“നിങ്ങൾക്കു സമാധാനമുണ്ടായിരിക്കട്ടെ”
“യേശു വന്ന് അവരുടെ മദ്ധ്യേ നിൽക്കുകയും ‘നിങ്ങൾക്കു സമാധാനമുണ്ടായിരിക്കട്ടെ’ എന്നു പറയുകയും ചെയ്തു.”—യോഹന്നാൻ 20:19.
1. ലോകസമാധാനം കൈവരുത്താനുള്ള മമനുഷ്യന്റെ ശ്രമങ്ങൾ പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
“മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഇതു യോഹന്നാന്റെ നാളിൽ സത്യമായിരുന്നു, വ്യക്തിപരമായ അക്രമത്തിലും ഭീകര പ്രവർത്തനത്തിലും യുദ്ധങ്ങളിലും അഴിമതിയിലും ഭീതിജനകമായ വർദ്ധനവുണ്ടായിരിക്കുന്ന ഇക്കാലത്ത് ഇതു കൂടുതലായിപോലും പ്രകടമാണ്. പാപ്പായുടെയും ദേശീയ നേതാക്കൻമാരുടെയും ഐക്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളൊക്കെയുണ്ടെങ്കിലും, യോഹന്നാന്റെ നിശ്വസ്ത പ്രസ്താവന മനുഷ്യശ്രമത്താൽ ലോകസമാധാനം നേടുന്നതിനുള്ള ഏതു പ്രത്യാശയെയും അസ്ഥാനത്താക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്? “‘ദുഷ്ടൻമാർക്കു സമാധാനമില്ല’ എന്ന് എന്റെ ദൈവം പറഞ്ഞിരിക്കുന്നു.”—യെശയ്യാവ് 57:21.
2. “സമാധാനം” എന്ന പദം എന്തിനെ അർത്ഥമാക്കുന്നു, വിശേഷിച്ച് എബ്രായയിലും ഗ്രീക്കിലും?
2 എന്നിരുന്നാലും, “സമാധാനം” എന്ന വാക്കിന് വെറും യുദ്ധത്തിന്റെ അഭാവത്തെക്കാളുപരി അർത്ഥമാക്കാൻ കഴിയും. “അസ്വസ്ഥതയുളവാക്കുന്നതോ ആകുലീകരിക്കുന്നതോ ആയ ചിന്തകളിൽ നിന്നോ വികാരങ്ങളിൽനിന്നോ വിമുക്തമായ മാനസികമോ ആത്മീയമോ ആയ അവസ്ഥ: മനസ്സിന്റെയും ഹൃദയത്തിന്റെയും പ്രശാന്തത.” ഇതും സമാധാനമായിരിക്കാൻ കഴിയും. എന്നിരുന്നാലും, “സമാധാനം” എന്നതിന്റെ എബ്രായ പദത്തിനും (ശാലോം) ഗ്രീക്ക് പദത്തിനും (ഐറിൻ) കൂടുതൽ വിപുലമായ ഒരു അർത്ഥമുണ്ട്. അവയ്ക്ക് ക്ഷേമത്തെയും അർത്ഥമാക്കാൻ കഴിയും, “സമാധാനത്തോടെ പോകുക” എന്ന യാത്രാവന്ദനംപോലെ. (1 ശമുവേൽ 1:17; 29:7; ലൂക്കോസ് 7:50; 8:48) ഇത് യേശുവിന്റെ മരണത്തോടടുത്ത വൈകാരികാഘാത ഘട്ടത്തിൽ അവന് അവന്റെ ശിഷ്യൻമാരിലുണ്ടായിരുന്ന സ്നേഹപുരസ്സരമായ താൽപ്പര്യത്തെ വിലമതിക്കാൻ നമ്മെ സഹായിക്കുന്നു.
3. യേശു തന്റെ പുനരുത്ഥാനശേഷം തന്റെ ശിഷ്യൻമാരിൽ ആഴമായ താൽപര്യം പ്രകടമാക്കിയതെങ്ങനെ, എന്തു ഫലത്തോടെ?
3 യേശു പൊ. യു. 33-ാമാണ്ടിലെ നീസാൻ 14-ാം തീയതി വെള്ളിയാഴ്ചയാണു മരിച്ചത്. നീസാൻ 16 ഞായറാഴ്ച അവൻ പുനരുത്ഥാനം പ്രാപിച്ചു. തന്റെ ശിഷ്യൻമാരുടെ ക്ഷേമത്തിൽ എപ്പോഴുമുള്ള താൽപ്പര്യത്തോടെ അവൻ അവരെ അന്വേഷിച്ചു. അവൻ അവരെ എവിടെ കണ്ടെത്തി? അവർ “യഹൂദൻമാരെ പേടിച്ച്” വാതിലുകളടച്ച് അകത്തിരിക്കുകയായിരുന്നു. അവർ ഉൽക്കണ്ഠാകുലരും ഭയചകിതരുമായിരുന്നതു മനസ്സിലാക്കാൻ കഴിയും. എന്നാൽ “നിങ്ങൾക്കു സമാധാനം ഉണ്ടായിരിക്കട്ടെ” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 20;19-21, 26) പിന്നീട്, പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ടപ്പോൾ അവർ മെച്ചപ്പെട്ടു. അവർ സധീരം തങ്ങളുടെ പ്രസംഗനിയോഗം കൈകാര്യം ചെയ്യുകയും ദൈവിക സമാധാനം നേടുന്നതിന് അനേകരെ സഹായിക്കുകയും ചെയ്തു.
ഇന്നു ദൈവിക സമാധാനം
4. യഹോവയുടെ ജനത്തിന് ഈ നിർണ്ണായക കാലങ്ങളിൽ എങ്ങനെ മനസ്സിന്റെയും ഹൃദയത്തിന്റെയും സമാധാനം നിലനിർത്താൻ കഴിയും?
