ഏപ്രിൽ 26 ഞായർ
“യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.”—കൊലോ. 3:13.
നമ്മളെ വേദനിപ്പിക്കുന്നവരോടു നമ്മൾ ക്ഷമിക്കാൻ സന്നദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (സങ്കീ. 86:5; ലൂക്കോ. 17:4; എഫെ. 4:32) നമ്മളോട് ആരെങ്കിലും മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമുക്കു വേദന തോന്നും. അതു നമ്മുടെ അടുത്ത ഒരു സുഹൃത്തോ കുടുംബാംഗമോ ആണെങ്കിൽ കൂടുതൽ വേദന തോന്നും. (സങ്കീ. 55:12-14) നമ്മുടെ ഉള്ളിലേക്ക് ഒരു വാൾ കുത്തിയിറക്കിയ അവസ്ഥയായിരിക്കും അപ്പോൾ. (സുഭാ. 12:18) നമുക്കുണ്ടാകുന്ന വികാരങ്ങളും വിഷമങ്ങളും അവഗണിക്കാനോ ഉള്ളിലൊതുക്കാനോ നമ്മൾ ശ്രമിച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത്, നമ്മുടെ ദേഹത്ത് കുത്തിയിറക്കിയ കത്തി വലിച്ചൂരാതെ അവിടെത്തന്നെ വെക്കുന്നതുപോലെയാണ്. നമ്മുടെ വിഷമങ്ങളൊക്കെ കണ്ടില്ലെന്നുവെച്ചാൽ മതി, അതു തനിയെ മാറിക്കൊള്ളും എന്നു ചിന്തിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഒരാൾ നമ്മളോടു മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമുക്ക് ആദ്യം തോന്നുന്നതു ദേഷ്യമായിരിക്കും. നമുക്ക് കോപം വന്നേക്കാം എന്നു ബൈബിൾ സമ്മതിക്കുന്നുണ്ട്. എന്നാൽ കോപം വെച്ചുകൊണ്ടിരിക്കരുതെന്ന് അതു മുന്നറിയിപ്പു തരുന്നു. (സങ്കീ. 4:4; എഫെ. 4:26) എന്തുകൊണ്ടാണ്? കാരണം ഉള്ളിൽ ദേഷ്യമാണ് ഉള്ളതെങ്കിൽ നമ്മൾ നല്ലതു ചെയ്യാനുള്ള സാധ്യത കുറവാണ്. (യാക്കോ. 1:20) ഓർക്കുക: ദേഷ്യം പെട്ടെന്നുണ്ടാകുന്ന ഒരു പ്രതികരണമാണ്. എന്നാൽ ദേഷ്യം വെച്ചുകൊണ്ടിരിക്കണോ എന്നത് ഒരാളുടെ തീരുമാനമാണ്. w25.02 പേ. 15 ഖ. 4-6
ഏപ്രിൽ 27 തിങ്കൾ
“ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.”—സഭാ. 7:12.
‘ദൈവമുമ്പാകെ സമ്പന്നനാകാതെ’ പണം സ്വരുക്കൂട്ടുന്നത് എത്ര മണ്ടത്തരമാണെന്നു യേശു ഒരു ദൃഷ്ടാന്തത്തിലൂടെ പഠിപ്പിച്ചു. (ലൂക്കോ. 12:16-21) നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് ആർക്കും അറിയില്ല. (സുഭാ. 23:4, 5; യാക്കോ. 4:13-15) യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ നമുക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരും. തന്റെ ഒരു ശിഷ്യനാകണമെങ്കിൽ വസ്തുവകകൾ എല്ലാം ‘ഉപേക്ഷിക്കാൻ’ തയ്യാറാകണമെന്നു യേശു പറഞ്ഞു. (ലൂക്കോ. 14:33; അടിക്കുറിപ്പ്) ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിലുള്ള ക്രിസ്ത്യാനികൾ സന്തോഷത്തോടെ അതുപോലൊരു നഷ്ടം സഹിക്കാൻ തയ്യാറായി. (എബ്രാ. 10:34) നമ്മുടെ ഈ കാലത്തും പല സഹോദരങ്ങൾക്കും രാഷ്ട്രീയപാർട്ടികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ സാമ്പത്തികനഷ്ടങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. (വെളി. 13:16, 17) അതിന് അവരെ എന്താണ് സഹായിച്ചത്? “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന യഹോവയുടെ വാക്കുകളിൽ അവർക്കു പൂർണമായ വിശ്വാസം ഉണ്ടായിരുന്നു. (എബ്രാ. 13:5) ഭാവിയിലെ ആവശ്യങ്ങൾക്കായി നമ്മൾ ഇപ്പോൾത്തന്നെ നന്നായി പ്ലാൻ ചെയ്യും. എന്നാൽ എന്തെങ്കിലും അപ്രതീക്ഷിതസംഭവങ്ങൾ ഉണ്ടായാൽ നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കും. w25.03 പേ. 29 ഖ. 13-14
ഏപ്രിൽ 28 ചൊവ്വ
“ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം പഠിച്ചുകഴിഞ്ഞ നമ്മൾ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.”—എബ്രാ. 6:1.
സ്വന്തം ശ്രമംകൊണ്ട് മാത്രം നമ്മൾ പക്വതയിലേക്കു വളരാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ചില സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്. ക്രിസ്തീയസഭയിൽ ഇടയന്മാരും അധ്യാപകരും ആയി സേവിക്കുന്നവർ, ‘പൂർണവളർച്ചയെത്താൻ’ അഥവാ ‘ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്താൻ’ നമ്മളെ സഹായിക്കും. (എഫെ. 4:11-13) ഇനി, ‘ക്രിസ്തുവിന്റെ മനസ്സുള്ളവരായിരിക്കാൻ’ നമ്മളെ സഹായിക്കുന്നതിന് യഹോവ പരിശുദ്ധാത്മാവിനെയും തരും. (1 കൊരി. 2:14-16) കൂടാതെ, യേശു ഭൂമിയിലായിരുന്നപ്പോൾ എങ്ങനെയാണു ചിന്തിച്ചതെന്നും സംസാരിച്ചതെന്നും പ്രവർത്തിച്ചതെന്നും നാലു സുവിശേഷങ്ങളിലൂടെ ദൈവം നമുക്കു കാണിച്ചുതന്നിട്ടുണ്ട്. യേശുവിനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും പഠിച്ചുകൊണ്ട് ക്രിസ്തീയപക്വതയിൽ എത്തിച്ചേരാൻ നിങ്ങൾക്കു കഴിയും. എന്നാൽ പക്വതയിലേക്കു പുരോഗമിക്കണമെങ്കിൽ നമ്മൾ ‘ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളിൽ’ മാത്രം ഒതുങ്ങിനിന്നാൽ പോരാ. w24.04 പേ. 4-5 ഖ. 11-12