കൊണ്ടുപോകുന്നു. യഹോവ നമ്മളോടു പൂർണമായി ക്ഷമിക്കുന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ് അത്! w25.02 പേ. 9 ഖ. 5-6
ജനുവരി 23 വെള്ളി
“നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്.”—മത്താ. 6:2.
അപ്പോസ്തലനായ പത്രോസ് യേശുവിന്റെ താഴ്മയിൽനിന്ന് പഠിച്ചു. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷം ജന്മനാ മുടന്തനായിരുന്ന ഒരു വ്യക്തിയെ പത്രോസ് അത്ഭുതകരമായി സുഖപ്പെടുത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാവികമായും ഈ അത്ഭുതം കണ്ട് ധാരാളം ആളുകൾ പത്രോസിനു ചുറ്റും ഒരുമിച്ചുകൂടി. (പ്രവൃ. 3:11) പ്രാമുഖ്യതയ്ക്കും സ്ഥാനമാനങ്ങൾക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരു ചുറ്റുപാടിൽ വളർന്നുവന്ന പത്രോസ് ഈ മഹത്ത്വം സ്വീകരിച്ചോ? ഇല്ല. ആ മഹത്ത്വമെല്ലാം താഴ്മയോടെ യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടുകൊണ്ട് പത്രോസ് ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ പേരാണ്, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്.” (പ്രവൃ. 3:12-16) താഴ്മ ധരിക്കുന്ന കാര്യത്തിൽ നമുക്ക് പത്രോസിന്റെ മാതൃക അനുകരിക്കാം. നമ്മൾ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധിച്ചില്ലെങ്കിലും നമ്മളാൽ കഴിയുന്ന വിധം യഹോവയെയും സഹോദരങ്ങളെയും സന്തോഷത്തോടെ സേവിക്കുമ്പോൾ നമ്മൾ താഴ്മയുള്ളവരാണെന്നു തെളിയിക്കുകയാണ്.—മത്താ. 6:1-4. w25.03 പേ. 10-11 ഖ. 11-12
ജനുവരി 24 ശനി
“നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.”—1തിമ 4:16.
യഹോവയോടും അയൽക്കാരോടും സ്നേഹം കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണു പ്രസംഗപ്രവർത്തനമെന്ന് ഓർക്കുന്നതു നമ്മുടെ ഉത്സാഹം വർധിപ്പിക്കും. (മത്താ. 22:37-39) നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമാകുമെന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ അവർക്ക് എത്ര സന്തോഷം തോന്നുമെന്നും ഒന്ന് ചിന്തിച്ചുനോക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നത് ആളുകളെ രക്ഷയിലേക്കു നയിക്കുമെന്ന കാര്യവും മറക്കരുത്. (യോഹ. 6:40) എന്തെങ്കിലും കാരണത്താൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ, യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് സാമുവലിനും ഭാര്യ ഡാനിയയ്ക്കും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിമുട്ടു നിറഞ്ഞ ഈ സാഹചര്യങ്ങളിലെല്ലാം അവർ പതിവായി ടെലിഫോണിലൂടെയും കത്തിലൂടെയും സാക്ഷീകരിച്ചു. സൂമിലൂടെ ബൈബിൾപഠനങ്ങളും നടത്തി. സാഹചര്യങ്ങൾ കാരണം സാമുവലിനും ഡാനിയയ്ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയില്ലായിരുന്നെങ്കിലും തങ്ങളെക്കൊണ്ട് ആകുന്നതുപോലെ ചെയ്തുകൊണ്ട് അവർ സന്തോഷം കണ്ടെത്തി. w24.04 പേ. 18 ഖ. 15-16
ജനുവരി 25 ഞായർ
“കാര്യപ്രാപ്തിയുള്ള ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴക്കല്ലുകളെക്കാൾ മൂല്യമുണ്ട്.”—സുഭാ. 31:10.
