സെപ്റ്റംബർ 1 ചൊവ്വ
“നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.”—2 കൊരി. 13:5.
പക്വതയിലെത്താൻ മാത്രമല്ല അതു നിലനിറുത്താനും നമ്മൾ കഠിനശ്രമം ചെയ്യണം. അതിന് അമിത ആത്മവിശ്വാസം ഒഴിവാക്കണം. (1 കൊരി. 10:12) അതായത് പക്വതയിലെത്തിയെന്നും ഇനി ആത്മീയമായി വളരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും നമ്മൾ ചിന്തിക്കരുത്. പകരം തുടർന്നും പുരോഗതി വരുത്തുന്നുണ്ടോ എന്ന് എപ്പോഴും “പരിശോധിച്ചുകൊണ്ടിരിക്കണം.” കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിൽ പക്വതയുള്ളവരായി തുടരേണ്ടതിന്റെ പ്രാധാന്യം അപ്പോസ്തലനായ പൗലോസ് വീണ്ടും എടുത്തുകാണിച്ചു. അവർ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായിരുന്നു. എങ്കിലും ലോകത്തിന്റെ ചിന്താഗതിയാൽ വഞ്ചിക്കപ്പെടരുത് എന്ന് പൗലോസ് അവർക്കു മുന്നറിയിപ്പു കൊടുത്തു. (കൊലോ. 2:6-10) ഇനി, ആ സഭയിൽ ഉള്ളവരെ ഒരുപക്ഷേ നന്നായി അറിയാമായിരുന്ന എപ്പഫ്രാസ്, അവർ അവസാനംവരെ ‘തികഞ്ഞവരായി’ അഥവാ പക്വതയുള്ളവരായി നിലകൊള്ളേണ്ടതിന് അവർക്കുവേണ്ടി നിരന്തരം പ്രാർഥിച്ചു. (കൊലോ. 4:12) എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും കൊലോസ്യയിലുള്ളവർ പക്വതയുള്ള, അഥവാ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായി തുടരാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. പൗലോസിന്റെ വാക്കുകളിൽനിന്നും എപ്പഫ്രാസിന്റെ മാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാം? പക്വതയുള്ളവരായി തുടരണമെങ്കിൽ നമ്മൾ സ്വന്തമായി നല്ല ശ്രമം ചെയ്യണം, ദൈവത്തിന്റെ സഹായവും നമുക്കു വേണം. w24.04 പേ. 6-7 ഖ. 16-17
സെപ്റ്റംബർ 2 ബുധൻ
“യഹോവ നമ്മുടെകൂടെയുണ്ട്. അവരെ പേടിക്കരുത്.”—സംഖ്യ 14:9.
യഹോവയോട് ഉചിതമായ ഒരു ഭയം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കും. ദൈവത്തെ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. യഹോവയുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസവും, സത്യവും നുണയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും. (സുഭാ. 2:3-6; എബ്രാ. 5:14) ദൈവത്തെക്കാൾ മനുഷ്യരെ ഭയന്നാൽ നമ്മൾ സത്യത്തിൽനിന്ന് അകന്നുപോയേക്കാം. ഉദാഹരണത്തിന്, ഇസ്രായേല്യർക്ക് യഹോവ കൊടുക്കാനിരുന്ന വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയ 12 തലവന്മാരുടെ കാര്യം ചിന്തിക്കുക. അവരിൽ പത്തു പേർ യഹോവയെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ കനാന്യരെ ഭയപ്പെട്ടു. സഹ ഇസ്രായേല്യരോട് അവർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.” (സംഖ്യ 13:27-31) കനാന്യർ ഇസ്രായേല്യരെക്കാൾ ശക്തരാണെന്ന് അവർ പറഞ്ഞതു മനുഷ്യരുടെ കാഴ്ചപ്പാടിൽ സത്യമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ യഹോവയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കു കനാന്യരെ ജയിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞത്. w24.07 പേ. 9 ഖ. 5-6
സെപ്റ്റംബർ 3 വ്യാഴം
“സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”—ഉൽപ. 18:25.
യഹോവയുടെ ന്യായവിധികൾ എല്ലാം ശരിയായിരിക്കുമെന്നു നമുക്ക് ഉറപ്പോടെ പറയാൻ കഴിയുമോ? കഴിയും. അബ്രാഹാം മനസ്സിലാക്കിയതുപോലെ ഒരു പിഴവും പറ്റാത്ത ന്യായാധിപനാണ് യഹോവ, ‘മുഴുഭൂമിയുടെയും’ സർവജ്ഞാനിയായ, കരുണാമയനായ “ന്യായാധിപൻ.” യഹോവ തന്റെ മകനായ യേശുവിനെ പരിശീലിപ്പിച്ച്, വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ യേശുവിനെ ഏൽപ്പിച്ചിരിക്കുന്നു. (യോഹ. 5:22) ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ എന്താണെന്ന് യഹോവയ്ക്കും യേശുവിനും അറിയാൻ പറ്റും. (മത്താ. 9:4) ഓരോരുത്തരുടെയും കാര്യത്തിൽ അവർ ‘നീതിയോടെ മാത്രമേ പ്രവർത്തിക്കൂ.’ അതുകൊണ്ട്, എപ്പോഴും യഹോവയിലും യഹോവയുടെ തീരുമാനങ്ങളിലും ഉറച്ചുവിശ്വസിക്കുമെന്ന് ഒരു ദൃഢതീരുമാനം എടുക്കുക. നമുക്ക് മറ്റുള്ളവരെ വിധിക്കാനുള്ള യോഗ്യത ഇല്ലെന്ന് നമുക്ക് അറിയാം. യഹോവയ്ക്കാണ് അതിനുള്ള അധികാരമുള്ളത്. (യശ. 55:8, 9) അതുകൊണ്ട് യഹോവയുടെയും മകനായ യേശുവിന്റെയും ന്യായവിധിയിൽ നമുക്ക് പൂർണ വിശ്വാസമുള്ളവരായിരിക്കാം. നമ്മുടെ രാജാവായ യേശു തന്റെ പിതാവിന്റെ നീതിയും കരുണയും അതേപടി പകർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. .—യശ. 11:3, 4. w24.05 പേ. 7 ഖ. 18-19