4 നാം “ഇടപെടാൻ പ്രയാസമായ വിഷമ കാലങ്ങളി”ലെ അന്ത്യകാലത്താണ് ജീവിക്കുന്നത്. (2 തിമൊഥെയോസ് 3:1) യുദ്ധങ്ങളിൽനിന്നും ഭക്ഷ്യക്ഷാമങ്ങളിൽനിന്നും മരണത്തിൽനിന്നും രോഗത്തിൽനിന്നും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതുപോലെ വെളിപ്പാടിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കുതിരക്കാർ ഭൂമിയിലൂടെ സവാരി ചെയ്യുന്നുണ്ട്. (വെളിപ്പാട് 6:3-8) യഹോവയുടെ ജനവും തങ്ങളുടെ ചുററുമുള്ള അവസ്ഥകളാൽ ബാധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് മനസ്സിന്റെയും ഹൃദയത്തിന്റെയും ദൈവിക സമാധാനം നിലനിർത്താൻ എങ്ങനെ കഴിയും? ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും വലിയ ഉറവിനോട് അടുത്തു നിൽക്കുന്നതിനാൽ. മുൻ ലേഖനം പ്രകടമാക്കിയതുപോലെ, ഇതിന് കൂടെക്കൂടെയുള്ള പ്രാർത്ഥനയും അഭ്യർത്ഥനയും ആവശ്യമാണ്. ആ വിധത്തിൽ “സകല ചിന്തയെയും കവിയുന്ന ദൈവസമാധാനം ക്രിസ്തുയേശു മുഖേന നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മാനസിക ശക്തികളെയും കാത്തു സൂക്ഷിക്കും.”—ഫിലിപ്യർ 4:6, 7.
5. “ദൈവസമാധാന”ത്തിന് നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് പൗലോസിന് ഉറപ്പുണ്ടായിരുന്നതെന്തുകൊണ്ട്?
5 ആ വാക്കുകൾ എഴുതിയ അപ്പോസ്തലനായ പൗലോസുതന്നെ അപകടങ്ങളും പ്രയാസങ്ങളും സഹിച്ചിരുന്നു. അവൻ തടവിലാക്കപ്പെടുകയും യഹൂദൻമാരാലും റോമാക്കാരാലും പ്രഹരിക്കപ്പെടുകയും ചെയ്തു. അവനെ കല്ലെറിയുകയും മരിക്കാൻ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആ നാളുകളിലെ യാത്ര അപകടകരമായിരുന്നു; പൗലോസ് മൂന്നു പ്രാവശ്യം കപ്പൽ ചേതത്തിലകപ്പെട്ടു. അവൻ പലപ്പോഴും പെരുവഴിക്കൊള്ളക്കാരിൽനിന്നുള്ള അപകടത്തിലായി. അവൻ അനേകം നിദ്രാവിഹീനരാത്രികൾ ചെലവഴിച്ചു. പലപ്പോഴും തണുപ്പും വിശപ്പും ദാഹവും അനുഭവിച്ചു. അതിനെല്ലാമുപരിയായി, അവന് അനുദിനം “എല്ലാസഭകളെക്കുറിച്ചുമുള്ള ഉൽക്കണ്ഠ” അനുഭവപ്പെട്ടു. (2 കൊരിന്ത്യർ 11:24-28) അതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്ന “ദൈവസമാധാന”ത്തിന്റെ പ്രാധാന്യം വിപുലമായ വ്യക്തിപരമായ അനുഭവത്തിൽനിന്ന് പൗലോസ് മനസ്സിലാക്കിയിരുന്നു.
6. നമ്മുടെ സ്രഷ്ടാവിനോട് ഊഷ്മളവും ഉററതുമായ ഒരു ബന്ധം സ്ഥാപിച്ചു നിലനിർത്തുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
6 “ദൈവസമാധാന”ത്തെ ദൈവവുമായുള്ള ഒരു നല്ല ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സ്വസ്ഥതയുടെയും പ്രശാന്തതയുടെയും ബോധമെന്ന് വിശദീകരിക്കാൻ കഴിയും. ഇതു ക്രിസ്ത്യാനികൾക്കു വളരെ പ്രധാനമാണ്, വിശേഷിച്ച് അവർ പീഡനത്തെയോ ഉപദ്രവത്തെയോ അഭിമുഖീകരിക്കുമ്പോൾ. എന്തുകൊണ്ട്? ശരി, നമ്മളെല്ലാം അപൂർണ്ണരാണ്; അതുകൊണ്ട് പ്രശ്നങ്ങളാലും സമ്മർദ്ദത്താലും എതിർപ്പിനാലും അല്ലെങ്കിൽ വിവിധ പരാജയങ്ങളാലും ബുദ്ധിമുട്ടുമ്പോൾ നാം അനായാസം ഭയചകിതരായേക്കാം. അത് നമ്മുടെ നിർമ്മലതാപാലനത്തിലെ പരാജയത്തിലേക്കു നയിച്ചേക്കാം. അങ്ങനെയുള്ള അവസ്ഥ ദൈവനാമത്തിൻമേൽ നിന്ദവരുത്തും, നമുക്കു യഹോവയുടെ പ്രീതിയും നഷ്ടപ്പെടുത്തും. അതു നമ്മുടെ നിത്യജീവന്റെ നഷ്ടത്തിലേക്കും നയിക്കാവുന്നതാണ്. തന്നിമിത്തം, അങ്ങനെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന “ദൈവസമാധാനം” നേടാൻ കഠിനയത്നം ചെയ്യുന്നത് എത്ര മർമ്മപ്രധാനമാണ്. തീർച്ചയായും അങ്ങനെയുള്ള സമാധാനം നമ്മുടെ സ്വർഗ്ഗീയ പിതാവു ലഭ്യമാക്കിയിരിക്കുന്ന ‘നല്ല വരങ്ങളിലും തികഞ്ഞ സമ്മാനങ്ങളിലും’ ഉൾപ്പെടുന്ന ഒന്നാണ്.—യാക്കോബ് 1:17.
