ജനുവരി 20 ചൊവ്വ
“നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.”—സങ്കീ. 37:5.
ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് യഹോവയുമായും ഭാര്യയുമായും ഉള്ള തന്റെ ബന്ധം വീണ്ടെടുക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, താൻ ചെയ്ത തെറ്റ് എത്ര ഗൗരവമുള്ളതാണെന്നും തനിക്ക് യഹോവയിൽനിന്ന് ഒന്നും മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം തിരിച്ചറിയണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമതായി, അദ്ദേഹം ഭാര്യയെ ഉപദ്രവിക്കുന്നതു നിറുത്തണം, തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാമതായി, താൻ തെറ്റു ചെയ്തെന്നു ഭാര്യയോടും യഹോവയോടും തുറന്ന് സമ്മതിക്കുകയും അവരോടു ക്ഷമ ചോദിക്കുകയും വേണം. (പ്രവൃ. 3:19) അതുപോലെ മാറ്റം വരുത്താനുള്ള ആഗ്രഹത്തിനായും, തന്റെ ചിന്തകളും സംസാരവും പ്രവൃത്തികളും നിയന്ത്രിക്കാനുള്ള സഹായത്തിനായും യഹോവയോടു യാചിക്കുകയും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാമതായി, എല്ലാ തരത്തിലുമുള്ള അക്രമത്തെയും അസഭ്യസംസാരത്തെയും വെറുക്കാൻ പഠിച്ചുകൊണ്ട് തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം. (സങ്കീ. 97:10) അഞ്ചാമതായി, സഭയിലെ സ്നേഹമുള്ള ഇടയന്മാരിൽനിന്ന് പെട്ടെന്നുതന്നെ സഹായം സ്വീകരിക്കണം. (യാക്കോ. 5:14-16) ആറാമതായി, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. w25.01 പേ. 11 ഖ. 14
ജനുവരി 21 ബുധൻ
“ഇനി എന്തിനാണു വൈകുന്നത്? എഴുന്നേറ്റ് സ്നാനമേൽക്കുക.”—പ്രവൃ. 22:16.
ജീവനും മറ്റെല്ലാ സമ്മാനങ്ങളും തന്ന ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ? ആ ദൈവത്തോടു സ്നേഹം കാണിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതിനുള്ള ഏറ്റവും നല്ല വഴി ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ തെളിവായി സ്നാനമേൽക്കുകയും ചെയ്യുന്നതാണ്. അപ്പോൾ നിങ്ങൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകും. നിങ്ങളെ സ്വത്തായി കരുതുന്നതുകൊണ്ട് ദൈവം ഒരു പിതാവും സുഹൃത്തും എന്നനിലയിൽ നിങ്ങളെ വഴിനയിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യും. (സങ്കീ. 73:24; യശ. 43:1, 2) അതുപോലെ സമർപ്പണവും സ്നാനവും, എന്നേക്കും ജീവിക്കാനുള്ള അവസരം തുറന്നുതരുകയും ചെയ്യും. (1 പത്രോ. 3:21) സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലുമുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. സ്നാനമേൽക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ജീവിതരീതിയിലും ചിന്തകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സന്തോഷത്തോടെയും തീക്ഷ്ണതയോടെയും യഹോവയെ സേവിക്കുന്നു. w25.03 പേ. 2 ഖ. 1-2
ജനുവരി 22 വ്യാഴം
“അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്.”—സങ്കീ. 130:4.
ബൈബിളിൽ പലയിടത്തും പാപങ്ങൾ വലിയ ഭാരംപോലെയാണെന്നു പറഞ്ഞിട്ടുണ്ട്. ദാവീദ് രാജാവ് സ്വന്തം തെറ്റുകളെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു; അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്.” (സങ്കീ. 38:4) എന്നാൽ പശ്ചാത്തപിക്കുമ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കുന്നു. (സങ്കീ. 25:18; 32:5) ഈ വാക്യങ്ങളിൽ “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അടിസ്ഥാനപരമായ അർഥം “എടുത്തുപൊക്കുക,” “ചുമക്കുക” എന്നൊക്കെയാണ്. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന് പാപത്തിന്റെ വലിയ ഭാരം എടുത്തുമാറ്റി ദൂരേക്കു കൊണ്ടുപോകുന്ന ഒരു ചിത്രമാണ് അതിലൂടെ കിട്ടുന്നത്. യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേക്കാണ് ചുമന്നുകൊണ്ടുപോകുന്നത്? അതു മനസ്സിലാക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” കിഴക്കുനിന്ന് ഏറ്റവും അകലെയാണു പടിഞ്ഞാറ്. അവ രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തിക്കാൻപോലും കഴിയാത്തത്ര ദൂരത്തേക്കു കൊണ്ടുപോകുന്നു. യഹോവ നമ്മളോടു പൂർണമായി ക്ഷമിക്കുന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ് അത്! w25.02 പേ. 9 ഖ. 5-6