ജൂലൈ
ജൂലൈ 1 ബുധൻ
“ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീ. 37:25.
യഹോവയുടെ ചില ദാസന്മാർ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ചിലർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്, മറ്റു ചിലർ ശാരീരികവൈകല്യങ്ങളും. ഇതൊക്കെ കാരണം യഹോവയുടെ കണ്ണിൽ തങ്ങൾക്കു വിലയില്ലെന്ന് അവർക്കു തോന്നിയേക്കാം. ‘യഹോവയ്ക്ക് എന്നെക്കൊണ്ട് ഇപ്പോഴും ഉപയോഗമുണ്ടോ?’ എന്ന് അവർ സംശയിച്ചേക്കാം. സങ്കീർത്തനം 71-ന്റെ എഴുത്തുകാരനും സമാനമായ ഒരു ചിന്തയുണ്ടായി. അദ്ദേഹം പ്രാർഥിച്ചു: ‘എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ.’ (സങ്കീ. 71:9, 18) എങ്കിലും, ദൈവത്തെ വിശ്വസ്തമായി സേവിച്ചാൽ യഹോവ തന്നെ വഴിനടത്തുമെന്നും താങ്ങുമെന്നും സങ്കീർത്തനക്കാരന് ഉറപ്പായിരുന്നു. സങ്കീർത്തനക്കാരൻ മനസ്സിലാക്കിയതുപോലെ പരിമിതികളുണ്ടെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി സേവിക്കുന്നവരെ കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു. (സങ്കീ. 37:23-25) പ്രായമായവരേ, നിങ്ങളുടെ സാഹചര്യത്തെ യഹോവ കാണുന്നതുപോലെ കാണുക. ശാരീരികമായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിലും ആത്മീയമായി തഴച്ചുവളരാൻ യഹോവ നിങ്ങളെ സഹായിക്കും. (സങ്കീ. 92:12-15) നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. w24.10 പേ. 28 ഖ. 14-16
ജൂലൈ 2 വ്യാഴം
‘വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നു നമുക്ക് അറിയാം.’—1 കൊരി. 8:4.
ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ പക്വതയില്ലാത്ത ക്രിസ്ത്യാനികൾക്ക് അതു ബുദ്ധിമുട്ടായിരിക്കും. കൃത്യമായ ബൈബിൾനിയമങ്ങളൊന്നും ഇല്ലാത്ത അത്തരം സാഹചര്യങ്ങളിൽ തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാമെന്ന് ചിലർ ചിന്തിച്ചേക്കാം. മറ്റു ചിലർ ഒരു നിയമത്തിനായി ശാഠ്യം പിടിച്ചേക്കാം. ഉദാഹരണത്തിന്, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കാമോ ഇല്ലയോ എന്ന് കൊരിന്തിലെ ക്രിസ്ത്യാനികൾ സാധ്യതയനുസരിച്ച് അപ്പോസ്തലനായ പൗലോസിനോടു ചോദിച്ചു. അപ്പോൾ ഒരു നിയമം വെക്കുന്നതിനു പകരം ഓരോരുത്തർക്കും അവരവരുടെ മനസ്സാക്ഷിയനുസരിച്ച് ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം’ ഉണ്ടെന്ന് പൗലോസ് കാണിച്ചുകൊടുത്തു. അവരെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ പൗലോസ് അപ്പോസ്തലൻ എടുത്തുകാണിച്ചു. ആ തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ശുദ്ധമായ ഒരു മനസ്സാക്ഷി നിലനിറുത്താൻ സഹായിക്കുന്ന, മറ്റുള്ളവരെ ഇടറിക്കാത്ത തരത്തിലുള്ള, ഒരു തീരുമാനമെടുക്കാൻ അവർക്കു കഴിയുമായിരുന്നു. (1 കൊരി. 8: 7-9) ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കുകയോ എപ്പോഴും നിയമങ്ങൾക്കായി നോക്കുകയോ ചെയ്യുന്നതിനു പകരം സ്വന്തം വിവേചനാപ്രാപ്തി ഉപയോഗിക്കാനും അങ്ങനെ പക്വതയിലേക്കു വളരാനും പൗലോസ് കൊരിന്തിലുള്ളവരെ സഹായിക്കുകയായിരുന്നു. w24.04 പേ. 5 ഖ. 14
ജൂലൈ 3 വെള്ളി
‘യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു, ഓരോ മനുഷ്യനും അവനവന്റെ വഴികൾക്ക് അനുസൃതമായി പ്രതിഫലം കൊടുക്കാൻ.’—യിരെ. 17:10.
യോനയുടെ നാളിൽ നിനെവെക്കാർക്ക് പശ്ചാത്തപിക്കാനുള്ള അവസരം കിട്ടിയിരുന്നു. ‘ന്യായവിധിക്കായുള്ള പുനരുത്ഥാനത്തെക്കുറിച്ച്’ യേശു എന്താണു പറഞ്ഞത് എന്ന് ഓർക്കുക: അതിൽ “മോശമായ കാര്യങ്ങൾ ചെയ്തവർ” ഉൾപ്പെടും. (യോഹ. 5:29) അതുകൊണ്ട് സൊദോമിലെയും ഗൊമോറയിലെയും ആളുകൾക്കും പ്രത്യാശയ്ക്കുള്ള വകയുണ്ടെന്നുവേണം കരുതാൻ. അവരിൽ കുറച്ചുപേരെങ്കിലും പുനരുത്ഥാനപ്പെട്ടുവരാൻ സാധ്യതയുണ്ട്. അവരെ യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ച് പഠിപ്പിക്കാനുള്ള അവസരം നമുക്ക് ലഭിക്കുകയും ചെയ്തേക്കാം. യഹോവ എല്ലായ്പോഴും “ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ പരിശോധിക്കുന്നു.” ഭാവിയിലെ പുനരുത്ഥാനത്തിന്റെ കാര്യത്തിലും യഹോവ അതുതന്നെയാണു ചെയ്യാൻപോകുന്നത്. ‘ഓരോ മനുഷ്യനും അവനവന്റെ വഴികൾക്ക് അനുസൃതമായി പ്രതിഫലം കൊടുക്കും.’ ഒരാളെ പുനരുത്ഥാനപ്പെടുത്തണോ എന്നു തീരുമാനിക്കുമ്പോൾ യഹോവ തന്റെ നീതിയുള്ള നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. അതേസമയം കരുണ കാണിക്കാൻ എന്തെങ്കിലും ഒരു അടിസ്ഥാനമുള്ളപ്പോൾ യഹോവ കരുണ കാണിക്കും. അതുകൊണ്ട് ഒരാൾക്ക് പുനരുത്ഥാനം ഇല്ല എന്നു ബൈബിൾ പറയാത്തിടത്തോളം നമ്മൾ അങ്ങനെ നിഗമനം ചെയ്യരുത്. w24.05 പേ. 5-6 ഖ. 15-16
ജൂലൈ 4 ശനി
“പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും.”—യശ 41:13.
പണ്ടുമുതലേ ബുദ്ധിമുട്ടുള്ള നിയമനം ചെയ്യാൻ ദൈവത്തിൽനിന്നുള്ള സന്ദേശം ദൈവദാസരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പ്രവാചകനായ യിരെമ്യയുടെ കാര്യമെടുക്കുക. യഹോവ പ്രസംഗിക്കാനുള്ള നിയമനം കൊടുത്തപ്പോൾ യിരെമ്യക്ക് ആകെ പേടി തോന്നി. യിരെമ്യ പറഞ്ഞു: “എനിക്കു സംസാരിക്കാൻ അറിയില്ല; ഞാൻ വെറുമൊരു കുട്ടിയല്ലേ?” (യിരെ. 1:6) ആത്മവിശ്വാസം നേടിയെടുക്കാൻ യിരെമ്യ എന്താണു ചെയ്തത്? യഹോവയുടെ വാക്കുകളിൽനിന്ന് അദ്ദേഹം ശക്തി നേടി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയത്തിൽ അത്, അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെയായി; അത് ഉള്ളിൽ ഒതുക്കിവെച്ച് ഞാൻ തളർന്നു.” (യിരെ. 20:8, 9) ബുദ്ധിമുട്ടുള്ള ഒരു പ്രദേശമായിരുന്നു പ്രവർത്തിക്കാൻ ഉണ്ടായിരുന്നതെങ്കിലും, യഹോവ ഏൽപ്പിച്ച സന്ദേശം യിരെമ്യക്കു ശക്തി നൽകി. ബൈബിളിൽ അടങ്ങിയിരിക്കുന്ന യഹോവയുടെ വാക്കുകളിൽനിന്ന് ക്രിസ്ത്യാനികൾക്ക് ആവശ്യമായ ശക്തി കിട്ടുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞത്, ‘ദൈവേഷ്ടത്തെക്കുറിച്ച് ശരിയായ അറിവ് നേടുന്നത് എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുന്നതിൽ’ തുടരാൻ അവരെ സഹായിക്കുമെന്നും അങ്ങനെ ‘യഹോവയ്ക്ക് ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാൻ’ അവർക്കു കഴിയുമെന്നും ആണ്. —കൊലോ 1:9, 10. w24.04 പേ.15 ഖ. 2-4
ജൂലൈ 5 ഞായർ
‘സാദോക്ക് പുരോഹിതൻ ശലോമോനെ അഭിഷേകം ചെയ്തു.’—1 രാജാ. 1:39.