7, 8. (എ) “ദൈവസമാധാനം” എന്തിൽ അധിഷ്ഠിതമായിരിക്കുന്നു, അത് ‘സകല ചിന്തയെയും കവിയുന്ന’തെങ്ങനെ? (ബി) ഒരു ആഫ്രിക്കൻ സഹോദരന്റെ സംഗതിയിൽ അങ്ങനെയുള്ള സമാധാനം ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
7 ചിലയാളുകൾ ശാന്തമായും ആത്മവിശ്വാസത്തോടെയും ജീവിതം നയിക്കുന്നതായി നിങ്ങൾ കണ്ടിരിക്കാം. മിക്കപ്പോഴും ഇത് സ്വാഭാവിക പ്രാപ്തി, കുടുംബസ്വാധീനം, ധനം, വിദ്യാഭ്യാസം എന്നിവയോ മററു ഘടകങ്ങളോ നിമിത്തമാണ്. “ദൈവസമാധാനം” വളരെ വ്യത്യസ്തമാണ്. അത് അനുകൂല സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ല, അത് മനുഷ്യ പ്രാപ്തിയിൽനിന്നോ ന്യായവാദത്തിൽനിന്നോ സംജാതമാകുന്നുമില്ല. അത് ദൈവത്തിൽ നിന്ന് പ്രസരിക്കുന്നതും “സകല ചിന്തയെയും കവിയുന്ന”തുമാണ്. “മനുഷ്യഗ്രാഹ്യത്തിനതീതമായ . . . ദൈവസമാധാനം” എന്നാണ് ജെ. ബി. ഫിലിപ്സ് ഫിലിപ്യർ 4:7 വിവർത്തനം ചെയ്യുന്നത്. ക്രിസ്ത്യാനികൾ ഗുരുതരമായ പ്രശ്നങ്ങളെയും ദേഹോപദ്രവത്തെയും, മരണത്തെപ്പോലും അഭിമുഖീകരിക്കുന്ന വിധത്തിൽ ലോകമനുഷ്യർ മിക്കപ്പോഴും അതിശയിക്കുന്നു.
8 ഒരു ആഫ്രിക്കൻ രാജ്യത്ത് ഒരു ക്രിസ്തീയയോഗം നടത്തിക്കൊണ്ടിരുന്ന യഹോവയുടെ സാക്ഷികളിലൊരാളുടേത് ഒരു ആധുനിക ദൃഷ്ടാന്തമാണ്. അവിടെ ഏറെയും തദ്ദേശീയ കത്തോലിക്കരുടെ പ്രേരണയാൽ യഹോവയുടെ സാക്ഷികൾ ഭീകരപ്രവർത്തകരാണെന്നു കുററമാരോപിക്കപ്പെട്ടു. പെട്ടെന്ന് മിലിറററി പോലീസ് ബയണററുകളുമായി പ്രത്യക്ഷപ്പെട്ടു. അവർ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞയച്ചിട്ട് പുരുഷൻമാരെ തല്ലാൻ തുടങ്ങി. സാക്ഷി അനുസ്മരിക്കുന്നു: “ഞങ്ങളോടുണ്ടായ പെരുമാററരീതിയെ വർണ്ണിക്കാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ പരസ്യമായി പ്രഖ്യാപിച്ചു. എനിക്ക് മുട്ടവടികൊണ്ടു കിട്ടിയ അടികൾ നിമിത്തം പിന്നീട് ഞാൻ 90 ദിവസം രക്തം ഛർദ്ദിക്കുകയായിരുന്നു. എന്നാൽ എന്റെ സഹപ്രവർത്തകരുടെ ജീവനെക്കുറിച്ചായിരുന്നു എനിക്ക് ഉൽക്കണ്ഠ. പ്രാർത്ഥനയിൽ ഇവരുടെ, യഹോവയുടെ ആടുകളുടെ, ജീവനെ പരിപാലിക്കേണമേയെന്ന് ഞാൻ യഹോവയോട് അപേക്ഷിച്ചു,” അവരെല്ലാം അതിജീവിച്ചു. ഭയങ്കര പ്രാതികൂല്യങ്ങളിൽ ശാന്തതപാലിക്കുന്നതിന്റെയും മററുള്ളവരെ സ്നേഹപൂർവ്വം പരിഗണിക്കുന്നതിന്റെയും എന്തോരു ദൃഷ്ടാന്തം! അതെ, നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് തന്റെ വിശ്വസ്തദാസൻമാരുടെ അപേക്ഷകൾക്ക് ഉത്തരം നൽകുകയും തന്റെ സമാധാനം കൊടുക്കുകയും ചെയ്യുന്നു. ആ സംഗതിയിൽ അന്ധാളിച്ചു പോയ പടയാളികളിലൊരാൾ സാക്ഷികളുടെ ദൈവം “യഥാർത്ഥ ദൈവമായിരിക്കണ”മെന്ന് പ്രസ്താവിച്ചു.
9. ബൈബിൾ വായനക്കും അതിന്റെ ധ്യാനത്തിനും എന്തുഫലമുണ്ടായിരിക്കാൻ കഴിയും?
9 ഈ പ്രയാസകാലങ്ങളിൽ അനേകം ക്രിസ്ത്യാനികൾക്ക് തങ്ങളെ മടുപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ അനേകം പ്രശ്നങ്ങളുണ്ട്. മനഃസമാധാനം നിലനിർത്തുന്നതിനുള്ള ഒരു നല്ല മാർഗ്ഗം ബൈബിൾ വായിക്കുന്നതും അതിനെക്കുറിച്ചു ധ്യാനിക്കുന്നതുമാണ്. അതിന് മുന്നോട്ടുപോകുന്നതിനും ഉറച്ചുനിൽക്കുന്നതിനുമുള്ള ശക്തിയും ദൃഢനിശ്ചയവും ഒരുവനിൽ നിവേശിപ്പിക്കാൻ കഴിയും. “ദൈവവചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാകുന്നു.”—എബ്രായർ 4:12.
10. തിരുവെഴുത്തുകൾ ഓർമ്മിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായിരിക്കാവുന്നതെങ്ങനെ?