സന്തോഷത്തിന്റെ അടിസ്ഥാനം വിവാഹം അല്ലെങ്കിലും ചെറുപ്പക്കാരോ പ്രായമായവരോ ആയ ഏകാകികളായ പല ക്രിസ്ത്യാനികളും ഒരു വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹിക്കുന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരാളുമായി അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ സാമ്പത്തികമായും ആത്മീയമായും വൈകാരികമായും നിങ്ങൾ തയ്യാറായിരിക്കണം. (1 കൊരി. 7:36) മാത്രമല്ല, അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ ഭാവി ഇണയ്ക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ യോജിച്ചേക്കാവുന്ന ഒരാൾ നിങ്ങളുടെ കണ്ണിൽപ്പെടാതെ പോയേക്കാം, അല്ലെങ്കിൽ ചേരാത്ത ഒരു വ്യക്തിയുമായി നിങ്ങൾ അടുപ്പത്തിലേക്കു വന്നേക്കാം. ഒരു കാര്യത്തിൽ സംശയമില്ല, നിങ്ങൾ ആലോചിക്കുന്ന വ്യക്തി സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയായിരിക്കണം. (1 കൊരി. 7:39) പക്ഷേ സ്നാനമേറ്റ ഏതൊരാളും നിങ്ങൾക്കു യോജിച്ച ഒരു ഇണയായിരിക്കണം എന്നില്ല. അതുകൊണ്ട് സ്വയം ചോദിക്കുക: ‘ജീവിതത്തിൽ എന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വിവാഹ ഇണയ്ക്ക് പ്രധാനമായും ഏതൊക്കെ ഗുണങ്ങൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്? എന്റെ പ്രതീക്ഷകൾ ന്യായമാണോ?’ w24.05 പേ. 20 ഖ. 1; പേ. 21 ഖ. 3
ജനുവരി 26 തിങ്കൾ
‘തമ്മിൽ ദയയുള്ളവരായിരിക്കുക.’—എഫെ. 4:32.
ഡേറ്റിങ്ങിലായിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം? നിങ്ങളുടെ ബന്ധം ശരിയാകില്ല എന്നാണോ അതിനർഥം? അങ്ങനെയാകണമെന്നില്ല. എല്ലാ ദമ്പതികൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. മറ്റേയാളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടാനും പരസ്പരം ബഹുമാനിക്കാനും രണ്ടുപേരും തയ്യാറാകുന്നതാണ് ശക്തമായ വിവാഹബന്ധത്തിന്റെ ഒരു രഹസ്യം. ഇപ്പോൾ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളുടെ വിവാഹബന്ധം വിജയിക്കുമോ ഇല്ലയോ എന്ന് സൂചിപ്പിച്ചേക്കാം. സ്വയം ചോദിക്കുക: ‘കാര്യങ്ങൾ ശാന്തമായി, ആദരവോടെ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് കഴിയാറുണ്ടോ? തെറ്റുകൾ പറ്റുമ്പോൾ അത് മടികൂടാതെ സമ്മതിക്കാനും മാറ്റം വരുത്താനും ഞങ്ങൾ മനസ്സുള്ളവരാണോ? വിട്ടുവീഴ്ച ചെയ്യാനും ക്ഷമ ചോദിക്കാനും ക്ഷമിക്കാനും ഞങ്ങൾ പെട്ടെന്ന് തയ്യാറാകുന്നുണ്ടോ?’ (എഫെ. 4:31) എന്നാൽ ഡേറ്റിങ്ങിനിടെ നിങ്ങൾക്കിടയിൽ കൂടെക്കൂടെ അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടാകുന്നെങ്കിലോ? വിവാഹം കഴിഞ്ഞും അതിനു വലിയ വ്യത്യാസമൊന്നും വരാൻ സാധ്യതയില്ല. മറ്റേ വ്യക്തി നിങ്ങൾക്ക് ചേരുന്ന ആളല്ല എന്ന് മനസ്സിലാക്കുന്നെങ്കിൽ ഡേറ്റിങ്ങ് അവസാനിപ്പിക്കുന്നതായിരിക്കും നിങ്ങൾക്ക് രണ്ടു പേർക്കും ഏറ്റവും നല്ലത്. w24.05 പേ. 29 ഖ. 12
ജനുവരി 27 ചൊവ്വ
“എന്റെ പാറയായ യഹോവ വാഴ്ത്തപ്പെടട്ടെ; ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു.”—സങ്കീ. 144:1.
എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിക്കുകയും ബൈബിളിനെ അടിസ്ഥാനമാക്കി എപ്പോഴും തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ നമ്മൾ മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കും. വിശ്വാസത്തിലും ശരിയായ അറിവിലും നമ്മൾ വളർന്നുവരുമ്പോൾ നമുക്കു സത്യത്തിൽ ഉറച്ചുനിൽക്കാനാകും. അങ്ങനെയാകുമ്പോൾ, തെറ്റായ പഠിപ്പിക്കലുകളാലും ലോകത്തിന്റേതായ ചിന്തകളാലും സ്വാധീനിക്കപ്പെട്ട് നമ്മൾ ആടിയുലയുന്നവരാകില്ല. (എഫെ. 4:14; യാക്കോ. 1:6-8) മാത്രമല്ല, പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും. (1 തെസ്സ. 3:2, 3) മൂപ്പന്മാർ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും സുബോധമുള്ളവരും ചിട്ടയോടെ ജീവിക്കുന്നവരും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവരും ആയിരിക്കണം. ‘വിശ്വസ്തവചനത്തെ മുറുകെ പിടിച്ചുകൊണ്ട്’ മൂപ്പന്മാർ, വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കാൻ മറ്റുള്ളവരെ സഹായിക്കും. (തീത്തോ. 1:9; 1 തിമൊ. 3:1-3) തങ്ങളുടെ നല്ല മാതൃകയിലൂടെയും ഇടയവേലയിലൂടെയും, പതിവായി മീറ്റിങ്ങുകൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും വ്യക്തിപരമായി ബൈബിൾ പഠിക്കാനും മൂപ്പന്മാർ സഹോദരങ്ങളെ സഹായിക്കുന്നു. ഉത്കണ്ഠയ്ക്ക് ഇടയാക്കിയേക്കാവുന്ന വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ യഹോവയിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മൂപ്പന്മാർക്ക് സഹോദരങ്ങളെ സഹായിക്കാനാകും. w24.06 പേ. 31 ഖ. 16-18
ജനുവരി 28 ബുധൻ
“സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട് മാനസാന്തരപ്പെടൂ.”—മത്താ. 4:17.
