ആഗസ്റ്റ് 30 ഞായർ
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്.”—സങ്കീ. 34:18.
മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിലും, യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും വിലപ്പെട്ടവരായി കാണുന്നുണ്ടെന്നും ഉറപ്പുണ്ടായിരിക്കുക. വിഷമിച്ച്, ‘മനസ്സ് തകർന്നിരിക്കുമ്പോഴും’ നിങ്ങൾക്ക് ഓർക്കാനാകുന്ന ഒന്നുണ്ട്: യഹോവ നിങ്ങളുടെ നല്ല ഗുണങ്ങൾ കണ്ട് നിങ്ങളെ തന്നിലേക്ക് ആകർഷിച്ചതാണ് എന്ന കാര്യം. (യോഹ. 6:44) ദൈവം നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. കാരണം, നിങ്ങൾ യഹോവയ്ക്ക് അത്രയ്ക്കു വിലപ്പെട്ടവരാണ്. യഹോവയ്ക്കു നമ്മളോട് എന്താണു തോന്നുന്നതെന്നു മനസ്സിലാക്കാൻ യേശു ഭൂമിയിലായിരുന്ന സമയത്ത് മറ്റുള്ളവരോട് ഇടപെട്ട വിധം നോക്കിയാൽ മതി. ആളുകൾ തീരെ വിലയില്ലാത്തവരായി കണ്ടവരോടു യേശു വളരെ ദയയോടെ ഇടപെട്ടു. (മത്താ. 9:9-12) ഒരിക്കൽ വലിയൊരു രോഗത്താൽ വിഷമിച്ചിരുന്ന ഒരു സ്ത്രീ, സുഖപ്പെടുമെന്ന പ്രതീക്ഷയോടെ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. അപ്പോൾ യേശു അവളെ ആശ്വസിപ്പിക്കുകയും അവളുടെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. (മർക്കോ. 5:25-34) പിതാവിന്റെ വ്യക്തിത്വമാണ് യേശു അങ്ങനെതന്നെ പ്രതിഫലിപ്പിച്ചത്. (യോഹ. 14:9) അതുകൊണ്ട് യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണെന്ന് ഉറപ്പുണ്ടായിരിക്കുക. ദൈവത്തോടു നിങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും പോലുള്ള നല്ല ഗുണങ്ങൾ ദൈവം തീർച്ചയായും ശ്രദ്ധിക്കുന്നുണ്ട്. w24.10 പേ. 7 ഖ. 4-5
ആഗസ്റ്റ് 31 തിങ്കൾ
“എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.”—സങ്കീ. 56:8.
തന്നെ കണ്ണീരിലാഴ്ത്തിയ, ബുദ്ധിമുട്ടിക്കുന്ന പല സാഹചര്യങ്ങളും ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായി. ദാവീദിനു പലരിൽനിന്നും ശത്രുത നേരിടേണ്ടിവന്നു. സ്വന്തം കൂട്ടുകാരും കുടുംബത്തിലുള്ളവർപ്പോലും ദാവീദിനെ ചതിച്ചു. (1 ശമു. 19:10, 11; 2 ശമു. 15:10-14, 30) അതെക്കുറിച്ച് ദാവീദ് ഇങ്ങനെ പറഞ്ഞു: “നെടുവീർപ്പിട്ട് ഞാൻ ആകെ തളർന്നിരിക്കുന്നു. രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു; കരഞ്ഞുകരഞ്ഞ് കിടക്കയിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുന്നു.” (സങ്കീ. 6:6) ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ദാവീദിനു നേരിടേണ്ടിവന്നെങ്കിലും യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്നു ദാവീദിന് ഉറപ്പായിരുന്നു. കാരണം അദ്ദേഹം പറഞ്ഞു: “എന്റെ കരച്ചിൽ യഹോവ കേൾക്കുമല്ലോ.” (സങ്കീ. 6:8) യഹോവയുടെ ആർദ്രസ്നേഹത്തിന്റെയും കരുതലിന്റെയും നല്ലൊരു ചിത്രമാണ് ഇന്നത്തെ വാക്യത്തിലെ വാക്കുകൾ വരച്ചിടുന്നത്! തന്റെ കണ്ണീരെല്ലാം യഹോവ ഒരു കുടത്തിൽ ശേഖരിക്കുന്നതുപോലെയോ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നതുപോലെയോ ആണ് ദാവീദിനു തോന്നിയത്. തന്റെ വേദനകൾ യഹോവ കാണുന്നുണ്ടെന്നും ഓർത്തിരിക്കുന്നുണ്ടെന്നും ദാവീദിന് ഉറപ്പായിരുന്നു. താൻ കടന്നുപോയ സാഹചര്യം മാത്രമല്ല, അത് തന്നെ എത്രത്തോളം വേദനിപ്പിച്ചെന്നും യഹോവയ്ക്ക് അറിയാമെന്നു ദാവീദിനു ബോധ്യമുണ്ടായിരുന്നു. w24.12 പേ. 22 ഖ. 11-12
സെപ്റ്റംബർ 1 ചൊവ്വ
“നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.”—2 കൊരി. 13:5.
പക്വതയിലെത്താൻ മാത്രമല്ല അതു നിലനിറുത്താനും നമ്മൾ കഠിനശ്രമം ചെയ്യണം. അതിന് അമിത ആത്മവിശ്വാസം ഒഴിവാക്കണം. (1 കൊരി. 10:12) അതായത് പക്വതയിലെത്തിയെന്നും ഇനി ആത്മീയമായി വളരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും നമ്മൾ ചിന്തിക്കരുത്. പകരം തുടർന്നും പുരോഗതി വരുത്തുന്നുണ്ടോ എന്ന് എപ്പോഴും “പരിശോധിച്ചുകൊണ്ടിരിക്കണം.” കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിൽ പക്വതയുള്ളവരായി തുടരേണ്ടതിന്റെ പ്രാധാന്യം അപ്പോസ്തലനായ പൗലോസ് വീണ്ടും എടുത്തുകാണിച്ചു. അവർ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായിരുന്നു. എങ്കിലും ലോകത്തിന്റെ ചിന്താഗതിയാൽ വഞ്ചിക്കപ്പെടരുത് എന്ന് പൗലോസ് അവർക്കു മുന്നറിയിപ്പു കൊടുത്തു. (കൊലോ. 2:6-10) ഇനി, ആ സഭയിൽ ഉള്ളവരെ ഒരുപക്ഷേ നന്നായി അറിയാമായിരുന്ന എപ്പഫ്രാസ്, അവർ അവസാനംവരെ ‘തികഞ്ഞവരായി’ അഥവാ പക്വതയുള്ളവരായി നിലകൊള്ളേണ്ടതിന് അവർക്കുവേണ്ടി നിരന്തരം പ്രാർഥിച്ചു. (കൊലോ. 4:12) എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും കൊലോസ്യയിലുള്ളവർ പക്വതയുള്ള, അഥവാ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായി തുടരാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. പൗലോസിന്റെ വാക്കുകളിൽനിന്നും എപ്പഫ്രാസിന്റെ മാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാം? പക്വതയുള്ളവരായി തുടരണമെങ്കിൽ നമ്മൾ സ്വന്തമായി നല്ല ശ്രമം ചെയ്യണം, ദൈവത്തിന്റെ സഹായവും നമുക്കു വേണം. w24.04 പേ. 6-7 ഖ. 16-17