മാർച്ച് 5 വ്യാഴം
“പിശാചിന്റെ പ്രവൃത്തികളെ തകർക്കാനാണു ദൈവപുത്രൻ വന്നത്.”—1 യോഹ. 3:8.
പാപികളായ മനുഷ്യർക്ക് എങ്ങനെ താനുമായി നല്ലൊരു ബന്ധത്തിലേക്കു വരാനാകുമെന്ന്, നൂറ്റാണ്ടുകളിലൂടെ യഹോവ പടിപടിയായി വെളിപ്പെടുത്തി. ഏദെനിലെ ആ സംഭവത്തിനു ശേഷം യഹോവയിൽ വിശ്വാസമർപ്പിച്ച ആദ്യത്തെ മനുഷ്യനായിരുന്നു ഹാബേൽ—ആദാമിന്റെയും ഹവ്വയുടെയും രണ്ടാമത്തെ മകൻ. ഹാബേൽ യഹോവയെ സ്നേഹിച്ചതുകൊണ്ടും യഹോവയെ സന്തോഷിപ്പിക്കാനും ദൈവത്തോടു കൂടുതൽ അടുക്കാനും ആഗ്രഹിച്ചതുകൊണ്ടും ദൈവത്തിന് ഒരു ബലി അർപ്പിച്ചു. അദ്ദേഹം ഒരു ഇടയനായിരുന്നു. അതുകൊണ്ട് തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽ ചിലതിനെയാണ് അദ്ദേഹം ബലി അർപ്പിച്ചത്. യഹോവ ആ ബലിയെ എങ്ങനെ കണ്ടു? “യഹോവ ഹാബേലിലും ഹാബേലിന്റെ യാഗത്തിലും പ്രസാദിച്ചു.” (ഉൽപ. 4:4) തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത നോഹയെപ്പോലുള്ള മറ്റുള്ളവരുടെ ബലികളിലും യഹോവ പ്രസാദിച്ചു. (ഉൽപ. 8:20, 21) അങ്ങനെ ചെയ്തതിലൂടെ പാപികളായ മനുഷ്യർക്കു തന്റെ പ്രീതി നേടാനും തന്നോടു കൂടുതൽ അടുക്കാനും കഴിയുമെന്ന് യഹോവ തെളിയിക്കുകയായിരുന്നു.w24.08 പേ. 3 ഖ. 5-6
മാർച്ച് 6 വെള്ളി
“എന്റെ കാലടികൾ വഴിതെറ്റുന്ന ഘട്ടത്തോളം എത്തിയതാണ്; എന്റെ ചുവടുകൾ വഴുതിപ്പോയേനേ.”—സങ്കീ. 73:2.
അനീതി നേരിടുമ്പോൾ നമുക്കു വല്ലാത്ത വേദനയും വിഷമവും തോന്നിയേക്കാം. (സഭാ. 7:7) വിശ്വസ്തദാസന്മാരായ ഇയ്യോബിനും ഹബക്കൂക്കിനും അങ്ങനെ തോന്നിയിട്ടുണ്ട്. (ഇയ്യോ. 6:2, 3; ഹബ. 1:1-3) ഈ ചിന്തകളൊക്കെ സ്വാഭാവികമാണെങ്കിലും നമ്മൾ എങ്ങനെ പ്രതികരിക്കുന്നുവെന്നതു ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ ബുദ്ധിശൂന്യമായി പ്രവർത്തിച്ചേക്കാം, കാര്യങ്ങൾ കൂടുതൽ വഷളാകുകയും ചെയ്തേക്കാം. അനീതി പ്രവർത്തിക്കുന്നവർക്കു ശിക്ഷ കിട്ടാതെ പോകുമ്പോൾ ശരി ചെയ്യുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നമ്മൾ ചിന്തിച്ചേക്കാം. ശരിയായതു ചെയ്യുന്നവരോടു മോശമായി പെരുമാറിയ ദുഷ്ടന്മാർ, ജീവിതം ആസ്വദിക്കുന്നതായി ഒരു സങ്കീർത്തനക്കാരനു തോന്നി. അദ്ദേഹം പറഞ്ഞു: “ദുഷ്ടന്മാർക്ക് ഇങ്ങനെയാണ്; അവരുടെ ജീവിതം പരമസുഖം.” (സങ്കീ. 73:12) ഈ അനീതി കണ്ട് അദ്ദേഹത്തിന് ആകെ നിരാശ തോന്നുകയും യഹോവയെ സേവിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു ചിന്തിക്കുകയും ചെയ്തു. “ഇതു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് ആകെ അസ്വസ്ഥത തോന്നി” എന്നാണ് അദ്ദേഹം പറഞ്ഞത്.—സങ്കീ. 73:14, 16. w24.11 പേ. 3 ഖ. 5-7
മാർച്ച് 7 ശനി
“ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ, യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.”—സങ്കീ. 96:7.
യഹോവയെ ആഴമായി ബഹുമാനിക്കുന്നതുകൊണ്ട് നമ്മൾ യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്നു. യഹോവയെ ബഹുമാനിക്കുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. യഹോവ അത്യുന്നതനാണ്; അതിരുകളില്ലാത്ത ശക്തി ദൈവത്തിനുണ്ട്. (സങ്കീ. 96:4-7) സൃഷ്ടികളിൽ ദൈവത്തിന്റെ അസാമാന്യമായ ജ്ഞാനം കാണാനാകും. നമുക്കു ജീവൻ തന്നതും അതു നിലനിറുത്താൻ വേണ്ടതെല്ലാം തന്നിരിക്കുന്നതും യഹോവയാണ്. (വെളി. 4:11) ദൈവം വിശ്വസ്തനാണ്. (വെളി. 15:4) യഹോവ ചെയ്യുന്നതെല്ലാം വിജയിക്കും. യഹോവ എപ്പോഴും തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നു. (യോശു. 23:14) ഈ കാരണങ്ങൾകൊണ്ടുതന്നെയാണ് പ്രവാചകനായ യിരെമ്യ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: “ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല.” (യിരെ. 10:6, 7) നമ്മുടെ സ്വർഗീയപിതാവിനോട് ആദരവ് തോന്നാൻ നമുക്ക് എത്രയെത്ര കാരണങ്ങളാണുള്ളത്! എന്നാൽ യഹോവ നമ്മുടെ ആദരവ് മാത്രമല്ല സ്നേഹവും നേടുന്നുണ്ട്. യഹോവയെ നമ്മൾ ഒരുപാടു സ്നേഹിക്കുന്നു എന്നതാണ് യഹോവയെ മഹത്ത്വപ്പെടുത്താൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന കാരണം. w25.01 പേ. 3 ഖ. 5-6