നമുക്കു തെറ്റുകൾ പറ്റിയാൽ നമ്മളോടു ക്ഷമിക്കാൻ യഹോവയ്ക്ക് എത്രമാത്രം താത്പര്യമുണ്ടെന്ന്, ഭൂമിയിലായിരുന്നപ്പോൾ യേശു പഠിപ്പിച്ചു. ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥയെക്കുറിച്ച് ചിന്തിക്കുക. ആ ചെറുപ്പക്കാരൻ വീടു വിട്ടുപോയി, കുറെക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. എന്നാൽ സുബോധമുണ്ടായപ്പോൾ അവൻ വീട്ടിലേക്കു മടങ്ങിവന്നു. അപ്പോൾ അവന്റെ അപ്പൻ എന്തു ചെയ്തു? ‘ദൂരെവെച്ചുതന്നെ അപ്പൻ അവനെ തിരിച്ചറിഞ്ഞു. ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു’ എന്നു യേശു പറഞ്ഞു. അപ്പൻ തന്നോടു ക്ഷമിക്കുമെന്ന് ആ മകൻ ഒരിക്കലും കരുതിയില്ല. അതുകൊണ്ട് ഒരു കൂലിക്കാരനായെങ്കിലും തന്നെ ആ വീട്ടിൽ നിറുത്താമോ എന്നാണ് അവൻ ചോദിച്ചത്. എന്നാൽ അപ്പൻ അങ്ങനെയല്ല ചിന്തിച്ചത്. “എന്റെ ഈ മകൻ” എന്നു പറഞ്ഞ് അവനെ തന്റെ കുടുംബത്തിലേക്കു വീണ്ടും സ്വീകരിക്കുകയാണു ചെയ്തത്. “ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി” എന്ന് അപ്പൻ പറഞ്ഞു. (ലൂക്കോ. 15:11-32) യേശു സ്വർഗത്തിലായിരുന്ന സമയത്ത്, മാനസാന്തരപ്പെടുന്ന പാപികളോടു തന്റെ പിതാവ് അനുകമ്പയോടെ ഇടപെടുന്നതും അവരുടെ തെറ്റുകൾ പെട്ടെന്നു ക്ഷമിക്കുന്നതും കണ്ടിട്ടുണ്ട്. നമ്മുടെ പിതാവായ യഹോവ എത്ര കരുണയോടെയാണു പാപികളോട് ഇടപെടുന്നതെന്ന് ആ ദൃഷ്ടാന്തകഥ കാണിക്കുന്നില്ലേ? അതു നമുക്ക് എത്ര ആശ്വാസമാണ്! w24.08 പേ. 11 ഖ. 11-12
ജനുവരി 29 വ്യാഴം
‘സുബോധമുള്ളവരായിരിക്കുക.’—1 പത്രോ. 4:7.
സുബോധമുള്ള ഒരു ക്രിസ്ത്യാനി യഹോവയുടെ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന നല്ല തീരുമാനങ്ങളെടുക്കാൻ നന്നായി ശ്രമിക്കും. യഹോവയുമായുള്ള ബന്ധത്തെക്കാൾ പ്രധാനമായി ജീവിതത്തിൽ ഒന്നുമില്ലെന്ന് ആ വ്യക്തി ഓർക്കും. അതുപോലെ തന്നെക്കുറിച്ചുതന്നെ അദ്ദേഹത്തിനു സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കും. തനിക്ക് എല്ലാം അറിയാമെന്ന് അദ്ദേഹം ചിന്തിക്കില്ല. കൂടാതെ താഴ്മയോടെ പ്രാർഥനയിൽ യഹോവയെ സമീപിച്ചുകൊണ്ട് യഹോവയിലുള്ള ആശ്രയം തെളിയിക്കുകയും ചെയ്യും. ജന്മനാ എന്തൊക്കെ കഴിവുകൾ ഉള്ളവരാണെങ്കിലും നമ്മൾ അതുതന്നെ ചെയ്യണം. അതുകൊണ്ട് ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയാവുന്നത് യഹോവയ്ക്കാണല്ലോ! തന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന രീതിയിൽ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് യഹോവയോടു നമ്മൾ എത്ര നന്ദിയുള്ളവരാണല്ലേ! (ഉൽപ. 1:26) യഹോവയെ നമുക്കു പൂർണമായും അനുകരിക്കാൻ കഴിയില്ല എന്നതു ശരിയാണ്.—യശ. 55:9. w25.03 പേ. 11 ഖ. 13; പേ. 13 ഖ. 17-18
ജനുവരി 30 വെള്ളി
‘സ്നേഹം എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.’—1 കൊരി. 13:7.