രാജസ്ഥാനം തട്ടിയെടുക്കാൻ പദ്ധതിയിട്ട ദാവീദിന്റെ മകനായ അദോനിയയെ പിന്തുണയ്ക്കാൻ, മഹാപുരോഹിതനായ അബ്യാഥാർ തീരുമാനിച്ചെങ്കിലും സാദോക്ക് യഹോവയോടു വിശ്വസ്തനായിത്തന്നെ തുടർന്നു. സാദോക്ക് എപ്പോഴും വിശ്വസ്തനായിരിക്കുമെന്നു ദാവീദിന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അദോനിയയുടെ പദ്ധതികൾ മനസ്സിലാക്കിയപ്പോൾ ശലോമോനെ രാജാവായി അഭിഷേകം ചെയ്യാൻ ദാവീദ് സാദോക്കിനോടും നാഥാനോടും ബനയയോടും പറഞ്ഞത്. (1 രാജാ. 1:32-34) യഹോവയുടെ വിശ്വസ്തരായ ആരാധകരോടൊപ്പം ആയിരുന്നത് സാദോക്കിനെ ശരിക്കും സഹായിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, നാഥാന്റെയും ദാവീദിനെ പിന്തുണച്ച മറ്റുള്ളവരുടെയും നല്ല മാതൃക സാദോക്കിനുവേണ്ട ധൈര്യവും പ്രോത്സാഹനവും ഒക്കെ കൊടുത്തുകാണും. ശലോമോൻ രാജാവായപ്പോൾ, അബ്യാഥാരിന്റെ സ്ഥാനത്ത് സാദോക്കിനെ മഹാപുരോഹിതനായി നിയമിച്ചു. (1 രാജാ. 2:35) നിങ്ങൾക്ക് എങ്ങനെ സാദോക്കിനെ അനുകരിക്കാം? പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ വിട്ടുപോയാലും നിങ്ങൾ യഹോവയെ സേവിക്കുമെന്നു നിങ്ങളുടെ പ്രവൃത്തിയിലൂടെ കാണിക്കുക. (യോശു. 24:15) ശരിയായതു ചെയ്യാൻവേണ്ട ധൈര്യവും ശക്തിയും യഹോവ നിങ്ങൾക്കു തരും. പ്രാർഥിച്ചുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുകയും വിശ്വസ്തരായ സഹാരാധകരോടു ചേർന്നുനിൽക്കുകയും ചെയ്യുക. നിങ്ങളുടെ വിശ്വസ്തത യഹോവയ്ക്കു വിലയേറിയതാണ്. യഹോവ തീർച്ചയായും അതിനു പ്രതിഫലം തരും.—2 ശമു. 22:26. w24.07 പേ. 6-7 ഖ. 16-17
ജൂലൈ 6 തിങ്കൾ
“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്.”—ഗലാ. 6:9.
സങ്കീർത്തനം 15:2-ൽ ദൈവത്തിന്റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ‘നിഷ്കളങ്കനായി നടന്ന് ശരിയായതു ചെയ്യുന്നയാൾ’ എന്നാണ്. ഇതു നമ്മൾ ചെയ്തുകൊണ്ടേയിരിക്കേണ്ട ഒരു കാര്യമാണ്. എന്നാൽ നമുക്കു ശരിക്കും ‘നിഷ്കളങ്കനായി നടക്കാൻ’ കഴിയുമോ? കഴിയും. ഒരു മനുഷ്യനും പൂർണനല്ല എന്നതു ശരിയാണ്. പക്ഷേ, യഹോവയെ അനുസരിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുമ്പോൾ യഹോവ ആ വ്യക്തിയെ നിഷ്കളങ്കനായി കണക്കാക്കും. ദൈവത്തിനു ജീവിതം സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നത് അതിന്റെ ഒരു തുടക്കം മാത്രമാണ്. ബൈബിൾക്കാലങ്ങളിൽ, ഒരു വ്യക്തി ഇസ്രായേൽജനതയുടെ ഭാഗമായിരുന്നതുകൊണ്ട് മാത്രം അദ്ദേഹത്തിന് യഹോവയുടെ അതിഥിയായിരിക്കാൻ കഴിയില്ലായിരുന്നു. ചിലർ ദൈവത്തെ വിളിച്ചപേക്ഷിച്ചെങ്കിലും അവർ അത് ചെയ്തത് “സത്യത്തോടും നീതിയോടും” കൂടെ ആയിരുന്നില്ല. (യശ. 48:1) യഹോവയുടെ അതിഥിയാകാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരു ഇസ്രായേല്യൻ യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അത് അനുസരിക്കുകയും വേണമായിരുന്നു. ഇന്നും യഹോവയുടെ ഒരു അടുത്ത സുഹൃത്താകുന്നതിന് ഒരാൾ സ്നാനപ്പെടുകയും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്താൽമാത്രം പോരാ. ആ വ്യക്തി ‘ശരിയായതു ചെയ്യുന്നതിൽ’ തുടരേണ്ടതുണ്ട്. w24.06 പേ. 9 ഖ. 4; പേ. 10 ഖ. 6
ജൂലൈ 7 ചൊവ്വ
“ദൈവത്തെ അനുകരിക്കുക.”—എഫെ. 5:1.
യഹോവ സന്തോഷത്തോടെ, ഉദാരമായി നമുക്കു തരുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? ചിലതു നോക്കാം. യഹോവ നമുക്കു ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ തരുന്നു. നമുക്ക് എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് ആവശ്യമായ കാര്യങ്ങൾ ഉണ്ടെന്ന് യഹോവ എപ്പോഴും ഉറപ്പുവരുത്തും; ഉദാഹരണത്തിന്, ഭക്ഷണവും വസ്ത്രവും താമസിക്കാൻ ഒരിടവും പോലുള്ള കാര്യങ്ങൾ. (സങ്കീ. 4:8; മത്താ. 6:31-33; 1 തിമൊ. 6:6-8) യഹോവ ഇതെല്ലാം ചെയ്യുന്നത് അതു തന്റെ കടമയായതുകൊണ്ട് മാത്രമാണോ? ഒരിക്കലും അല്ല! മത്തായി 6:25, 26-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ നോക്കുക. യേശു പക്ഷികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല.” എന്നിട്ട് യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു.” തുടർന്ന് യേശു ചോദിച്ചു: “അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?” എന്താണു പാഠം? യഹോവ അവയ്ക്കുവേണ്ടി കരുതുമെങ്കിൽ നമുക്കുവേണ്ടിയും കരുതുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട! ഒരു അപ്പൻ തന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതുപോലെ യഹോവയും തന്റെ കുടുംബത്തിനുവേണ്ടി സ്നേഹത്തോടെ കരുതും.—സങ്കീ. 145:16; മത്താ. 6:32. w24.09 പേ. 27 ഖ. 4-6
ജൂലൈ 8 ബുധൻ
‘നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്നവർ ഒരു നല്ല പേര് നേടിയെടുക്കും. വിശ്വാസത്തെപ്പറ്റി നല്ല ആത്മധൈര്യത്തോടെ സംസാരിക്കാനും അവർക്കു സാധിക്കും.’—1 തിമൊ. 3:13.
