ഡിസംബർ 25 വ്യാഴം
“ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹം ധരിക്കുക.”—കൊലോ. 3:14.
സഹോദരങ്ങളെ എങ്ങനെയെല്ലാം സ്നേഹിക്കാനാകും? ഒരു വിധം അവരെ ആശ്വസിപ്പിക്കുക എന്നതാണ്. അനുകമ്പയുണ്ടെങ്കിൽ നമുക്കു ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കാനാകും.’ (1 തെസ്സ. 4:18) നമുക്ക് എങ്ങനെ പരസ്പരമുള്ള സ്നേഹം ശക്തമാക്കിനിറുത്താം? സഹോദരങ്ങളുടെ തെറ്റുകൾ ക്ഷമിക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നുമ്പോൾപ്പോലും അങ്ങനെ ചെയ്തുകൊണ്ട്. നമ്മൾ പരസ്പരം സ്നേഹിക്കുന്നത് ഇന്നു കൂടുതൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ കാരണത്തെക്കുറിച്ച് പത്രോസ് അപ്പോസ്തലൻ പറയുന്നു: “എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു. അതുകൊണ്ട് . . . പരസ്പരം അഗാധമായി സ്നേഹിക്കണം.” (1 പത്രോ. 4:7, 8) ഈ ദുഷ്ടലോകം അതിന്റെ അവസാനത്തോടു കൂടുതൽക്കൂടുതൽ അടുക്കുമ്പോൾ നമുക്ക് എന്തു പ്രതീക്ഷിക്കാം? തന്റെ അനുഗാമികളെക്കുറിച്ച് യേശു ഇങ്ങനെയൊരു കാര്യം മുൻകൂട്ടിപ്പറഞ്ഞു: “എന്റെ പേര് നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.” (മത്താ. 24:9) അത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ യഹോവയോടു വിശ്വസ്തരായി തുടരാൻ കഴിയണമെങ്കിൽ നമ്മളെല്ലാം ഐക്യത്തിലായിരിക്കേണ്ടതുണ്ട്. നമ്മുടെ ഇടയിൽ ഐക്യമുണ്ടെങ്കിൽ സാത്താനു നമ്മളെ ഭിന്നിപ്പിക്കാനാകില്ല. കാരണം നമ്മളെ ചേർത്ത് നിറുത്തുന്നത് സ്നേഹമാണ്.— ഫിലി. 2:1, 2. w23.11 13 ¶18-19
ഡിസംബർ 26 വെള്ളി
“ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്.”—1 കൊരി. 3:9.
ദൈവവചനത്തിലെ സത്യങ്ങൾക്ക് അപാരമായ ശക്തിയുണ്ട്. യഹോവയെക്കുറിച്ചും യഹോവ എങ്ങനെയുള്ള ഒരു വ്യക്തിയാണ് എന്നതിനെക്കുറിച്ചും ആളുകളെ പഠിപ്പിക്കുമ്പോൾ അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാൻ നമുക്കു കഴിയും. നുണകൾകൊണ്ട് സാത്താൻ തീർത്ത മൂടുപടത്തിൽനിന്ന് അവർ പതിയെപ്പതിയെ പുറത്തുവരും; അങ്ങനെ സ്നേഹവാനായ പിതാവിനെ നമ്മൾ കാണുന്നതുപോലെ അവരും കാണാൻ തുടങ്ങും. യഹോവയുടെ അളവറ്റ ശക്തി അവരെ അത്ഭുതപ്പെടുത്തും. (യശ. 40:26) യഹോവയുടെ തികവുറ്റ നീതിയെക്കുറിച്ച് മനസ്സിലാക്കുമ്പോൾ അവർ യഹോവയിൽ ആശ്രയിക്കാൻ തുടങ്ങും. (ആവ. 32:4) ദൈവത്തിന്റെ അപാരമായ ജ്ഞാനത്തിൽനിന്ന് അവർ ഒരുപാടു കാര്യങ്ങൾ പഠിക്കും. (യശ. 55:9; റോമ. 11:33) യഹോവ സ്നേഹംതന്നെയാണെന്നു തിരിച്ചറിയുമ്പോൾ അവർക്ക് ആശ്വാസം തോന്നും. (1 യോഹ. 4:8) അങ്ങനെ അവർ ദൈവത്തോട് അടുക്കുമ്പോൾ ദൈവമക്കൾ എന്ന നിലയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ കൂടുതൽ ഉറപ്പുള്ളതായിത്തീരും. ഇത്തരത്തിൽ ആളുകളെ അവരുടെ പിതാവിനോട് അടുക്കാൻ സഹായിക്കുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്! നമ്മൾ അങ്ങനെ ചെയ്യുമ്പോൾ യഹോവ തന്റെ ‘സഹപ്രവർത്തകരായി’ നമ്മളെ കാണും.—1 കൊരി. 3:5. w24.02 12 ¶15
ഡിസംബർ 27 ശനി
“നേർന്നിട്ടു നിറവേറ്റാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുന്നതാണ്.”—സഭാ. 5:5.
നിങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയാണോ, അല്ലെങ്കിൽ സാക്ഷികളുടെ കുടുംബത്തിൽ വളർന്നുവരുന്ന ഒരാളാണോ? എന്തുതന്നെയായാലും സ്നാനപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അത് വളരെ നല്ലൊരു ലക്ഷ്യമാണ്. എന്നാൽ സ്നാനപ്പെടുന്നതിനു മുമ്പ് യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ എങ്ങനെയാണു നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുന്നത്? യഹോവയെ മാത്രമേ ആരാധിക്കൂ എന്നും യഹോവയുടെ ഇഷ്ടത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുമെന്നും പ്രാർഥനയിലൂടെ യഹോവയ്ക്കു വാക്കു കൊടുത്തുകൊണ്ട്. അതിലൂടെ ‘മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ’ യഹോവയെ സ്നേഹിക്കുമെന്നാണ് നിങ്ങൾ പറയുന്നത്. (മർക്കോ. 12:30) നിങ്ങൾക്കും യഹോവയ്ക്കും ഇടയിലുള്ള സ്വകാര്യമായ ഒരു കാര്യമാണ് സമർപ്പണം. എന്നാൽ, സ്നാനം പരസ്യമായി ചെയ്യുന്നതാണ്. നിങ്ങൾ സമർപ്പിച്ചെന്നു മറ്റുള്ളവർക്ക് അതിലൂടെ വ്യക്തമാകും. സമർപ്പണം പാവനമായ ഒരു നേർച്ചയാണ്. അതിനു ചേർച്ചയിൽ ജീവിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. യഹോവയും നിങ്ങളിൽനിന്ന് അതു പ്രതീക്ഷിക്കുന്നുണ്ട്.—സഭാ. 5:4. w24.03 2 ¶2; 3 ¶5