മറ്റുള്ളവരെ സംശയിക്കരുത്. നമ്മൾ ചെയ്തുകൊടുത്ത ഒരു കാര്യത്തിനു മറ്റുള്ളവർ നന്ദി കാണിക്കാത്തപ്പോൾ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘അവർക്കു ശരിക്കും വിലമതിപ്പില്ലാഞ്ഞിട്ടാണോ അതോ അവർ നന്ദി കാണിക്കാൻ മറന്നുപോയതാണോ?’ ഇനി നമ്മൾ പ്രതീക്ഷിച്ചതുപോലെ നമ്മളോടു നന്ദി പറയാത്തതിനു വേറെയും കാരണങ്ങളുണ്ടായിരിക്കാം. ചിലർക്ക് ഉള്ളിൽ ഒരുപാട് വിലമതിപ്പുണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ അറിയില്ലായിരിക്കും. അതുപോലെ മുമ്പ് ഒരുപാടു പേരെ സഹായിച്ചിരുന്ന ഒരാളാണെങ്കിൽ ഇപ്പോൾ സഹായം സ്വീകരിക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് അയാൾക്കുണ്ടാകും. കാരണം എന്തുതന്നെയായാലും, നമ്മൾ സഹോദരങ്ങളെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കിൽ അവരെ സംശയിക്കാതെ തുടർന്നും സന്തോഷത്തോടെ കൊടുത്തുകൊണ്ടിരിക്കും. (എഫെ. 4:2) ക്ഷമ കാണിക്കുക. ഉദാരത കാണിക്കുന്നതുമായി ബന്ധപ്പെട്ട് ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക; കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.” (സഭാ. 11:1) ഈ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ നമ്മൾ കാണിച്ച ഉദാരതയോടു ചിലർ പ്രതികരിക്കുന്നതു ‘കുറെ കാലം കഴിഞ്ഞിട്ടായിരിക്കാം.’ w24.09 പേ. 30 ഖ. 18-19
ജനുവരി 31 ശനി
“പാപത്തിൽ നടക്കുന്നവരെ എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക. അപ്പോൾ, മറ്റുള്ളവർക്ക് അത് ഒരു പാഠമാകും.”—1 തിമൊ. 5:20.
ഒരാളെ ശാസിച്ചിരിക്കുന്നതായി ചിലപ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ നമുക്ക് ആ വ്യക്തിയുമായി തുടർന്നും സഹവസിക്കാനാകും. കാരണം ആ വ്യക്തി മാനസാന്തരപ്പെടുകയും തന്റെ തെറ്റായ വഴികൾ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അയാൾ ഇപ്പോഴും സഭയുടെ ഭാഗമാണ്. സഹവിശ്വാസികളിൽനിന്നുള്ള പ്രോത്സാഹനം അയാൾക്ക് ആവശ്യമാണ്. (എബ്രാ. 10:24, 25) എന്നാൽ സഭയിൽനിന്ന് നീക്കം ചെയ്ത ഒരാളുടെ കാര്യത്തിൽ സാഹചര്യം മറ്റൊന്നാണ്. നമ്മൾ അയാളുമായുള്ള ‘കൂട്ടുകെട്ട് ഉപേക്ഷിക്കണം,’ “അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.” (1 കൊരി. 5:11) അതിന്റെ അർഥം സഭയിൽനിന്ന് നീക്കം ചെയ്തയാളെ നമ്മൾ പൂർണമായും അവഗണിക്കുമെന്നാണോ? അങ്ങനെയാകണമെന്നില്ല. അവരുമായി നമ്മൾ എന്തായാലും ഇടപഴകില്ല. എന്നാൽ അങ്ങനെയുള്ള ഒരാളെ മീറ്റിങ്ങിനു ക്ഷണിക്കണോ എന്നു ക്രിസ്ത്യാനികൾക്കു തങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച് തീരുമാനിക്കാം. ചിലപ്പോൾ ആ വ്യക്തി നമ്മുടെ ബന്ധുവായിരിക്കാം, അല്ലെങ്കിൽ മുമ്പ് നമ്മുടെ ഒരു അടുത്ത സുഹൃത്തായിരുന്നിരിക്കാം. w24.08 പേ. 30 ഖ. 13-14