10 എന്നിരുന്നാലും, ബൈബിൾ ലഭ്യമല്ലാത്തപ്പോൾ നമുക്കു വിപത്തു നേരിടുന്നുവെങ്കിലോ? ദൃഷ്ടാന്തമായി, പെട്ടെന്ന് ഒരു ക്രിസ്ത്യാനിയെ അറസ്ററു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തേക്കാം. ബൈബിൾ കൈവശമില്ലായിരിക്കാം. അങ്ങനെയെങ്കിൽ, ഫിലിപ്യർ 4:6, 7; സദൃശവാക്യങ്ങൾ 3:5, 6; 1 പത്രോസ് 5:6, 7; സങ്കീർത്തനം 23 എന്നിങ്ങനെയുള്ള ബൈബിൾ വാക്യങ്ങൾ ഓർക്കാൻ കഴിയുന്നത് ഒരു യഥാർത്ഥ അനുഗ്രഹമായിരിക്കും. അങ്ങനെയുള്ള വാക്യങ്ങൾ ഓർക്കാൻ കഴിയുന്നതിനെയും വിചിന്തനം ചെയ്യാൻ കഴിയുന്നതിനെയും നിങ്ങൾ ആഴമായി വിലമതിക്കുകയില്ലേ? ഒരു ജയിലിലെ ഭീകരരംഗത്തിൽ അത് യഹോവതന്നെ നിങ്ങളോടു സംസാരിക്കുന്നതുപോലെയായിരിക്കും. ദൈവവചനത്തിന് വ്രണിത മനസ്സുകളെ സുഖപ്പെടുത്താനും തളർന്ന ഹൃദയങ്ങളെ ശക്തീകരിക്കാനും മനോവേദനക്കു പകരം സമാധാനം നൽകാനും കഴിയും. (സങ്കീർത്തനം 119:165 കാണുക.) അതെ, നമുക്ക് അവസരമുള്ള ഇപ്പോൾത്തന്നെ നമ്മുടെ മനസ്സുകളിൽ തിരുവെഴുത്തുകൾ നട്ടുപിടിപ്പിക്കുന്നത് വളരെ പ്രധാനമാണ്.
11. നെതർലാൻഡ്സിലെ ഒരു സഹോദരൻ ആത്മീയാഹാരത്തിന്റെ ആവശ്യം പ്രകടമാക്കിയതെങ്ങനെ?
11 ആർതർ വിങ്ക്ളർ, വിശേഷിച്ച് നെഥർലാൻഡ്സിന്റെ നാസി അധിനിവേശകാലത്ത് ബൈബിളിനെ ആഴമായി വിലമതിച്ച ഒരാളായിരുന്നു. സാക്ഷികൾ അന്ന് തങ്ങളുടെ ക്രിസ്തീയ പ്രവർത്തനം ഒളിവിൽ നിർവ്വഹിക്കണമായിരുന്നു. രഹസ്യപ്പോലീസ് വിങ്ക്ളർ സഹോദരനെ വേട്ടയാടുകയായിരുന്നു. അവർ ഒടുവിൽ അദ്ദേഹത്തെ പിടികൂടിയപ്പോൾ അദ്ദേഹത്തെക്കൊണ്ട് വിട്ടുവീഴ്ച ചെയ്യിക്കാൻ ശ്രമിച്ചു. എന്നാൽ അവർ പരാജയപ്പെട്ടു. അപ്പോൾ അവർ അദ്ദേഹത്തെ അടിച്ചു ബോധം കെടുത്തി. അദ്ദേഹത്തിന്റെ പല്ലുകൾ തല്ലിത്തെറിപ്പിച്ചു. കീഴ്ത്താടിക്ക് ഇളക്കം തട്ടി. ദേഹമാസകലം തല്ലിച്ചതച്ചശേഷം അദ്ദേഹത്തെ ഒരു ഇരുട്ടറയിലിട്ടു. എന്നാൽ അദ്ദേഹത്തിന്റെ കാവൽഭടൻ സഹതാപവും സൗഹൃദവുമുള്ളയാളായിരുന്നു. വിങ്ക്ളർ സഹോദരൻ പ്രാർത്ഥനയിൽ യഹോവയുടെ മാർഗ്ഗനിർദ്ദേശം തേടി. അദ്ദേഹത്തിന് ആത്മീയാഹാരത്തിന്റെ ആവശ്യവും ആഴമായി ബോദ്ധ്യപ്പെട്ടു. അദ്ദേഹം സഹായത്തിനായി ഗാർഡിനോട് അപേക്ഷിച്ചു. പിന്നീട്, അറയുടെ വാതിൽ തുറക്കപ്പെട്ടു, ഒരു ബൈബിൾ ഇട്ടുകൊടുക്കപ്പെട്ടു. “ഉല്ലാസപ്രദമായ സത്യത്തിന്റെ വചനങ്ങൾ ദിവസേന ആസ്വദിക്കുന്നത് എന്തോരു സന്തോഷമായിരുന്നു . . . ഞാൻ ആത്മീയമായി ബലം പ്രാപിക്കുന്നതുപോലെ തോന്നി,” വിങ്ക്ളർ സഹോദരൻ അനുസ്മരിച്ചു.a
ദൈവിക സമാധാനം നിങ്ങളെ കാത്തുസൂക്ഷിക്കും
12. നാം നമ്മുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാത്തുസൂക്ഷിക്കേണ്ട പ്രത്യേക ആവശ്യമുള്ളതെന്തുകൊണ്ട്?