പരിശുദ്ധാത്മാവിനാൽ നിയമിതരായ ശുശ്രൂഷാദാസന്മാർ സഭയിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലും മൂപ്പന്മാരെ സഹായിക്കുന്നു. ശുശ്രൂഷാദാസന്മാർ ആത്മീയതയുള്ളവരാണ്. അവർ യഹോവയെ സ്നേഹിക്കുകയും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അതുപോലെ അവർ സഹോദരീസഹോദരന്മാരെ ആഴമായി സ്നേഹിക്കുന്നു. (മത്താ. 22:37-39) അങ്ങനെയെങ്കിൽ സ്നാനമേറ്റ ഒരു സഹോദരന് എങ്ങനെ ശുശ്രൂഷാദാസനാകാൻ പരിശ്രമിക്കാം? ശുശ്രൂഷാദാസനാകുന്നതിന് ഒരു വ്യക്തിക്കു വേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (1 തിമൊ. 3:8-10, 12) ആ യോഗ്യതകളെക്കുറിച്ച് പഠിക്കുകയും അതിൽ എത്തിച്ചേരാൻ നന്നായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ഒരു ശുശ്രൂഷാദാസനാകാൻ ശ്രമിക്കാം. എന്നാൽ ആദ്യം ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്. w24.11 പേ. 15 ഖ. 4-5
ജൂലൈ 9 വ്യാഴം
‘ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്.’—1 തെസ്സ. 2:13.
ബൈബിൾ പല തവണ വായിച്ചിട്ടുണ്ടെന്നു ചിലർ പറഞ്ഞേക്കാം. പക്ഷേ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അതനുസരിച്ച് ജീവിക്കാനോ മാറ്റങ്ങൾ വരുത്താനോ അവർ തയ്യാറാകുന്നുണ്ടോ? പലപ്പോഴും അതിന്റെ ഉത്തരം ഇല്ല എന്നാണ്. എന്നാൽ യഹോവയുടെ ജനം വ്യത്യസ്തരാണ്. ബൈബിൾ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നു. ദിവസവും ദൈവവചനം വായിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് എപ്പോഴും അത്ര എളുപ്പമല്ല. വായിക്കാനുള്ള സമയം കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. അല്ലെങ്കിൽ വായിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ പെട്ടെന്ന് വായിച്ചുതീർക്കാൻ നിങ്ങൾക്കു തോന്നിയേക്കാം. അതുമല്ലെങ്കിൽ ഒരുപാടു കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു കാണുമ്പോൾ മടുപ്പു തോന്നാനും ഇടയുണ്ട്. നിങ്ങളുടെ പ്രശ്നം എന്തുതന്നെയായാലും അതു മറികടക്കാൻ പറ്റാത്ത ഒന്നല്ല. യഹോവ അതിനു നിങ്ങളെ സഹായിക്കും. ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ ആകാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. എത്രയധികം നമ്മൾ ദൈവവചനം വായിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നോ അത്രയധികം നമ്മൾ സന്തോഷമുള്ളവരായിരിക്കും.—യാക്കോ. 1:25. w24.09 പേ. 7 ഖ. 15-16
ജൂലൈ 10 വെള്ളി
“ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.”—ലൂക്കോ. 11:9.
നമ്മളെ പിടിച്ചുലയ്ക്കുന്ന ഒരു ദുരന്തം ജീവിതത്തിലുണ്ടാകുമ്പോൾ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യഹോവ നമ്മളെ ആശ്വസിപ്പിക്കും. ഹൃദയം തകർന്നുപോകുന്ന ഒരു സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു പ്രാർഥനയിൽ യഹോവയോടു തുറന്നുപറയുക. എത്ര കൂടെക്കൂടെ വേണമെങ്കിലും എത്ര സമയം വേണമെങ്കിലും നിങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാം. (സങ്കീ. 86:3; 88:1) പരിശുദ്ധാത്മാവിനായി വീണ്ടുംവീണ്ടും യാചിച്ചുകൊണ്ടിരിക്കുക. യഹോവ ഒരിക്കലും നിങ്ങളുടെ അപേക്ഷ തള്ളിക്കളയില്ല. ജീവിതത്തിലുണ്ടായ ഒരു പ്രശ്നം കാരണം നിങ്ങൾ ആകെ തളർന്നുപോയോ? എങ്കിൽ, യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാൻവേണ്ട ശക്തി നിങ്ങൾക്കു തരാൻ പരിശുദ്ധാത്മാവിനു കഴിയും. (എഫെ. 3:16) പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിച്ച് കഴിഞ്ഞാൽപ്പിന്നെ നിങ്ങൾ എന്തു ചെയ്യണം? ദൈവാത്മാവ് നിങ്ങളിൽ പ്രവർത്തിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾ ചെയ്യുക. അതിൽ മീറ്റിങ്ങുകൾക്കു പോകുന്നതും പ്രസംഗപ്രവർത്തനം ചെയ്യുന്നതും ഒക്കെ ഉൾപ്പെടും. കൂടാതെ എന്നും ദൈവവചനം വായിച്ചുകൊണ്ട് യഹോവയുടെ ചിന്തകളാൽ മനസ്സ് നിറയ്ക്കുക. (ഫിലി. 4:8, 9) ബൈബിൾ വായിക്കുമ്പോൾ, പ്രശ്നങ്ങൾ നേരിട്ട ബൈബിൾകഥാപാത്രങ്ങളെ ശ്രദ്ധിക്കുക; വിശ്വസ്തമായി സഹിച്ചുനിൽക്കാൻ യഹോവ അവരെ എങ്ങനെയാണു സഹായിച്ചത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. w24.10 പേ. 9-10 ഖ. 12-14
ജൂലൈ 11 ശനി
“അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹ. 3:16.
യഹോവയെയും യേശുവിനെയും പോലെ നമ്മളും ആളുകളെ സ്നേഹിക്കുന്നു. (സുഭാ. 8:31) “ദൈവമില്ലാത്തവരും” “പ്രത്യാശയില്ലാത്തവരും” ആയ ആളുകളെ കാണുമ്പോൾ നമുക്ക് അനുകമ്പ തോന്നുന്നു. (എഫെ. 2:12) ജീവിതപ്രശ്നങ്ങളിൽ മുങ്ങിത്താഴുന്ന അവരെ പിടിച്ചുകയറ്റാനാകുന്ന ഒന്ന് നമ്മുടെ കൈയിലുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത! ആ സന്തോഷവാർത്ത എങ്ങനെയും അവരുടെ അടുത്ത് എത്തിക്കാൻ അവരോടുള്ള സ്നേഹവും അനുകമ്പയും നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മൾ അറിയിക്കുന്ന വിലപ്പെട്ട സന്ദേശത്തിന് അവരുടെ ഉള്ളിൽ പ്രത്യാശ നിറയ്ക്കാനാകും, ഇപ്പോൾത്തന്നെ സന്തോഷത്തോടെ ജീവിക്കാൻ അവരെ സഹായിക്കും. ദൈവത്തിന്റെ പുതിയ ലോകത്തിലെ ‘യഥാർഥജീവൻ,’ നിത്യജീവൻ നേടാനുള്ള ഒരു അവസരവും അവർക്കു കിട്ടും. (1 തിമൊ. 6:19) ഈ ദുഷ്ടലോകത്തിന് സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാനും അവരോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. (യഹ. 33:7, 8) എന്നാൽ ആളുകൾ അതൊന്നും അറിയാതെ അവരുടെ ജീവിതവുമായി മുന്നോട്ടുപോകുകയാണ്. മഹാകഷ്ടതയുടെ സമയത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആളുകൾ അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. അന്ന്, ആദ്യം വ്യാജമതങ്ങളെ ഇല്ലാതാക്കുകയും തുടർന്ന് അർമഗെദോനിൽ ഈ ദുഷ്ടവ്യവസ്ഥിതിയെ സമ്പൂർണമായി നശിപ്പിക്കുകയും ചെയ്യും.—വെളി. 16:14, 16; 17:16, 17; 19:11, 19, 20 w24.05 പേ. 16-17 ഖ. 8-9
ജൂലൈ 12 ഞായർ
“പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക. കാരണം, ‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ പറയുന്നു.”—റോമ. 12:19
അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളോടു “ദൈവക്രോധത്തിന് ഇടം കൊടുക്കുക” എന്നു പറഞ്ഞു. തന്റെ സമയത്ത്, തന്റേതായ വിധത്തിൽ നീതി നടത്തിത്തരാൻ യഹോവയെ അനുവദിച്ചുകൊണ്ട് നമുക്ക് അങ്ങനെ ചെയ്യാനാകും. അന്യായം നേരിടേണ്ടിവന്ന ജോൺ എന്ന സഹോദരൻ പറഞ്ഞു: “തെറ്റായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കാൻ ഞാൻ എന്റെ ദേഷ്യം നിയന്ത്രിക്കണമായിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. റോമർ 12:19 ആണ് യഹോവയ്ക്കുവേണ്ടി കാത്തിരിക്കാൻ എന്നെ സഹായിച്ചത്.” പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ നമ്മുടേതായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന ഭാരവും ടെൻഷനും ഒഴിവാക്കാനാകും. നമ്മളെ സഹായിക്കാമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്. യഹോവ ഇങ്ങനെ പറയുന്നതുപോലെയാണ്: ‘നിനക്കുണ്ടായ അനീതി എനിക്ക് വിട്ടേക്ക്; ഞാൻ എല്ലാം നേരെയാക്കും.’ “ഞാൻ പകരം ചെയ്യും” എന്ന യഹോവയുടെ വാഗ്ദാനം നമ്മൾ വിശ്വസിക്കുകയാണെങ്കിൽ യഹോവ ഏറ്റവും നല്ല രീതിയിൽ ആ പ്രശ്നത്തെ കൈകാര്യം ചെയ്യും എന്ന ഉറപ്പോടെ നമുക്ക് അതു വിട്ടുകളയാനാകും. w24.11 പേ. 6 ഖ. 14-15
ജൂലൈ 13 തിങ്കൾ
“അന്നന്നു വേണ്ട ആഹാരം ഞങ്ങൾക്ക് അന്നന്നു തരേണമേ.”—ലൂക്കോ. 11:3.
