ജനുവരി 22 വ്യാഴം
“അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്.”—സങ്കീ. 130:4.
ബൈബിളിൽ പലയിടത്തും പാപങ്ങൾ വലിയ ഭാരംപോലെയാണെന്നു പറഞ്ഞിട്ടുണ്ട്. ദാവീദ് രാജാവ് സ്വന്തം തെറ്റുകളെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു; അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്.” (സങ്കീ. 38:4) എന്നാൽ പശ്ചാത്തപിക്കുമ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കുന്നു. (സങ്കീ. 25:18; 32:5) ഈ വാക്യങ്ങളിൽ “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അടിസ്ഥാനപരമായ അർഥം “എടുത്തുപൊക്കുക,” “ചുമക്കുക” എന്നൊക്കെയാണ്. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന് പാപത്തിന്റെ വലിയ ഭാരം എടുത്തുമാറ്റി ദൂരേക്കു കൊണ്ടുപോകുന്ന ഒരു ചിത്രമാണ് അതിലൂടെ കിട്ടുന്നത്. യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേക്കാണ് ചുമന്നുകൊണ്ടുപോകുന്നത്? അതു മനസ്സിലാക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” കിഴക്കുനിന്ന് ഏറ്റവും അകലെയാണു പടിഞ്ഞാറ്. അവ രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തിക്കാൻപോലും കഴിയാത്തത്ര ദൂരത്തേക്കു കൊണ്ടുപോകുന്നു. യഹോവ നമ്മളോടു പൂർണമായി ക്ഷമിക്കുന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ് അത്! w25.02 പേ. 9 ഖ. 5-6
ജനുവരി 23 വെള്ളി
“നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്.”—മത്താ. 6:2.
അപ്പോസ്തലനായ പത്രോസ് യേശുവിന്റെ താഴ്മയിൽനിന്ന് പഠിച്ചു. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷം ജന്മനാ മുടന്തനായിരുന്ന ഒരു വ്യക്തിയെ പത്രോസ് അത്ഭുതകരമായി സുഖപ്പെടുത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാവികമായും ഈ അത്ഭുതം കണ്ട് ധാരാളം ആളുകൾ പത്രോസിനു ചുറ്റും ഒരുമിച്ചുകൂടി. (പ്രവൃ. 3:11) പ്രാമുഖ്യതയ്ക്കും സ്ഥാനമാനങ്ങൾക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരു ചുറ്റുപാടിൽ വളർന്നുവന്ന പത്രോസ് ഈ മഹത്ത്വം സ്വീകരിച്ചോ? ഇല്ല. ആ മഹത്ത്വമെല്ലാം താഴ്മയോടെ യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടുകൊണ്ട് പത്രോസ് ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ പേരാണ്, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്.” (പ്രവൃ. 3:12-16) താഴ്മ ധരിക്കുന്ന കാര്യത്തിൽ നമുക്ക് പത്രോസിന്റെ മാതൃക അനുകരിക്കാം. നമ്മൾ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധിച്ചില്ലെങ്കിലും നമ്മളാൽ കഴിയുന്ന വിധം യഹോവയെയും സഹോദരങ്ങളെയും സന്തോഷത്തോടെ സേവിക്കുമ്പോൾ നമ്മൾ താഴ്മയുള്ളവരാണെന്നു തെളിയിക്കുകയാണ്.—മത്താ. 6:1-4. w25.03 പേ. 10-11 ഖ. 11-12
ജനുവരി 24 ശനി
“നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.”—1തിമ 4:16.
യഹോവയോടും അയൽക്കാരോടും സ്നേഹം കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണു പ്രസംഗപ്രവർത്തനമെന്ന് ഓർക്കുന്നതു നമ്മുടെ ഉത്സാഹം വർധിപ്പിക്കും. (മത്താ. 22:37-39) നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമാകുമെന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ അവർക്ക് എത്ര സന്തോഷം തോന്നുമെന്നും ഒന്ന് ചിന്തിച്ചുനോക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നത് ആളുകളെ രക്ഷയിലേക്കു നയിക്കുമെന്ന കാര്യവും മറക്കരുത്. (യോഹ. 6:40) എന്തെങ്കിലും കാരണത്താൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ, യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് സാമുവലിനും ഭാര്യ ഡാനിയയ്ക്കും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിമുട്ടു നിറഞ്ഞ ഈ സാഹചര്യങ്ങളിലെല്ലാം അവർ പതിവായി ടെലിഫോണിലൂടെയും കത്തിലൂടെയും സാക്ഷീകരിച്ചു. സൂമിലൂടെ ബൈബിൾപഠനങ്ങളും നടത്തി. സാഹചര്യങ്ങൾ കാരണം സാമുവലിനും ഡാനിയയ്ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയില്ലായിരുന്നെങ്കിലും തങ്ങളെക്കൊണ്ട് ആകുന്നതുപോലെ ചെയ്തുകൊണ്ട് അവർ സന്തോഷം കണ്ടെത്തി. w24.04 പേ. 18 ഖ. 15-16