12 തന്റെ സമാധാനം “നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മാനസിക പ്രാപ്തികളെയും കാത്തുസൂക്ഷിക്കു”മെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (ഫിലിപ്യർ 4:7) ഇത് വളരെ മർമ്മപ്രധാനമാണ്! ഹൃദയം പ്രേരണയുടെയും വികാരങ്ങളുടെയും ഇരിപ്പിടമാണ്. ഈ അന്ത്യനാളുകളിൽ നമ്മുടെ ഹൃദയങ്ങൾക്ക് ഭയത്താലോ ഉൽക്കണ്ഠയാലോ അനായാസം ദുർബ്ബലമാക്കപ്പെടാനോ നമ്മെ തെററുചെയ്യാൻ പ്രേരിപ്പിക്കാനോ കഴിയും. പൊതു ജീവിതമാതൃക സത്വരം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. നാം നിരന്തരം ജാഗ്രത പുലർത്തേണ്ടതുണ്ട്. ബലിഷ്ഠ ഹൃദയങ്ങൾ ആവശ്യമായിരിക്കുന്നതിനു പുറമേ, നമ്മുടെ “മാനസികശക്തികളും” ദൈവത്താൽ അവന്റെ വചനവും സഭയും മുഖേന ശക്തീകരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
13. നമ്മുടെ മാനസികശക്തികൾ കാത്തുസൂക്ഷിക്കപ്പെടുന്നതുകൊണ്ട് എന്ത് പ്രയോജനങ്ങൾ ലഭിക്കാം?
13 ഡബ്ലിയു. ഈ വൈൻ പറയുന്നതനുസരിച്ച്, നോയമാ എന്ന (മാനസികശക്തികൾ എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന) ഗ്രീക്ക് പദത്തിന് “ഉദ്ദേശ്യം” എന്നോ പദ്ധതി എന്നോ ഉള്ള ആശയമുണ്ട്. (പുതിയനിയമപദങ്ങളുടെ ഒരു വ്യാഖ്യാനനിഘണ്ടു) അങ്ങനെ, ദൈവസമാധാനത്തിന് നമ്മുടെ ക്രിസ്തീയ ഉദ്ദേശ്യത്തെ ബലിഷ്ഠമാക്കാനും, നല്ല കാരണമില്ലാതെ നമ്മുടെ മനസ്സു മാററാനോ അതിനെ ദുർബ്ബലമാക്കാനോ ഉള്ള ഏതു പ്രവണതക്കുമെതിരെ നമ്മെ കാത്തുസൂക്ഷിക്കാനും കഴിയും. അങ്ങനെ നിരുത്സാഹങ്ങളോ പ്രശ്നമോ നമ്മെ അനായാസം ബുദ്ധിമുട്ടിക്കുകയില്ല. ദൃഷ്ടാന്തത്തിന്, ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനെന്നനിലയിലോ, ശുശ്രൂഷകരുടെ വലിയ ആവശ്യമുള്ളടത്ത് സേവിക്കാൻ പോകുന്നതിനാലോ ഏതെങ്കിലും പ്രത്യേക പദവിയിൽ യഹോവയെ സേവിക്കാൻ നാം ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, ആ ലക്ഷ്യത്തിൽ മുന്നേറുന്നതിന് “ദൈവസമാധാനം” നമുക്കു വലിയ സഹായമായിരിക്കും. (ലൂക്കോസ് 1:3; പ്രവൃത്തികൾ 15:36; 19:19, 21; റോമർ 15:22-24, 28; 1 തെസ്സലോനീക്യർ 2:1, 18 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ മാനസികശക്തികളെ കൂടുതലായി ബലപ്പെടുത്തുന്നതിന് ദൈവവചനം പഠിക്കുന്നതിനും ക്രിസ്തീയ സഹവാസത്തിനും വേണ്ടത്ര സമയം ചെലവഴിക്കുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ശുദ്ധവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ചിന്തകളാൽ പോഷിപ്പിക്കുന്നു. ദൈവത്തിന്റെ നിശ്വസ്ത “മൊഴികളിൽ” വ്യാപൃതനാകുന്നതിന് വേണ്ടത്ര സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾ അവയ്ക്കു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടോ?
14. നാം ഏതു നിശ്വസ്ത ബുദ്ധിയുപദേശം ശ്രദ്ധാപൂർവ്വം അനുസരിക്കണം, എന്തുകൊണ്ട്?
14 “ദൈവസമാധാനം” നേടുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും ഹൃദയവും മനസ്സും അഥവാ മാനസിക ശക്തികളും ഉൾപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്കു കാണാൻ കഴിയും. ഇത് ഈ ദിവ്യബുദ്ധിയുപദേശത്തിൽനിന്ന് തെളിയുന്നു: “എന്റെ മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധകൊടുക്കുക. എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്കുക. അത് നിന്റെ കണ്ണുകളിൽ നിന്ന് മാറിപ്പോകാതിരിക്കട്ടെ. അവയെ നിന്റെ ഹൃദയത്തിൻ മദ്ധ്യേ സൂക്തിക്കുക. എന്തെന്നാൽ അവയെ കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ജഡത്തിനെല്ലാം ആരോഗ്യവുമാകുന്നു. കാത്തുസൂക്ഷിക്കേണ്ട മറെറല്ലാററിനെക്കാളുമധികമായി നിന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, എന്തെന്നാൽ ജീവന്റെ ഉറവകൾ അതിൽനിന്നാകുന്നു.”—സദൃശവാക്യങ്ങൾ 4:20-23.
15. നമുക്ക് “ദൈവസമാധാനം” ലഭിക്കുന്നതിൽ യേശു എന്തു പങ്കുവഹിക്കുന്നു?