എങ്കിലും ഭൗതികകാര്യങ്ങളെ നമ്മൾ അതിന്റെ സ്ഥാനത്ത് നിറുത്തണം. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് എഴുതിയ കത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. സീനായ് പർവതത്തിന് അടുത്തുവെച്ച് നടന്ന സംഭവം ഉൾപ്പെടെ ഇസ്രായേല്യരുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പൗലോസ് വിവരിച്ചു. “(ഇസ്രായേല്യരെപ്പോലെ) മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ” പൗലോസ് ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പുകൊടുത്തു. (1 കൊരി. 10:6, 7, 11) ഭക്ഷണത്തോടുള്ള അത്യാഗ്രഹം കാരണം യഹോവ അത്ഭുതകരമായി കൊടുത്ത കാര്യങ്ങൾപോലും അവർക്കു ‘മോശമായി’ ഭവിക്കാനിടയായി. (സംഖ്യ 11:4-6, 31-34) ഇനി, കാളക്കുട്ടിയെ ആരാധിച്ചപ്പോൾ തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിൽ അവർ മുഴുകിപ്പോയി. (പുറ. 32:4-6) എ.ഡി. 70-ൽ യരുശലേമും അതിന്റെ ദേവാലയവും നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജീവിച്ചിരുന്ന ക്രിസ്ത്യാനികളോടാണു പൗലോസ് ഇതൊക്കെ പറഞ്ഞത്. ഇന്നു നമ്മൾ ജീവിക്കുന്നത് ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പാണ്. അതുകൊണ്ട് പൗലോസ് കൊടുത്ത ഉപദേശം നമ്മളും ഗൗരവമായെടുക്കണം. w24.12 പേ. 6 ഖ. 13
ജൂലൈ 14 ചൊവ്വ
“നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.”—സുഭാ. 5:18.
യഹോവ ‘സന്തോഷമുള്ള ദൈവമാണ്.’ നമ്മളും സന്തോഷത്തോടെയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (1 തിമൊ. 1:11) അതുകൊണ്ടുതന്നെ നമ്മൾ ജീവിതം ആസ്വദിക്കുന്നതിനായി യഹോവ ഒരുപാടു സമ്മാനങ്ങൾ തന്നിട്ടുണ്ട്. (യാക്കോ. 1:17) അതിൽ ഒന്നാണ് വിവാഹം. ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുമ്പോൾ അവർ പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമെന്നു വാക്കുകൊടുക്കുന്നു. ഈ സ്നേഹം എപ്പോഴും ജ്വലിപ്പിച്ച് നിറുത്തുകയാണെങ്കിൽ അവർക്കു യഥാർഥസന്തോഷം ലഭിക്കും. എന്നാൽ വിവാഹദിവസത്തിൽ തങ്ങൾ പരസ്പരം കൊടുത്ത വാക്ക് ഇന്നു പല ദമ്പതികളും മറന്നുകളയുന്നു. അതുകൊണ്ടുതന്നെ അവർ ഒട്ടും സന്തോഷമുള്ളവരല്ല. ഒരു ഭർത്താവ് ഭാര്യയോട് എങ്ങനെ പെരുമാറാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? ഭാര്യമാരെ ആദരിക്കാനാണ് യഹോവ ഭർത്താക്കന്മാരോടു കല്പിച്ചിരിക്കുന്നത്. നമ്മൾ ബഹുമാനിക്കുന്ന ഒരാളോടു നമ്മൾ എങ്ങനെ ഇടപെടുമോ അതാണ് ആദരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഭാര്യയെ ആദരിക്കുന്ന ഒരു ഭർത്താവ് അവളോടു ദയയോടെയും സ്നേഹത്തോടെയും ഇടപെടും.—1 പത്രോ. 3:7. w25.01 പേ. 8 ഖ. 1-2; പേ. 9 ഖ. 4-5
ജൂലൈ 15 ബുധൻ
“യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രാ. 13:6.
അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് എഴുതിയ കത്ത്, വരാനിരുന്ന കഷ്ടതകളെ നേരിടാൻ അവരെ ഒരുക്കി. ദൈവവചനം ആഴത്തിൽ പഠിക്കാനും അത് കൂടുതൽ മനസ്സിലാക്കാനും പൗലോസ് തന്റെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. വിശ്വാസം ദുർബലമാക്കുന്ന പഠിപ്പിക്കലുകൾ തിരിച്ചറിയാനും തള്ളിക്കളയാനും അത് അവരെ സഹായിക്കുമായിരുന്നു. അതുപോലെ വിശ്വാസം ശക്തമാക്കാനും അവരോട് പറഞ്ഞു. അങ്ങനെയാകുമ്പോൾ യേശുവിന്റെയും സഭയിൽ നേതൃത്വം എടുക്കുന്നവരുടെയും നിർദേശം അവർക്കു പെട്ടെന്ന് അനുസരിക്കാൻ കഴിയുമായിരുന്നു. ഇനി സഹനശക്തി വളർത്തിയെടുക്കാനും പൗലോസ് അവരെ സഹായിച്ചു. അതിന് പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുകയും പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിലൂടെ സ്നേഹവാനായ പിതാവ് തങ്ങളെ പരിശീലിപ്പിക്കുകയാണെന്ന് ചിന്തിക്കുകയും വേണമായിരുന്നു. ദൈവപ്രചോദിതമായ ഈ കത്തിലെ നിർദേശങ്ങൾ നമുക്കും അനുസരിക്കാം. അങ്ങനെയാകുമ്പോൾ അവസാനംവരെ വിശ്വസ്തമായി സഹിച്ചുനിൽക്കാൻ നമുക്കാകും.—എബ്രാ. 3:14. w24.09 പേ. 13 ഖ. 17, 19
ജൂലൈ 16 വ്യാഴം
“യേശുക്രിസ്തു ഒരിക്കലായിട്ട് തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു.”—എബ്രാ. 10:10.
ബൈബിളനുസരിച്ച് പാപപരിഹാരത്തിനും അനുരഞ്ജനത്തിനും വേണ്ടി കൊടുത്ത വിലയാണ് മോചനവില. നഷ്ടപ്പെട്ടതു വീണ്ടെടുക്കാനുള്ള ഒരു അടിസ്ഥാനം അത് യഹോവയ്ക്കു നൽകി. എങ്ങനെ? ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയതു പൂർണതയുള്ള ജീവനും എന്നും ജീവിക്കാനുള്ള അവസരവും ആണ്. അതുകൊണ്ട് മോചനവില, അതേ മൂല്യമുള്ള ഒന്നായിരിക്കണം. (1 തിമൊ. 2:6) അതു നൽകാൻ കഴിയുന്ന ഒരു മനുഷ്യൻ (1) പൂർണനായിരിക്കണം; (2) ഭൂമിയിൽ എന്നും ജീവിക്കാൻ കഴിയുന്ന ഒരാളായിരിക്കണം; (3) ആ ജീവിതം നമുക്കുവേണ്ടി വിട്ടുതരാൻ മനസ്സുള്ളയാളുമായിരിക്കണം. മോചനവില നൽകാൻ യേശുവിനു കഴിഞ്ഞതിന്റെ മൂന്നു കാരണങ്ങൾ നോക്കാം. (1) യേശു പൂർണനായാണ് ജനിച്ചത്, അതുപോലെ ‘ക്രിസ്തു പാപം ചെയ്തുമില്ല.’ (1 പത്രോ. 2:22) (2) അതുകൊണ്ടുതന്നെ യേശുവിനു ഭൂമിയിൽ എന്നും ജീവിക്കാൻ പറ്റുമായിരുന്നു. (3) മരിക്കാനും ആ ജീവിതം നമുക്കുവേണ്ടി തരാനും യേശു തയ്യാറായിരുന്നു.—എബ്രാ. 10:9. w25.02 പേ. 4-5 ഖ. 11-12
ജൂലൈ 17 വെള്ളി
“ഒരു പിശുക്കും കൂടാതെയാണു ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്.”—യോഹ. 3:34.
