സെപ്റ്റംബർ 4 വെള്ളി
“യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.”—സുഭാ. 3:32.
നമ്മൾ ഹൃദയത്തിൽ സത്യം സംസാരിക്കുന്ന ഒരാളായിരിക്കേണ്ടതു വളരെ പ്രധാനമാണ്. യേശുവും നഥനയേലും ഉൾപ്പെട്ട സംഭവത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ഫിലിപ്പോസ് ഒരിക്കൽ നഥനയേലിനെ കൂട്ടിക്കൊണ്ട് യേശുവിന്റെ അടുത്തേക്കു വന്നു. യേശു നഥനയേലിനെ ആദ്യമായിട്ടാണു കാണുന്നതെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ.” (യോഹ. 1:47) നഥനയേലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെപ്പോലെ നഥനയേൽ അപൂർണനായിരുന്നെങ്കിലും അദ്ദേഹത്തിൽ ഒട്ടും കാപട്യമില്ലായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളിലും സത്യസന്ധനായിരുന്നു. അത് യേശു വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. യഹോവയെ പ്രീതിപ്പെടുത്താൻ 15-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് ഇടപെടുന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീർത്തനം 15:3-ൽ യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്ന ഒരാൾ, “നാവുകൊണ്ട് പരദൂഷണം പറയുന്നില്ല, അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല, സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധിച്ചില്ലെങ്കിൽ അതു മറ്റുള്ളവരെ വല്ലാതെ വേദനിപ്പിക്കും.—യാക്കോ. 1:26. w24.06 പേ. 10 ഖ. 7, 9; പേ. 11 ഖ. 10
സെപ്റ്റംബർ 5 ശനി
“കർത്താവേ, അങ്ങയുടെ പേര് ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.”—ലൂക്ക 10:17.
ശുശ്രൂഷയ്ക്കുവേണ്ടി നന്നായി തയ്യാറാകുന്നെങ്കിൽ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമുക്ക് അധികം പിരിമുറുക്കം തോന്നില്ല. ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിനായി അയയ്ക്കുന്നതിനു മുമ്പ് അതിനുവേണ്ടി തയ്യാറാകാൻ യേശു അവരെ സഹായിച്ചു. (ലൂക്കോ. 10:1-11) യേശു പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് ശിഷ്യന്മാർക്കു ധാരാളം കാര്യങ്ങൾ ചെയ്യാനായി. അവരുടെ മനസ്സു സന്തോഷംകൊണ്ട് നിറഞ്ഞു. നമുക്ക് എങ്ങനെ ശുശ്രൂഷയ്ക്കുവേണ്ടി തയ്യാറാകാം? ആളുകളോട് എന്തു പറയണമെന്നും സ്വാഭാവികതയോടെ, സ്വന്തം വാക്കുകളിൽ അത് എങ്ങനെ പറയണമെന്നും നേരത്തേതന്നെ ചിന്തിച്ച് വെക്കുക. നമ്മൾ സംസാരിക്കുമ്പോൾ അവർ പ്രതികരിക്കാൻ സാധ്യതയുള്ള രണ്ടോ മൂന്നോ വിധങ്ങളെക്കുറിച്ചും അതിന് എന്തു മറുപടി കൊടുക്കുമെന്നും മുന്നമേ ചിന്തിക്കുന്നതു നല്ലതാണ്. എന്നിട്ട് ആളുകളോടു സംസാരിക്കുമ്പോൾ ശാന്തമായി, പുഞ്ചിരിയോടെ നിൽക്കാൻ ശ്രമിക്കുക. w24.04 പേ. 16 ഖ. 6-7
സെപ്റ്റംബർ 6 ഞായർ
“ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”—വെളി. 4:11.
സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ യഹോവയെയും ദൈവനാമത്തെയും സ്നേഹിക്കുന്നു എന്നതാണ്. നമ്മൾ സ്നേഹിക്കുന്ന ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു വിധമാണ് നമ്മുടെ ശുശ്രൂഷ. യഹോവ, തന്റെ വിശ്വസ്ത ആരാധകരിൽനിന്ന് മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ യോഗ്യനാണ് എന്നതിനോട് നമ്മളും പൂർണമായി യോജിക്കുന്നു. യഹോവയാണ് “എല്ലാം സൃഷ്ടിച്ചത്” എന്നതിനും ജീവന് നമ്മൾ യഹോവയോടു കടപ്പെട്ടിരിക്കുന്നു എന്നതിനും ഉള്ള ഈടുറ്റ തെളിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, നമ്മൾ യഹോവയ്ക്കു മഹത്ത്വവും ബഹുമാനവും കൊടുക്കുകയാണ്. ഇനി, സമയവും ഊർജവും മറ്റു കാര്യങ്ങളും ശുശ്രൂഷയിൽ പരമാവധി ഏർപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ശക്തി യഹോവയ്ക്കു കൊടുക്കുകയാണ്. (മത്താ. 6:33; ലൂക്കോ. 13:24; കൊലോ. 3:23) ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുപോലെ ദൈവത്തിന്റെ പേരിനെക്കുറിച്ചും അതിന്റെ അർഥത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കാനും ആഗ്രഹിക്കുന്നു. w24.05 പേ. 17 ഖ. 11