15 യഹോവയോടുള്ള ഊഷ്മളവും ഉററതുമായ ഒരു ബന്ധത്തിൽനിന്ന് സംജാതമാകുന്ന “ദൈവസമാധാനം” “ക്രിസ്തുയേശു മുഖേന” നമ്മുടെ ഹൃദയങ്ങളെയും മാനസിക ശക്തികളെയും കാത്തുസൂക്ഷിക്കുന്നു. (ഫിലിപ്യർ 4:7) ഇതിൽ യേശു എന്തു പങ്കു വഹിക്കുന്നു? പൗലോസ് വിശദീകരിക്കുന്നു: “നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ഉണ്ടായിരിക്കട്ടെ. നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്കുവേണ്ടി അവൻ തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.” (ഗലാത്യർ 1:3, 4) അതെ, നമ്മെ മറുവിലയാൽ വീണ്ടെടുക്കേണ്ടതിന് യേശു സ്നേഹപൂർവ്വം തന്റെ ജീവൻ കൊടുത്തു. (മത്തായി 20:28) തന്നിമിത്തം, യഹോവയുടെ സമർപ്പിതദാസൻമാരെന്നനിലയിൽ നമുക്ക് അവനു സ്വീകാര്യരായിരിക്കാനും നമുക്ക് സുരക്ഷയായിരിക്കാൻ കഴിയുന്ന ആ ദൈവീക സമാധാനം ആസ്വദിക്കാവുന്ന നിലയിലായിരിക്കാനും കഴിയുന്നത് “ക്രിസ്തുയേശു മുഖേന”യാണ്.
ദൈവീക സമാധാനത്തെ ഭീഷണിപ്പെടുത്തുന്ന അപകടങ്ങൾ
16. “ദൈവസമാധാനം” നിലനിർത്താൻ നമ്മെ സഹായിക്കാൻ കഴിയുന്ന എന്തു ബുദ്ധിയുപദേശം പൗലോസ് നൽകി?
16 ഒരിക്കൽ ദൈവസമാധാനം ലഭിക്കുകയും ആസ്വദിക്കുകയും ചെയ്തുകഴിഞ്ഞാൽ അതു നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ടതാണ്. അനേകം കാര്യങ്ങൾക്ക് ക്രിസ്ത്യാനികളുടെ സമാധാനത്തെ കെടുത്താൻ കഴിയും. ഏററവും സാധാരണവും, തീർച്ചയായും ഏററവും അപകടകരവുമായവയിൽ പെടുന്നതാണ് യുവസഹജമായ മോഹങ്ങൾ. തന്റെ 30-കളുടെ പ്രാരംഭത്തിലായിരിക്കാനിടയുണ്ടായിരുന്ന തിമൊഥെയോസിന് പൗലോസ് എഴുതിയ രണ്ടാമത്തെ ലേഖനത്തിൽ അവൻ ഈ ബുദ്ധിയുപദേശം ഉൾപ്പെടുത്തി: “യുവാക്കൾക്കു സഹജമായ മോഹങ്ങൾ വിട്ടോടുക, എന്നാൽ ഒരു ശുദ്ധഹൃദയത്തിൽനിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടുകൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.”—2 തിമൊഥെയോസ് 2:22.
17. യഹോവ ലൈംഗികതക്ക് കരുതൽ ചെയ്തതു സംബന്ധിച്ച് മിക്കപ്പോഴും എന്തു സംഭവിച്ചിരിക്കുന്നു?
17 ആ മോഹങ്ങളിൽ ലൈംഗിക പ്രചോദനവും ഉൾപ്പെടുന്നു. അതിന് ദാമ്പത്യബന്ധത്തിനുള്ളിൽ മാന്യമായ ഒരു സ്ഥാനമുണ്ട്. എന്നിരുന്നാലും, ചരിത്രത്തിലുടനീളം ഈ പ്രചോദനം വിവാഹത്തിനു മുമ്പോ വിവാഹത്തിനു പുറമെയോ ഉള്ള ലൈംഗികവേഴ്ചകളിൽ തെററായി പ്രകടമാക്കപ്പെട്ടിട്ടുണ്ട്, ഇവ രണ്ടും നമ്മുടെ ജ്ഞാനിയായ സ്രഷ്ടാവിനാൽ വിലക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 13:4; ഉല്പത്തി 34:1-3) ലൈംഗിക ദുർമ്മാർഗ്ഗത്തിനു വഴിപ്പെടുന്നതിന്റെ അപകടം യുവജനങ്ങളും പ്രായമുള്ളവരുമായ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയാണ്. ഈ നികൃഷ്ടലോകത്തിന്റെ അന്ത്യനാളുകളിൽ ലൈംഗികത അനേകരെ സംബന്ധിച്ച്, പുരുഷൻമാരും സ്ത്രീകളുമായ സ്വവർഗ്ഗസംഭോഗികളിൽ മിക്കപ്പോഴും സാധാരണമായിരിക്കുന്ന വെറും ജഡിക വികാരത്തെ അർത്ഥമാക്കാനിടയായിരിക്കുന്നു.—റോമർ. 1:24-27.
18. ചിലരുടെ ഹൃദയങ്ങൾ ഇപ്പോഴും സ്ഥിരമല്ലാത്തതെന്തുകൊണ്ട്; ഇത് എന്തിലേക്കു നയിച്ചേക്കാം?
18 ഇത്തരമൊരു കാലാവസ്ഥയിൽ നാം ജീവിക്കുന്നുവെന്ന വസ്തുത യഹോവയ്ക്ക് അർപ്പിതമായിരിക്കുന്ന ശക്തവും സ്ഥിരവുമായ ഹൃദയങ്ങൾ നമുക്കുണ്ടായിരിക്കുന്നത് എത്ര മർമ്മപ്രധാനമാക്കുന്നു. രാജ്യസന്ദേശം സ്വീകരിക്കുകയും ബൈബിളിന്റെ അടിസ്ഥാന സത്യങ്ങൾ വിശ്വസിക്കുകയും യഹോവയുടെ ജനത്തോട് ക്രമമായി സഹവസിക്കുകയും ചെയ്തിട്ടുള്ള ചിലർ യഹോവയോടും അവന്റെ വചനത്തോടും അവന്റെ ലോകവ്യാപകസഭയോടും അഗാധമായ വിലമതിപ്പു വളർത്തിയെടുക്കുന്നില്ല. അവരുടെ ഹൃദയങ്ങൾ ഇപ്പോഴും സ്ഥിരമല്ല. “യുവാക്കൾക്ക് സഹജമായ മോഹങ്ങളാൽ” അവർ അനായാസം വ്യതിചലിപ്പിക്കപ്പെടാവുന്നതാണ്. അവരിൽ ചിലർ ദുർവൃത്തിയോ വ്യഭിചാരമോ ചെയ്യുന്നതിനുള്ള പ്രലോഭനങ്ങളെ ചെറുത്തുനിന്നേക്കാം, എന്നാൽ പൗലോസ് മുന്നറിയിപ്പു കൊടുത്തതുപോലെ അവർ “ദൈവപ്രിയരായിരിക്കുന്നതിനുപകരം ഉല്ലാസപ്രിയർ” ആയിത്തീരുന്നു. (2 തിമൊഥെയോസ് 3:4) അവർ വ്യക്തിപരമായ പഠനത്തിലോ ക്രിസ്തീയ യോഗങ്ങളിലോ രാജ്യസേവനത്തിലോ ചെലവഴിക്കുന്നതിനേക്കാൾ വളരെ കൂടുതൽ സമയം ടി. വി. കണ്ടും നോവലുകൾ വായിച്ചും അല്ലെങ്കിൽ അനിയന്ത്രിതമായ സംഗീതം ശ്രവിച്ചും ചെലവഴിക്കുന്നു. ഇത് അനായാസം ആത്മീയ വൈകല്യത്തിലേക്കും ഒടുവിൽ ഗുരുതരമായ പാപത്തിലേക്കും നയിക്കുന്നു.