യഹോവ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു. സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നത് എന്താണെങ്കിലും അക്കാര്യത്തിനു മാറ്റമില്ല. ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരുടെ ഒരു കൂട്ടത്തോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കില്ല.” (മത്താ. 17:20) ആ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവരുടെ വിശ്വാസം ഇനിയും വളരേണ്ടിയിരുന്നു. എന്നാൽ അവർ ശക്തമായ വിശ്വാസം വളർത്തിയെടുക്കുകയാണെങ്കിൽ മലപോലെയുള്ള തടസ്സങ്ങൾപോലും മറികടക്കാൻ യഹോവ അവരെ സഹായിക്കുമെന്നു യേശു ഉറപ്പുകൊടുത്തു. നിങ്ങൾക്കുവേണ്ടിയും യഹോവ അതുതന്നെ ചെയ്യും! സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതു മറികടക്കാൻവേണ്ട പടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുക. സമർപ്പണവും സ്നാനവും ആണ് നിങ്ങൾക്കു ജീവിതത്തിൽ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം! w25.03 പേ. 7 ഖ. 18-20
ജൂലൈ 18 ശനി
“യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല.”—സങ്കീ. 118:6.
ജീവനുള്ള ദൈവം നമ്മളെ സഹായിക്കാനായി ഒരുങ്ങിനിൽക്കുകയാണ് എന്ന് ഓർക്കുന്നെങ്കിൽ പ്രശ്നങ്ങളെ വിജയകരമായി നേരിടാൻ നമുക്കു കഴിയും. ആ ബോധ്യം ശക്തമാക്കാൻ യഹോവ മുമ്പു ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതി. (യശ. 37:17, 33-37) ഇനി, ഇന്ന് ദൈവം നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിന്റെ അനുഭവങ്ങൾ jw.org-ൽ നോക്കാനാകും. അതുപോലെ യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുക. ഒരുപക്ഷേ വലിയ കാര്യങ്ങളൊന്നും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല എന്നായിരിക്കും നിങ്ങൾക്കു തോന്നുന്നത്. പക്ഷേ ശരിക്കും യഹോവ നിങ്ങൾക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങളെ തന്നിലേക്ക് ആകർഷിച്ചു; തന്റെ സുഹൃത്താകാൻ അനുവദിച്ചു! (യോഹ. 6:44) ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കുകയും വേണ്ട സമയത്ത് സഹായം നൽകുകയും പ്രശ്നങ്ങളുണ്ടായപ്പോൾ താങ്ങിനിറുത്തുകയും ചെയ്ത സന്ദർഭങ്ങൾ ഓർക്കാൻ സഹായിക്കണേ എന്നു പ്രാർഥിക്കുക. അത്തരം അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, തുടർന്നും യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും എന്ന ബോധ്യം ശക്തമാക്കും. w24.06 പേ. 21 ഖ. 8
ജൂലൈ 19 ഞായർ
“എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമ. 5:12.
ഒരിക്കലും യഹോവയെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്നാണ് നമ്മുടെ തീരുമാനമെങ്കിലും, നമ്മൾ അപൂർണരും തെറ്റിലേക്കു ചായ്വുള്ളവരും ആണ്. (റോമ. 7:21-23) പ്രതീക്ഷിക്കാതെ ആയിരിക്കാം തെറ്റായ ഒരു കാര്യം ചെയ്യാനുള്ള പ്രലോഭനം നമ്മുടെ മുന്നിലേക്കു വരുന്നത്. അപ്പോൾ യഹോവയോടും യേശുവിനോടും വിശ്വസ്തരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം? പ്രലോഭനത്തിൽ വീണുപോകാതിരിക്കാൻ എപ്പോഴും ജാഗ്രതയോടിരിക്കണമെന്ന യേശുവിന്റെ നിർദേശം നമ്മൾ അനുസരിക്കണം. നമുക്കെല്ലാം തെറ്റു ചെയ്യാനുള്ള പ്രലോഭനം നേരിടും. എന്നാൽ ഓരോരുത്തരുടെയും ദൗർബല്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് ചിലർക്കു ചില പ്രലോഭനങ്ങൾ കൂടുതൽ ശക്തമായിരുന്നേക്കാം. ഉദാഹരണത്തിന്, ഒരു വ്യക്തിക്കു ലൈംഗിക അധാർമികത പോലുള്ള ഗുരുതരമായ ഒരു തെറ്റു ചെയ്യാൻ ശക്തമായ പ്രലോഭനം തോന്നിയേക്കാം. മറ്റൊരാൾക്കു സ്വയംഭോഗമോ അശ്ലീലം കാണുന്നതോ പോലുള്ള അശുദ്ധമായ ശീലങ്ങളോടായിരിക്കാം പോരാടേണ്ടിവരുന്നത്. ഇനി, വേറെ ചിലർക്ക് മനുഷ്യരോടുള്ള പേടിയോ അഹങ്കാരമോ പെട്ടെന്നു ദേഷ്യം വരുന്നതോ ഒക്കെയായിരിക്കാം ഒരു പ്രശ്നം. w24.07 പേ. 14 ഖ. 3; പേ. 15 ഖ. 5
ജൂലൈ 20 തിങ്കൾ
“ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖത്തിൽ ആണ്ടുപോകും.”—2 കൊരി. 2:7.
ഒരു വ്യക്തി മാനസാന്തരപ്പെട്ടിട്ടും ആ വ്യക്തിയെ സഭയിലേക്കു മടങ്ങിവരാൻ മൂപ്പന്മാർ അനുവദിക്കുന്നില്ലെന്നു വിചാരിക്കുക. അല്ലെങ്കിൽ അദ്ദേഹം മടങ്ങിവന്നിട്ടും സഭ അദ്ദേഹത്തോടു സ്നേഹം കാണിക്കുന്നില്ലെന്നു കരുതുക. അപ്പോൾ എന്തു സംഭവിക്കും? ‘അദ്ദേഹം കടുത്ത ദുഃഖത്തിൽ ആണ്ടുപോകാൻ ഇടയുണ്ട്.’ തനിക്ക് ഇനി പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്ന് അദ്ദേഹത്തിനു തോന്നിയേക്കാം. യഹോവയുമായുള്ള ബന്ധം നേരെയാക്കാൻ കഴിയില്ലെന്നു ചിന്തിച്ച് അതിനുള്ള ശ്രമങ്ങൾപോലും അദ്ദേഹം നിറുത്തിക്കളയാൻ സാധ്യതയുണ്ട്. ഇനി, മാനസാന്തരപ്പെട്ട പാപിയോടു ക്ഷമിക്കാൻ സഭയിലെ സഹോദരങ്ങൾ തയ്യാറാകുന്നില്ലെങ്കിലോ? അപ്പോൾ അവർ യഹോവയുമായുള്ള തങ്ങളുടെതന്നെ ബന്ധം അപകടത്തിലാക്കുകയായിരിക്കും. കാരണം അങ്ങനെ ചെയ്യുമ്പോൾ അവർ അനുകരിക്കുന്നതു മാനസാന്തരപ്പെട്ട പാപികളോടു ക്ഷമിക്കുന്ന യഹോവയെയല്ല, പകരം കരുണയില്ലാത്ത സാത്താനെയാണെന്നു വരും. അവർ ശരിക്കും മാനസാന്തരപ്പെട്ട പാപിയെ ആത്മീയമായി തകർത്തുകളയാനുള്ള സാത്താന്റെ കൈയിലെ ഉപകരണങ്ങളായി പ്രവർത്തിക്കുകയായിരിക്കും.—2 കൊരി. 2:10, 11; എഫെ. 4:27. w24.08 പേ. 17 ഖ. 7, 10-11
ജൂലൈ 21 ചൊവ്വ
‘ഉന്നതങ്ങളിലേക്കു കയറിയപ്പോൾ; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു’—എഫെ. 4:8.
