ആഗസ്റ്റ് 27 വ്യാഴം
“അങ്ങ് ദുഷ്ടതയിൽ സന്തോഷിക്കാത്ത ദൈവമാണല്ലോ. തിന്മ ചെയ്യുന്നവർക്ക് ആർക്കും അങ്ങയോടൊപ്പം കഴിയാനാകില്ല.”—സങ്കീ. 5:4.
എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു ദൈവമല്ല യഹോവ. ദൈവം പാപത്തെ വെറുക്കുന്നു. (സങ്കീ. 5:4-6) ബൈബിളിലൂടെ തന്നിരിക്കുന്ന കല്പനകൾ നമ്മൾ അനുസരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. അപൂർണരായ മനുഷ്യരിൽനിന്ന് യഹോവ ഒരിക്കലും പൂർണത പ്രതീക്ഷിക്കുന്നില്ല എന്നതു ശരിയാണ്. (സങ്കീ. 130:3, 4) അതേസമയം ദൈവഭക്തി ഇല്ലാത്തവർ ‘നമ്മുടെ ദൈവത്തിന്റെ അനർഹദയയെ മറയാക്കി ധിക്കാരത്തോടെ പെരുമാറുന്നത്’ ദൈവം വെച്ചുപൊറുപ്പിക്കുകയുമില്ല. (യൂദ 4) “ദൈവഭക്തിയില്ലാത്ത മനുഷ്യരെ” അർമഗെദോൻ യുദ്ധത്തിൽ നശിപ്പിക്കുമെന്നുതന്നെയാണു ബൈബിൾ പറയുന്നത്. (2 പത്രോ. 3:7; വെളി. 16:16) എന്നാൽ, ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. “എല്ലാവരും മാനസാന്തരപ്പെടാൻ” ആണ് ദൈവം ആഗ്രഹിക്കുന്നതെന്നു മുൻലേഖനങ്ങളിൽ നമ്മൾ കണ്ടല്ലോ. (2 പത്രോ. 3:9) തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താനും യഹോവയുടെ അംഗീകാരത്തിലേക്കു മടങ്ങിവരാനും തെറ്റു ചെയ്തവരെ ക്ഷമയോടെ സഹായിക്കുമ്പോൾ മൂപ്പന്മാർ ശരിക്കും യഹോവയെ അനുകരിക്കുകയാണ്. w24.08 പേ. 26 ഖ. 1-2
ആഗസ്റ്റ് 28 വെള്ളി
“അങ്ങ് കൈ തുറന്ന് ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.”—സങ്കീ. 145:16.
യഹോവയെപ്പോലെ നമുക്കും സ്നേഹത്തോടെ മറ്റുള്ളവരെ ഭൗതികമായി സഹായിക്കാനാകും. ഉദാഹരണത്തിന്, ഭക്ഷണമോ വസ്ത്രമോ ആവശ്യമുള്ള ഏതെങ്കിലും സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമോ? അവരുടെ അപ്പോഴത്തെ ആവശ്യം നടത്തിക്കൊടുക്കാൻ യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകും. എന്തെങ്കിലും ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് മറ്റുള്ളവരെ ഉദാരമായി സഹായിക്കുന്ന കാര്യത്തിൽ യഹോവയുടെ ജനം നല്ലൊരു മാതൃകയാണ്. ഉദാഹരണത്തിന്, കോവിഡ് മഹാമാരിയുടെ സമയത്ത് സഹോദരങ്ങൾ അവർക്കുണ്ടായിരുന്ന ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ആവശ്യമുണ്ടായിരുന്നവരുമായി പങ്കുവെച്ചു. ഒരുപാടു പേർ ലോകവ്യാപക പ്രവർത്തനത്തിലേക്കു സംഭാവനകൾ നൽകി. അതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു സഹായമായി. ആ സഹോദരങ്ങളെല്ലാം എബ്രായർ 13:16-ലെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.” w24.09 പേ. 27 ഖ. 6-7
ആഗസ്റ്റ് 29 ശനി
‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.‘—ഫിലി. 1:10.
ഇങ്ങനെ ഒരു സാഹചര്യം ചിന്തിക്കുക. കുടുംബത്തിനുവേണ്ടി കരുതാൻ നിങ്ങൾ ഒരു ജോലി അന്വേഷിക്കുന്നു. രണ്ടു ജോലി കണ്ടെത്തി. അതെക്കുറിച്ചുള്ള വസ്തുതകളെല്ലാം നിങ്ങൾ പരിശോധിച്ചു. എന്തു തരം ജോലിയാണ്, ജോലിയുടെ സമയം എങ്ങനെയായിരിക്കും, അതിനുവേണ്ടി എത്രത്തോളം സമയം യാത്ര ചെയ്യണം എന്നതൊക്കെ. രണ്ടു ജോലിയും തിരുവെഴുത്തുതത്ത്വങ്ങൾക്കു വിരുദ്ധമല്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിയായതുകൊണ്ടോ ശമ്പളം കൂടുതലായതുകൊണ്ടോ അതിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങൾ ചിന്തിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ആ ജോലി കാരണം നിങ്ങളുടെ ഏതെങ്കിലും മീറ്റിങ്ങുകൾ മുടങ്ങുമോ? കുടുംബത്തിന്റെ ആത്മീയവും വൈകാരികവും ആയ ആവശ്യങ്ങൾക്കായി കരുതാനുള്ള സമയം അതു കവർന്നെടുക്കുമോ? ഈ ചോദ്യങ്ങൾ ചോദിക്കുന്നതു ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ’ ഉറപ്പുവരുത്താൻ നിങ്ങളെ സഹായിക്കും. അതായത്, ഭൗതികകാര്യങ്ങളെക്കാൾ നിങ്ങളുടെ ആരാധനയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുക്കാൻ. അപ്പോൾ യഹോവ അനുഗ്രഹിക്കുന്ന ഒരു തീരുമാനത്തിൽ നിങ്ങൾക്ക് എത്തിച്ചേരാനാകും. w25.01 പേ. 17 ഖ. 11-13