19. ഒഴുകിപ്പോകുന്നത് ഒഴിവാക്കാൻ നാം എന്തു ചെയ്യണം?
19 അങ്ങനെയുള്ളവർ നങ്കൂരമില്ലാത്ത ഒരു ബോട്ടുപോലെ അപകടത്തിലേക്ക് നീങ്ങുന്ന ഒരു പ്രവാഹത്തിലൂടെ ഒഴുകി നീങ്ങുകയാണ്. അവർ എന്തു ചെയ്യണം? പൗലോസ് ബുദ്ധിയുപദേശിക്കുന്നു: “അതുകൊണ്ടാണ് നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന് കേട്ട കാര്യങ്ങൾക്ക് സാധാരണയിൽകവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ടതാവശ്യമായിരിക്കുന്നത്.” (എബ്രായർ 2:1) അതുകൊണ്ട് അപകടത്തിലായിരിക്കുന്നവർ ദൈവവചനം പഠിക്കുന്നതിനും ക്രിസ്തീയയോഗങ്ങൾക്കു തയ്യാറാകുന്നതിനും രാജ്യസത്യങ്ങൾ മററുള്ളവർക്കു പങ്കുവെക്കുന്നതിനും “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ട”താണ്. തീർച്ചയായും, ‘അതു നല്ല ബുദ്ധിയുപദേശമാണ്, എന്നാൽ ഞാൻ ആ അവസ്ഥയിലല്ല, അതുകൊണ്ട് അത് എനിക്കു ബാധകമാകുന്നില്ല’ എന്നു ചിന്തിക്കുക എളുപ്പമായിരിക്കും. നമുക്കു കൂടുതലായി എങ്ങനെ നമ്മുടെ ഹൃദയങ്ങളെയും ആന്തരിക വിചാരങ്ങളെയും ആഗ്രഹങ്ങളെയും ശുദ്ധീകരിക്കാമെന്നും എങ്ങനെ “ഒരു ശുദ്ധഹൃദയത്തിൽനിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടുകൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരാ”മെന്നും നമ്മിലോരോരുത്തരും പരിചിന്തിക്കുന്നത് എത്രയധികം ജ്ഞാനപൂർവ്വകമായിരിക്കും. (2 തിമൊഥെയോസ് 2:22) എല്ലാററിനുമുപരിയായി, നാം ദൈവത്തോട് മാർഗ്ഗനിർദ്ദേശത്തിനും അവന്റെ ആത്മാവിന്റെ ബലദായകമായ സഹായത്തിനും വേണ്ടി അപേക്ഷിക്കണം.
20. ഗുരുതരമായ ദുഷ്പ്രവൃത്തി ചെയ്യുന്ന ഏതൊരാളും എന്തു ചെയ്യണം?
20 ആരെങ്കിലും ഗുരുതരമായ ദുഷ്പ്രവൃത്തി സംബന്ധിച്ച് കുററക്കാരായിത്തീരുകയും അതു മൂടിവെക്കുകയുമാണെങ്കിൽ, അവർക്ക് വ്യക്തമായി യഹോവയുടെ അംഗീകാരവും അവർക്കുണ്ടായിരുന്ന “ദൈവസമാധാന”വും നഷ്ടപ്പെടും. അവർക്കു സ്വന്ത മനഃസമാധാനവും നഷ്ടപ്പെടും. (2 ശമുവേൽ 24:10 താരതമ്യപ്പെടുത്തുക; മത്തായി 6:22, 23) ആ സ്ഥിതിക്ക്, ഗുരുതരമായ പാപത്തിലേക്കു വീണിരിക്കുന്ന ഏതൊരു ക്രിസ്ത്യാനിയും യഹോവയോടും, ആത്മീയ രോഗശാന്തിയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന സ്നേഹമയികളായ മൂപ്പൻമാരോടും അത് ഏററു പറയേണ്ടതാവശ്യമായിരിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്കു കാണാൻ കഴിയും. (യെശയ്യാവ് 1:18, 19; 32:1, 2; യാക്കോബ് 5:14, 15) പാപത്തിന്റെ വഴുവഴുപ്പുള്ള പാതയിൽ തന്റെ ആത്മീയ സമനില നഷ്ടപ്പെട്ടിരിക്കുന്ന ഒരു വ്യക്തി പക്വതയുള്ള സഹോദരൻമാരിൽ നിന്ന് സഹായം തേടുമ്പോൾ, അയാൾക്ക് തുടർന്ന് ഒരു അസ്വസ്ഥ മനഃസാക്ഷി ഉണ്ടായിരിക്കയില്ല, അല്ലെങ്കിൽ ദൈവികസമാധാനം ഇല്ലാതിരിക്കയില്ല.