സഭകളെ മറ്റൊരു വിധത്തിൽ സഹായിക്കുന്ന ‘മനുഷ്യരാകുന്ന സമ്മാനങ്ങളെയും’ യേശു തന്നു. പൗലോസിനെയും ബർന്നബാസിനെയും മറ്റു ചിലരെയും സഞ്ചാരമേൽവിചാരകന്മാരായി അയയ്ക്കാൻ യേശു യരുശലേമിലെ മൂപ്പന്മാരെ വഴിനയിച്ചു. (പ്രവൃ. 11:22) അവരെ അയച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ശുശ്രൂഷാദാസന്മാരെയും മൂപ്പന്മാരെയും നിയമിച്ച അതേ കാരണംകൊണ്ടുതന്നെ: സഭകളെ ശക്തിപ്പെടുത്താൻ. (പ്രവൃ. 15:40, 41) സർക്കിട്ട് മേൽവിചാരകന്മാർക്ക് ഒരുപാടു യാത്ര ചെയ്യേണ്ടിവരാറുണ്ട്. ചില സഭകൾ തമ്മിൽ നൂറുകണക്കിനു കിലോമീറ്ററുകൾ ദൂരം കാണും. ഓരോ ആഴ്ചയും സർക്കിട്ട് മേൽവിചാരകന്മാർ പല പ്രസംഗങ്ങൾ നടത്തുന്നു. ഇടയസന്ദർശനങ്ങൾക്കു പോകുന്നു. മുൻനിരസേവകരുമായുള്ള യോഗവും മൂപ്പന്മാരുമായുള്ള യോഗവും വയൽസേവന യോഗങ്ങളും ഒക്കെ നടത്തുന്നു. അതുപോലെ അവർ സർക്കിട്ട് സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കുകയും അവയ്ക്കായുള്ള പ്രസംഗങ്ങൾ തയ്യാറാകുകയും ചെയ്യുന്നു. അവർ മുൻനിരസേവനസ്കൂളുകളിൽ അധ്യാപകന്മാരായി പ്രവർത്തിക്കുന്നു. സർക്കിട്ടിലെ മുൻനിരസേവകരുമൊത്ത് പ്രത്യേകയോഗം നടത്തുന്നു. ഇതിനെല്ലാം പുറമേ ബ്രാഞ്ച് ഓഫീസ് ഏൽപ്പിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളും അവർ ചെയ്യാറുണ്ട്. ചിലപ്പോൾ അത് അടിയന്തിരമായി ചെയ്യേണ്ടതായിരിക്കും. w24.10 പേ. 21 ഖ. 12-13
ജൂലൈ 22 ബുധൻ
“ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.”—യിരെ. 31:34.
ഇന്നത്തെ വാക്യത്തിൽ, പ്രവാചകനായ യിരെമ്യ ഉദ്ധരിക്കുന്നത് യഹോവയുടെ വാക്കുകളാണ്. ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യഹോവയെക്കുറിച്ച് ഇതേ ആശയം പൗലോസും എഴുതി. (എബ്രാ. 8:12) ശരിക്കും എന്താണ് ആ വാക്കുകളുടെ അർഥം? ബൈബിളിൽ “ഓർക്കുക” എന്നു പറയുമ്പോൾ എപ്പോഴും, മുമ്പു നടന്ന എന്തെങ്കിലും സംഭവത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുക എന്നു മാത്രമല്ല അർഥം. പകരം ആ പദത്തിനു പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കാനുമാകും. യേശുവിന്റെ അടുത്ത് സ്തംഭത്തിൽ കിടന്ന കുറ്റവാളി ഇങ്ങനെ പറഞ്ഞു: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” (ലൂക്കോ. 23:42, 43) രാജാവാകുമ്പോൾ തന്നെക്കുറിച്ച് വെറുതെ ചിന്തിക്കണമെന്നു മാത്രമല്ല ആ കുറ്റവാളി ഉദ്ദേശിച്ചത്. പകരം തനിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ്. യേശുവിന്റെ മറുപടിയും അതുതന്നെയാണു കാണിക്കുന്നത്. കാരണം, ഭാവിയിൽ അദ്ദേഹത്തെ ഉയിർപ്പിക്കാനുള്ള നടപടികൾ താൻ സ്വീകരിക്കുമെന്നു യേശു സൂചിപ്പിച്ചു. അതുകൊണ്ട് യഹോവ നമ്മുടെ പാപങ്ങൾ ഓർക്കുകയില്ല എന്നു പറയുമ്പോൾ അതിന്റെ അർഥം യഹോവ നമുക്ക് എതിരെ പ്രവർത്തിക്കില്ല എന്നാണ്. താൻ ക്ഷമിച്ചുകളഞ്ഞ പാപങ്ങളുടെ പേരിൽ യഹോവ ഭാവിയിൽ നമ്മളെ ശിക്ഷിക്കില്ല. w25.02 പേ.11 ഖ. 14-15
ജൂലൈ 23 വ്യാഴം
“അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.”—സുഭാ. 9:10.
യഹോവയുടെ ഗുണങ്ങളെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും യഹോവ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ഉള്ള അറിവിൽനിന്നാണു യഥാർഥവിവേകം വരുന്നത്. അതുകൊണ്ട് സ്വയം ചോദിക്കുക, ‘യഹോവയെക്കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ യഹോവയെ സന്തോഷിപ്പിക്കുന്ന എന്തു തീരുമാനം എനിക്ക് എടുക്കാം?’ (എഫെ. 5:17) ചിലപ്പോഴെങ്കിലും യഹോവയെ സന്തോഷിപ്പിക്കുന്നതിനു നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ നിരാശപ്പെടുത്തേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, ചില മാതാപിതാക്കൾ നല്ല ഉദ്ദേശ്യത്തോടെ ഒരു പണക്കാരനായ ആളെ വിവാഹം കഴിക്കാൻ തങ്ങളുടെ മകളെ നിർബന്ധിച്ചേക്കാം. പക്ഷേ ആ വ്യക്തി നല്ല ആത്മീയതയുള്ള ആളായിരിക്കില്ല. ഇനി ചില സംസ്കാരങ്ങളിൽ, ചെറുക്കന്റെ വീട്ടുകാർ പെണ്ണിന്റെ വീട്ടുകാരിൽനിന്ന് സമ്മാനങ്ങളൊക്കെ പ്രതീക്ഷിച്ചുകൊണ്ട് വിവാഹം ആലോചിച്ചേക്കാം. എന്നാൽ ആ പെൺകുട്ടിക്ക് യഹോവയുമായി നല്ലൊരു ബന്ധമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഒരു യുവക്രിസ്ത്യാനിക്ക്, “ഞാൻ ഈ വ്യക്തിയെ വിവാഹം കഴിച്ചാൽ യഹോവയുമായുള്ള എന്റെ ബന്ധം ശക്തമാകുമോ അതോ നഷ്ടപ്പെടുമോ?” എന്നു സ്വയം ചോദിക്കാം. ശരി, യഹോവ ഇതിനെ എങ്ങനെയാണു കാണുന്നത്? അതിനുള്ള ഉത്തരം മത്തായി 6:33-ലുണ്ട്. അവിടെ, ‘ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനാണ്’ യേശു ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നത്. നമ്മൾ മാതാപിതാക്കളെയും മറ്റുള്ളവരെയും ഒക്കെ ബഹുമാനിക്കുന്നുണ്ടെങ്കിലും യഹോവയെ സന്തോഷിപ്പിക്കുക എന്നതാണു നമുക്ക് ഏറ്റവും പ്രധാനം. w25.01 പേ. 17 ഖ. 9-10
ജൂലൈ 24 വെള്ളി
“കർത്താവ് അടുത്ത് നിന്ന് എന്റെ ഉള്ളിൽ ശക്തി നിറച്ചു.”—2 തിമൊ. 4:17.
