ജനുവരി 23 വെള്ളി
“നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്.”—മത്താ. 6:2.
അപ്പോസ്തലനായ പത്രോസ് യേശുവിന്റെ താഴ്മയിൽനിന്ന് പഠിച്ചു. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷം ജന്മനാ മുടന്തനായിരുന്ന ഒരു വ്യക്തിയെ പത്രോസ് അത്ഭുതകരമായി സുഖപ്പെടുത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാവികമായും ഈ അത്ഭുതം കണ്ട് ധാരാളം ആളുകൾ പത്രോസിനു ചുറ്റും ഒരുമിച്ചുകൂടി. (പ്രവൃ. 3:11) പ്രാമുഖ്യതയ്ക്കും സ്ഥാനമാനങ്ങൾക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരു ചുറ്റുപാടിൽ വളർന്നുവന്ന പത്രോസ് ഈ മഹത്ത്വം സ്വീകരിച്ചോ? ഇല്ല. ആ മഹത്ത്വമെല്ലാം താഴ്മയോടെ യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടുകൊണ്ട് പത്രോസ് ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ പേരാണ്, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്.” (പ്രവൃ. 3:12-16) താഴ്മ ധരിക്കുന്ന കാര്യത്തിൽ നമുക്ക് പത്രോസിന്റെ മാതൃക അനുകരിക്കാം. നമ്മൾ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധിച്ചില്ലെങ്കിലും നമ്മളാൽ കഴിയുന്ന വിധം യഹോവയെയും സഹോദരങ്ങളെയും സന്തോഷത്തോടെ സേവിക്കുമ്പോൾ നമ്മൾ താഴ്മയുള്ളവരാണെന്നു തെളിയിക്കുകയാണ്.—മത്താ. 6:1-4. w25.03 പേ. 10-11 ഖ. 11-12
ജനുവരി 24 ശനി
“നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.”—1തിമ 4:16.
യഹോവയോടും അയൽക്കാരോടും സ്നേഹം കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണു പ്രസംഗപ്രവർത്തനമെന്ന് ഓർക്കുന്നതു നമ്മുടെ ഉത്സാഹം വർധിപ്പിക്കും. (മത്താ. 22:37-39) നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമാകുമെന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ അവർക്ക് എത്ര സന്തോഷം തോന്നുമെന്നും ഒന്ന് ചിന്തിച്ചുനോക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നത് ആളുകളെ രക്ഷയിലേക്കു നയിക്കുമെന്ന കാര്യവും മറക്കരുത്. (യോഹ. 6:40) എന്തെങ്കിലും കാരണത്താൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ, യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് സാമുവലിനും ഭാര്യ ഡാനിയയ്ക്കും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിമുട്ടു നിറഞ്ഞ ഈ സാഹചര്യങ്ങളിലെല്ലാം അവർ പതിവായി ടെലിഫോണിലൂടെയും കത്തിലൂടെയും സാക്ഷീകരിച്ചു. സൂമിലൂടെ ബൈബിൾപഠനങ്ങളും നടത്തി. സാഹചര്യങ്ങൾ കാരണം സാമുവലിനും ഡാനിയയ്ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയില്ലായിരുന്നെങ്കിലും തങ്ങളെക്കൊണ്ട് ആകുന്നതുപോലെ ചെയ്തുകൊണ്ട് അവർ സന്തോഷം കണ്ടെത്തി. w24.04 പേ. 18 ഖ. 15-16
ജനുവരി 25 ഞായർ
“കാര്യപ്രാപ്തിയുള്ള ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴക്കല്ലുകളെക്കാൾ മൂല്യമുണ്ട്.”—സുഭാ. 31:10.
സന്തോഷത്തിന്റെ അടിസ്ഥാനം വിവാഹം അല്ലെങ്കിലും ചെറുപ്പക്കാരോ പ്രായമായവരോ ആയ ഏകാകികളായ പല ക്രിസ്ത്യാനികളും ഒരു വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹിക്കുന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരാളുമായി അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ സാമ്പത്തികമായും ആത്മീയമായും വൈകാരികമായും നിങ്ങൾ തയ്യാറായിരിക്കണം. (1 കൊരി. 7:36) മാത്രമല്ല, അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ ഭാവി ഇണയ്ക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ യോജിച്ചേക്കാവുന്ന ഒരാൾ നിങ്ങളുടെ കണ്ണിൽപ്പെടാതെ പോയേക്കാം, അല്ലെങ്കിൽ ചേരാത്ത ഒരു വ്യക്തിയുമായി നിങ്ങൾ അടുപ്പത്തിലേക്കു വന്നേക്കാം. ഒരു കാര്യത്തിൽ സംശയമില്ല, നിങ്ങൾ ആലോചിക്കുന്ന വ്യക്തി സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയായിരിക്കണം. (1 കൊരി. 7:39) പക്ഷേ സ്നാനമേറ്റ ഏതൊരാളും നിങ്ങൾക്കു യോജിച്ച ഒരു ഇണയായിരിക്കണം എന്നില്ല. അതുകൊണ്ട് സ്വയം ചോദിക്കുക: ‘ജീവിതത്തിൽ എന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വിവാഹ ഇണയ്ക്ക് പ്രധാനമായും ഏതൊക്കെ ഗുണങ്ങൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്? എന്റെ പ്രതീക്ഷകൾ ന്യായമാണോ?’ w24.05 പേ. 20 ഖ. 1; പേ. 21 ഖ. 3