21. യഹോവയോടുള്ള ആഴമായ നന്ദിക്ക് ഇന്ന് നമുക്ക് എന്തു കാരണമുണ്ട്, നമ്മുടെ തീരുമാനം എന്തായിരിക്കണം?
21 ഇന്ന് യഹോവയുടെ സമർപ്പിതസാക്ഷികളിലൊരാളായിരിക്കുന്നത് എന്തോരു പദവിയാണ്! ഈ സാത്താന്യ ലോകം നമുക്കു ചുററും താറുമാറാകുകയും തകരുകയുമാണ്. അതു പെട്ടെന്ന് നീങ്ങിപ്പോകും. അനേകർ “ഭയത്താലും നിവസിതഭൂമിമേൽ വരാനിരിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള പ്രതീക്ഷയാലും മോഹാലസ്യപ്പെടുകയാണ്.” എന്നാൽ നമ്മുടെ “വിടുതൽ അടുത്തുവരുന്നു”വെന്നു നമുക്കറിവുള്ളതുകൊണ്ട് നമുക്ക് നമ്മുടെ തലകൾ ഉയർത്താൻ കഴിയും. (ലൂക്കോസ് 21:25-28) “സകല ചിന്തയെയും കവിയുന്ന . . . സമാധാന”ത്തിന് നാം യഹോവയോട് എത്ര നന്ദിയുള്ളവരാണെന്ന് പ്രകടമാക്കാൻ “സമാധാനം നൽകുന്ന ദൈവത്തെ” വിശ്വസ്തമായി സേവിക്കുന്നതിന് നമുക്കു പരമാവധി പ്രവർത്തിക്കാം.—റോമർ 15:33; 1 കൊരിന്ത്യർ 15:58. (w88 2/15)
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ 1986-ലെ വാർഷികപ്പുസ്തകത്തിന്റെ 154-7 പേജുകൾ കാണുക.
പുനരവലോകന പോയിൻറുകൾ
◻ “ദൈവസമാധാനം” നമ്മെ ഇന്ന് എങ്ങനെ സഹായിക്കുന്നു, അത് ‘സകല ചിന്തയെയും കവിയുന്ന’തെങ്ങനെ?
◻ ഏതു ഘടകങ്ങൾ മനഃസമാധാനം നിലനിർത്താൻ നമ്മെ പ്രാപ്തരാക്കുന്നു?
◻ ഏതു വിമോഹിപ്പിക്കുന്ന അപകടം ഇന്ന് അനേകം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നു, അത് എന്തിലേക്കു നയിച്ചേക്കാം?
◻ ഒരു ക്രിസ്ത്യാനി ഗുരുതരമായ ഒരു പാപം ചെയ്യുന്നുവെങ്കിൽ, അയാൾ എന്തു ചെയ്യണം?
[18-ാം പേജിലെ ചതുരം/ചിത്രം]
അവൾ അതു സത്യമാണെന്നു മനസ്സിലാക്കി
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ എൽസാ ആബട്ടിന്റെ ഭർത്താവിന്റെ ക്രിസ്തീയ പ്രസംഗം നിമിത്തം അയാളെ സാക്സെൻ ഹോസൻ തടങ്കൽ പാളയത്തിലയച്ചു. പിന്നീട് 1942 മെയ്യിൽ രഹസ്യപ്പോലീസ് അവളുടെ വീട്ടിൽ വരുകയും അവളുടെ കൊച്ചു മകളെ പിടിച്ചുകൊണ്ടുപോകുകയും എൽസയെ വിവിധ പാളയങ്ങളിൽ ജോലി ചെയ്യാനും കഷ്ടപ്പെടാനും അയയ്ക്കുകയും ചെയ്തു. അവൾ ഈ വ്യക്തിപരമായ സാക്ഷ്യം നൽകുന്നു:
“ജർമ്മൻ തടങ്കൽ പാളയങ്ങളിൽ ഞാൻ കിടന്നവർഷങ്ങൾ എന്നെ ഒരു മുന്തിയ പാഠം പഠിപ്പിച്ചു. നിങ്ങൾ അങ്ങേയററത്തെ പീഡാനുഭവത്തിലായിരിക്കുമ്പോൾ യഹോവയുടെ ആത്മാവിനു നിങ്ങളെ എത്രയധികം ശക്തീകരിക്കാൻ കഴിയുമെന്നാണത്! എന്നെ അറസ്ററു ചെയ്യുന്നതിനു മുമ്പ്, കഠിനമായ പീഡാനുഭവവേളയിൽ നിങ്ങളുടെമേൽ ഒരു ശാന്തത വരാൻ യഹോവയുടെ ആത്മാവ് ഇടയാക്കുന്നുവെന്ന് പറഞ്ഞ ഒരു സഹോദരിയുടെ കത്തു ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അവൾ അല്പം അതിശയോക്തി കലർത്തുകയാണെന്നു ഞാൻ വിചാരിച്ചു. എന്നാൽ ഞാൻതന്നെ പീഡാനുഭവങ്ങൾക്കു വിധേയയായപ്പോൾ അവൾ പറഞ്ഞതു സത്യമായിരുന്നുവെന്ന് എനിക്കു മനസ്സിലായി. യഥാർത്ഥത്തിൽ അങ്ങനെ സംഭവിക്കുന്നു. നിങ്ങൾക്ക് അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അതു സങ്കൽപ്പിക്കുക പ്രയാസമാണ്. എന്നാൽ അത് എനിക്ക് യഥാർത്ഥമായി സംഭവിച്ചു. യഹോവ സഹായിക്കുന്നു.”
[16-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സമാധാനത്തിന് നമ്മുടെ ഹൃദയങ്ങളെ കാക്കാൻ കഴിയുമെന്ന് പൗലോസ് അനുഭവത്തിൽനിന്ന് അറിഞ്ഞിരുന്നു
[19-ാം പേജിലെ ചിത്രം]
നിങ്ങൾ ആത്മീയമായി ഒഴുകിപ്പോകുന്നതിന്റെ അപകടത്തിലാണോ?