ഇന്നും എതിർപ്പുകൾ ഉണ്ടാകുമ്പോൾ തീക്ഷ്ണതയോടെ പ്രസംഗിക്കാൻ നമുക്ക് യഹോവയുടെ സഹായം വേണം. (വെളി. 12:17) യഹോവ സഹായിക്കുമെന്ന് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ടാണ്? യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുക. അപ്പോസ്തലന്മാരെ കാത്തുകൊള്ളണമെന്ന് യേശു യഹോവയോട് അപേക്ഷിച്ചപ്പോൾ യഹോവ അതിന് ഉത്തരം കൊടുക്കുകയും ചെയ്തു. ഉപദ്രവങ്ങൾ ഉണ്ടായിരുന്നെങ്കിലും തീക്ഷ്ണതയോടെ പ്രസംഗിക്കാൻ യഹോവ എങ്ങനെയാണ് അപ്പോസ്തലന്മാരെ സഹായിച്ചതെന്നു പ്രവൃത്തികളുടെ പുസ്തകത്തിൽ കാണാം. അതുപോലെ തന്റെ പ്രാർഥനയിൽ, അപ്പോസ്തലന്മാരുടെ വചനം കേട്ട് ഭാവിയിൽ അവരുടെ ശിഷ്യന്മാരായിത്തീരുന്നവർക്കുവേണ്ടിയും യേശു അപേക്ഷിച്ചു. അതിൽ നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്നു. യേശുവിന്റെ പ്രാർഥനകൾക്ക് ഉത്തരം കൊടുക്കുന്നത് യഹോവ ഇപ്പോഴും നിറുത്തിയിട്ടില്ല. അപ്പോസ്തലന്മാരെ സഹായിച്ചതുപോലെ യഹോവ നമ്മളെയും സഹായിക്കുമെന്ന് ഉറപ്പാണ്. (യോഹ. 17:11, 15, 20) അവസാനത്തോട് അടുക്കുമ്പോൾ തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായിത്തീരുമെങ്കിലും നമുക്കുവേണ്ട സഹായം യഹോവ തരും.—ലൂക്കോ. 21:12-15. w25.03 പേ. 17 ഖ. 13-14
ജൂലൈ 25 ശനി
“എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും.”—യശ. 65:14.
ദൈവജനത്തിന്റെ ഹൃദയം യഹോവയോടുള്ള നന്ദിയാൽ നിറയുന്നതുകൊണ്ടാണ് അവർ ‘സന്തോഷിച്ചാർക്കുന്നത്.’ ദൈവവചനത്തിലെ വിശ്വാസം ബലപ്പെടുത്തുന്ന സത്യങ്ങളും ആശ്വാസം നൽകുന്ന വാഗ്ദാനങ്ങളും മോചനവിലയുടെ അടിസ്ഥാനത്തിലുള്ള ഉറച്ച പ്രത്യാശയും നമുക്ക് ‘ഹൃദയാനന്ദം’ നൽകുന്ന കാര്യങ്ങളാണ്. ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്നതും നമുക്കു സന്തോഷം തരുന്നു! (സങ്കീ. 34:8; 133:1-3) ആത്മീയപറുദീസയുടെ രണ്ടു പ്രധാനപ്പെട്ട സവിശേഷതകളാണു ദൈവജനത്തിനിടയിലെ സ്നേഹവും ഐക്യവും. ഇതു പുതിയലോകത്തിൽ ദൈവജനത്തിന്റെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു. അവിടെ അവർ ഇന്നുള്ളതിനെക്കാൾ വലിയ അളവിൽ സ്നേഹവും ഐക്യവും ആസ്വദിക്കും. (കൊലോ. 3:14) യഥാർഥസന്തോഷവും സംതൃപ്തിയും ആഗ്രഹിക്കുന്നവർ നമ്മുടെ ആത്മീയപറുദീസ ശരിക്കും അനുഭവിച്ചറിയേണ്ടതുണ്ട്. ഇനി, ഈ ലോകം യഹോവയുടെ ദാസരെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും ശരി, അവർക്ക് യഹോവയുടെ മുന്നിലും സഹാരാധകരുടെ മുന്നിലും ആദരണീയമായ ഒരു പേര്, ഒരു സത്പേര്, ഉണ്ട്.—യശ. 65:15. w24.04 പേ. 21-22 ഖ. 7-8
ജൂലൈ 26 ഞായർ
“പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക”—1 തെസ്സ. 5:11.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകികളായ ക്രിസ്ത്യാനികളെ മറ്റുള്ളവർക്ക് എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? അതിനുള്ള ഒരു വിധം അവരോടു പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക എന്നതാണ്. (എഫെ. 4:29) സ്വയം ചോദിക്കുക: ‘വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഞാൻ കളിയാക്കാറുണ്ടോ? ഏകാകിയായ ഒരു സഹോദരനും സഹോദരിയും സംസാരിക്കുന്നതു കാണുമ്പോൾ അവർ തമ്മിൽ “എന്തോ ഉണ്ട്” എന്നു ഞാൻ ചിന്തിക്കാറുണ്ടോ?’ (1 തിമൊ. 5:13) കൂടാതെ വിവാഹം കഴിക്കാത്തത് ഒരു കുറവാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അവരോട് ഇടപെടുകയുമരുത്. അതിനെക്കാൾ എത്രയോ നല്ലതാണ് ഏകാകികളായ ക്രിസ്ത്യാനികളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി നോക്കുന്നത്. ഏകാകിയായ ഒരു സഹോദരനെയും സഹോദരിയെയും കുറിച്ച്, അവർ തമ്മിൽ കല്യാണം കഴിച്ചാൽ നല്ലതായിരിക്കുമെന്ന് നമുക്കു തോന്നുന്നെങ്കിലോ? മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കണമെന്നാണ് ബൈബിൾ നമ്മളോടു പറയുന്നത്. (റോമ. 15:2) മറ്റൊരാൾ തങ്ങൾക്കുവേണ്ടി ഒരു ഇണയെ അന്വേഷിക്കാൻ ഏകാകികളായ പലരും ആഗ്രഹിക്കുന്നില്ല. അവരുടെ ചിന്തയെ നമ്മൾ മാനിക്കണം. (2 തെസ്സ. 3:11) ചിലർ നമ്മുടെ സഹായം പ്രതീക്ഷിച്ചേക്കാം. പക്ഷേ അവർ ആവശ്യപ്പെടാതെ നമ്മൾ അങ്ങനെ ചെയ്യരുത്.—സുഭാ. 3:27. w24.05 പേ. 24-25 ഖ. 14-15
ജൂലൈ 27 തിങ്കൾ
“അവരുടെ പാറ നമ്മുടെ പാറപോലെയല്ല.”—ആവ. 32:31.
ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ ഇന്നു നമുക്കു നേരിട്ടേക്കാം. അതു നമ്മുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കിയേക്കാം, അല്ലെങ്കിൽ പാടേ മാറ്റിമറിക്കുകപോലും ചെയ്തേക്കാം. അപ്പോഴൊക്കെ സഹായത്തിനായി യഹോവയിലേക്കു നോക്കാനാകുമെന്നത് എത്ര ആശ്വാസമാണ്! ഓരോ തവണ അത്തരം സഹായം ലഭിക്കുമ്പോഴും “യഹോവ ജീവനുള്ള” ദൈവമാണെന്ന നമ്മുടെ ബോധ്യം ശക്തമാകും. (സങ്കീ. 18:46) എന്നാൽ യഹോവ ജീവനുള്ള ദൈവമാണെന്നു പറഞ്ഞ ഉടനെതന്നെ ദാവീദ് ദൈവത്തെക്കുറിച്ച് “എന്റെ പാറ” എന്നു പറഞ്ഞു. എന്തുകൊണ്ടായിരിക്കും ദാവീദ് യഹോവയെ ജീവനില്ലാത്ത ഒരു വസ്തുവിനോട്, അതായത് ഒരു ‘പാറയോട്’ ഉപമിച്ചത്? യഹോവയുടെ ചില ഗുണങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നതിനുവേണ്ടിയാണു ബൈബിളിൽ യഹോവയെ ‘പാറയോട്’ ഉപമിച്ചിരിക്കുന്നത്. ദൈവദാസന്മാർ ദൈവത്തിന്റെ മഹത്തായ ഗുണങ്ങളെ സ്തുതിച്ചുപറയുമ്പോഴാണു മിക്കപ്പോഴും യഹോവയെ പാറ എന്നു വിളിച്ചിട്ടുള്ളത്. ആവർത്തനം 32:4-ലാണ് ആദ്യമായി യഹോവയെ “പാറ” എന്നു വിളിച്ചിരിക്കുന്നതായി കാണുന്നത്. ഹന്ന യഹോവയോടു പ്രാർഥിച്ചപ്പോൾ “നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല” എന്നു പറഞ്ഞു. (1 ശമു. 2:2) ഹബക്കൂക്ക് യഹോവയെ “എന്റെ പാറ” എന്നു വിളിച്ചു. (ഹബ. 1:12) 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ യഹോവയെക്കുറിച്ച് പറഞ്ഞത് “എന്റെ ഹൃദയത്തിന്റെ പാറ” എന്നാണ്. (സങ്കീ. 73:26) ഇനി, യഹോവയും തന്നെക്കുറിച്ച് “പാറ” എന്നു പറഞ്ഞിട്ടുണ്ട്.—യശ. 44:8. w24.06 പേ. 26 ഖ. 1, 3
ജൂലൈ 28 ചൊവ്വ
‘യഹോശാഫാത്ത് പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ചു.’—2 ദിന. 22:9.
