സെപ്റ്റംബർ 8 ഞായർ
“നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.”—ആവ. 30:19.
ശരിയേത്, തെറ്റേത് എന്നു നിങ്ങളുടെ കുട്ടിയോടു വെറുതേ പറയുന്നതുകൊണ്ടായില്ല. പിൻവരുന്നതുപോലുള്ള ചില ചോദ്യങ്ങളെക്കുറിച്ച് ന്യായവാദം ചെയ്യാൻ കുട്ടിയെ സഹായിക്കേണ്ടതുമുണ്ട്: ‘നമുക്കു താത്പര്യം തോന്നിയേക്കാവുന്ന ചില കാര്യങ്ങൾ ബൈബിൾ വിലക്കുന്നത് എന്തുകൊണ്ടാണ്? ബൈബിളിലെ നിലവാരങ്ങൾ എല്ലായ്പോഴും എന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് എനിക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?’ (യശ. 48:17, 18) സ്നാനപ്പെടാൻ നിങ്ങളുടെ കുട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കിൽ അതോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും കുട്ടിയെ സഹായിക്കുക. അതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നേക്കാം? ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ വലുതാണെന്നു പറയുന്നത് എന്തുകൊണ്ട്? (മർക്കോ. 10:29, 30) സ്നാനത്തിനു മുമ്പ് ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതു വളരെ പ്രധാനമാണ്. ഈ കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കുട്ടികളെ സഹായിക്കുമ്പോൾ അവർക്കു വ്യക്തിപരമായി ഒരു കാര്യം ബോധ്യം വന്നേക്കാം. ഏതു കാര്യം? ബൈബിൾനിലവാരങ്ങൾ എപ്പോഴും തങ്ങളുടെ പ്രയോജനത്തിലേ കലാശിക്കൂ എന്ന കാര്യം! w17.12 21 ¶14-15
സെപ്റ്റംബർ 9 തിങ്കൾ
“ദൈവം അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.”—യശ. 40:26.
പ്രിയ സഹോദരങ്ങളേ, നിങ്ങളിൽ പലരും ഗുരുതരമായ രോഗങ്ങളോടു മല്ലിടുന്നവരാണ്. ഇനി, വാർധക്യത്തിലേക്കു കടന്ന പലർക്കും പ്രായംചെന്ന അവരുടെ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടതായിട്ടുണ്ട്. ആഡംബരങ്ങൾക്കുവേണ്ടിയല്ല, കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി പാടുപെടുന്നവരാണു മറ്റു ചിലർ. ചിലർക്കാണെങ്കിൽ പല പ്രശ്നങ്ങൾ ഒരേ സമയത്ത് നേരിടേണ്ടിവരുന്നുണ്ടെന്നും ഞങ്ങൾക്ക് അറിയാം. ജീവനില്ലാത്ത തന്റെ സൃഷ്ടികളിൽ യഹോവ താത്പര്യം കാണിക്കുന്നെങ്കിൽ, തന്നെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന നിങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കും തോന്നുക! (സങ്കീ. 19:1, 3, 14) നമ്മുടെ സ്നേഹവാനായ പിതാവിനു നിങ്ങളെക്കുറിച്ച് എല്ലാം അറിയാം. യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.” (മത്താ. 10:30) സങ്കീർത്തനക്കാരൻ ഈ ഉറപ്പു തരുന്നു: “കുറ്റമില്ലാത്തവർ അനുഭവിക്കുന്നതെല്ലാം യഹോവയ്ക്ക് അറിയാം.” (സങ്കീ. 37:18) അതെ, നിങ്ങൾ നേരിടുന്ന പരിശോധനകൾ യഹോവ കാണുന്നുണ്ട്, അവ ഓരോന്നും സഹിച്ചുനിൽക്കാനുള്ള ശക്തി തരാൻ യഹോവയ്ക്കു കഴിയും. w18.01 7 ¶1; 8 ¶4
സെപ്റ്റംബർ 10 ചൊവ്വ
“തബീഥേ, എഴുന്നേൽക്ക്.”—പ്രവൃ. 9:40.
പത്രോസ് തബീഥയെ പുനരുത്ഥാനപ്പെടുത്തിയ സംഭവത്തെക്കുറിച്ച് കേട്ട “ധാരാളം പേർ കർത്താവിൽ വിശ്വസിച്ചു.” കർത്താവിനെക്കുറിച്ചും മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയ്ക്കു കഴിവുണ്ടെന്നതിനെക്കുറിച്ചും സാക്ഷ്യം കൊടുക്കാൻ ആ പുതിയ ശിഷ്യന്മാർക്കു കഴിയുമായിരുന്നു. (പ്രവൃ. 9:36-42) മറ്റൊരു പുനരുത്ഥാനത്തിനും അനേകർ സാക്ഷികളായി. ഒരിക്കൽ അപ്പോസ്തലനായ പൗലോസ്, ഇന്നത്തെ തുർക്കിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ത്രോവാസിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിൽ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. പൗലോസിന്റെ പ്രസംഗം അർധരാത്രിവരെ നീണ്ടു. യൂത്തിക്കൊസ് എന്ന ഒരു യുവാവ് ജനൽപ്പടിയിൽ ഇരുന്ന് പ്രസംഗം കേൾക്കുകയായിരുന്നു. ഉറക്കത്തിൽ ആണ്ടുപോയ അവൻ മൂന്നാം നിലയിൽനിന്ന് താഴേക്കു വീണു. ഒരുപക്ഷേ വൈദ്യനായ ലൂക്കോസായിരിക്കാം ആദ്യം യൂത്തിക്കൊസിന്റെ അടുത്ത് എത്തിയത്. അവനെ പരിശോധിച്ചപ്പോൾ ലൂക്കോസിനു കാര്യം മനസ്സിലായി. വീഴ്ചയിൽ യൂത്തിക്കൊസിനു പരിക്കുപറ്റുകയോ ബോധം പോകുകയോ അല്ല ചെയ്തത്, യൂത്തിക്കൊസ് മരിച്ചു! അപ്പോഴേക്കും പൗലോസ് താഴെ ഇറങ്ങിവന്നിരുന്നു. യൂത്തിക്കൊസിനെ കെട്ടിപ്പിടിച്ച് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇവന് ഇപ്പോൾ ജീവനുണ്ട്.” ആ അത്ഭുതം കണ്ടുനിന്നവരെ അത് എത്ര ആഴമായി സ്വാധീനിച്ചുകാണും! പുനരുത്ഥാനം നടന്നെന്നു മനസ്സിലായപ്പോൾ ആളുകൾക്കു “വലിയ ആശ്വാസമായി.”—പ്രവൃ. 20:7-12. w17.12 5 ¶10-11