യഹോവയെ സന്തോഷിപ്പിച്ച ഇസ്രായേലിലെ രാജാക്കന്മാർ പൂർണഹൃദയത്തോടെ യഹോവയെ ആരാധിച്ചവരായിരുന്നു. യോശിയയെക്കുറിച്ച് ബൈബിൾ പറയുന്നത്, ‘അദ്ദേഹത്തെപ്പോലെ പൂർണഹൃദയത്തോടെ യഹോവയിലേക്കു മടങ്ങിവന്ന ഒരു രാജാവ് അദ്ദേഹത്തിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല’ എന്നാണ്. (2 രാജാ. 23:25) എന്നാൽ ശലോമോന്റെ കാര്യമോ? “അദ്ദേഹത്തിന്റെ ഹൃദയം . . . തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.” (1 രാജാ. 11:4) അവിശ്വസ്തനായ മറ്റൊരു രാജാവായിരുന്നു അബീയാം. അദ്ദേഹത്തെക്കുറിച്ചും ബൈബിൾ ഇങ്ങനെ പറയുന്നു: “അയാളുടെ ഹൃദയം . . . യഹോവയിൽ പൂർണമായിരുന്നില്ല.” (1 രാജാ. 15:3) അപ്പോൾ പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുക എന്നതിന്റെ അർഥം എന്താണ്? പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുന്ന ഒരാൾ, ദൈവത്തെ ആരാധിക്കുന്നതു വെറുതെ ഒരു കടമപോലെ ആയിരിക്കില്ല. പകരം, അദ്ദേഹം അതു ചെയ്യുന്നതു ദൈവത്തോടുള്ള ഭക്തിയും സ്നേഹവും കാരണമായിരിക്കും, തന്റെ ജീവിതത്തിലുടനീളം അദ്ദേഹം അതു തുടരുകയും ചെയ്യും. w24.07 പേ. 21 ഖ. 4-5
ജൂലൈ 29 ബുധൻ
“എന്റെ തെറ്റുകളെല്ലാം തുടച്ചുകളയേണമേ.”—സങ്കീ. 51:9.
എത്ര പൂർണമായാണ് താൻ തെറ്റുകൾ ക്ഷമിക്കുന്നതെന്നു വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം യഹോവ ഉപയോഗിക്കുന്നു. ദൈവം പറയുന്നു: “ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്ക്കും, നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും.” (യശ. 44:22) യഹോവ ക്ഷമിക്കുമ്പോൾ ഒരു കാർമേഘംകൊണ്ട് നമ്മുടെ തെറ്റുകൾ മറയ്ക്കുന്നതുപോലെയാണ്; പിന്നെ അത് ആരും കാണില്ല. ഈ ദൃഷ്ടാന്തങ്ങളിൽനിന്നെല്ലാം നമ്മൾ എന്താണു പഠിക്കുന്നത്? യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിച്ചാൽ ആ തെറ്റിന്റെ കറകൾ പിന്നെ നമ്മുടെ ജീവിതത്തിൽ ഇല്ല. അതുകൊണ്ടുതന്നെ, വീണ്ടും അതെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നേണ്ടതുമില്ല. യേശുവിന്റെ രക്തത്തിലൂടെ നമ്മുടെ കടങ്ങൾ യഹോവ പൂർണമായും എഴുതിത്തള്ളും. ആ കടങ്ങൾ എത്രയായിരുന്നു എന്നുപോലും പിന്നെ ആർക്കും കാണാൻ കഴിയില്ല. നമ്മൾ പശ്ചാത്തപിക്കുമ്പോൾ യഹോവ നമ്മളോടു കാണിക്കുന്ന യഥാർഥക്ഷമ ഇതാണ്. യഹോവയുടെ കരുണ നമുക്കു വീണ്ടും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാനുള്ള അവസരം നൽകുന്നു. അതോടൊപ്പം ചെയ്ത തെറ്റിനെക്കുറിച്ചുള്ള കുറ്റബോധത്തിൽനിന്ന് പുറത്തുകടക്കാനും അതു നമ്മളെ സഹായിക്കുന്നു. w25.02 പേ. 10-11 ഖ. 11-14
ജൂലൈ 30 വ്യാഴം
‘ദൈവം കനിവ് കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണ്.’—റോമ. 2:4.
കമ്മിറ്റികളിൽ സേവിക്കുന്ന മൂപ്പന്മാർക്കു സഭയെ ശുദ്ധമായി സൂക്ഷിക്കാനുള്ള ഒരു ഉത്തരവാദിത്വം ദൈവമുമ്പാകെയുണ്ട്. (1 കൊരി. 5:7) അതേസമയം കഴിയുമെങ്കിൽ, തെറ്റു ചെയ്തവരെ മാനസാന്തരത്തിലേക്കു നയിക്കാനും അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ വ്യക്തിയെ സഹായിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയോടെതന്നെയാണു മൂപ്പന്മാർ അതു ചെയ്യുന്നത്. ‘വാത്സല്യവും കരുണയും നിറഞ്ഞ ദൈവമായ’ യഹോവയെ അനുകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. (യാക്കോ. 5:11) അപ്പോസ്തലനായ യോഹന്നാൻ അത്തരമൊരു മനോഭാവമാണു കാണിച്ചത്. അദ്ദേഹം എഴുതി: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്, നീതിമാനായ യേശുക്രിസ്തു.” (1 യോഹ. 2:1) എന്നാൽ ഒരു ക്രിസ്ത്യാനി മാനസാന്തരപ്പെടാൻ തയ്യാറാകുന്നില്ലെങ്കിലോ? അയാളെ സഭയിൽനിന്ന് നീക്കം ചെയ്യണം. w24.08 പേ. 25 ഖ. 19-20
ജൂലൈ 31 വെള്ളി
“വിശ്വാസത്തിൽ ഉറച്ചുനിൽക്കുക.”—1 കൊരി. 16:13.
നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യരുത്. കാരണം യഹോവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. (ഗലാ. 6:4) ഉദാഹരണത്തിന്, മറിയ വിലപിടിപ്പുള്ള സുഗന്ധതൈലമാണു സമ്മാനമായി യേശുവിനു കൊടുത്തത്. (യോഹ. 12:3-5) നേരെ മറിച്ച്, ദരിദ്രയായ വിധവ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകളാണ് ആലയത്തിൽ സംഭാവനയായി ഇട്ടത്. (ലൂക്കോ. 21:1-4) എന്നാൽ യേശു ആ രണ്ടു പേരെയും താരതമ്യം ചെയ്തില്ല. പകരം വിശ്വാസത്തിന്റെ തെളിവുകളായാണ് ആ രണ്ടു സമ്മാനങ്ങളെയും യേശു കണ്ടത്. ശരിക്കും തന്റെ പിതാവിന്റെ മാതൃകയാണ് യേശു ഇവിടെ പകർത്തിയത്. യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ കണ്ണിൽ എത്ര ചെറുതാണെങ്കിലും യഹോവ അതിനെ വളരെ വിലയുള്ളതായിട്ടാണ് കാണുന്നത്. കാരണം യഹോവയോടുള്ള സ്നേഹവും ഭക്തിയും ആണ് നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്. നമുക്കെല്ലാം ഇടയ്ക്കൊക്കെ സംശയങ്ങളുണ്ടാകാം. പക്ഷേ അവയെ നമ്മുടെ മനസ്സിൽനിന്ന് പിഴുതെറിയാൻ ദൈവവചനമായ ബൈബിളിനു നമ്മളെ സഹായിക്കാനാകും. അപ്പോൾ നിങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും മാറി ആ സ്ഥാനത്ത് വിശ്വാസം വളരും. യഹോവ നിങ്ങളെ, നിങ്ങൾ എന്ന വ്യക്തിയെ, കാണുന്നുണ്ട്. നിങ്ങൾ ചെയ്ത ത്യാഗങ്ങളെ യഹോവ വിലയേറിയതായി കാണുന്നു. നിങ്ങൾക്കു പ്രതിഫലം തരുമെന്ന വാക്കു പാലിക്കുകയും ചെയ്യും. തന്റെ ഓരോ വിശ്വസ്തദാസനെയും യഹോവ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു. w24.10 പേ. 25 ഖ. 3; പേ. 29 ഖ. 17-18