സെപ്റ്റംബർ 2 ബുധൻ
“യഹോവ നമ്മുടെകൂടെയുണ്ട്. അവരെ പേടിക്കരുത്.”—സംഖ്യ 14:9.
യഹോവയോട് ഉചിതമായ ഒരു ഭയം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കും. ദൈവത്തെ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. യഹോവയുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസവും, സത്യവും നുണയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും. (സുഭാ. 2:3-6; എബ്രാ. 5:14) ദൈവത്തെക്കാൾ മനുഷ്യരെ ഭയന്നാൽ നമ്മൾ സത്യത്തിൽനിന്ന് അകന്നുപോയേക്കാം. ഉദാഹരണത്തിന്, ഇസ്രായേല്യർക്ക് യഹോവ കൊടുക്കാനിരുന്ന വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയ 12 തലവന്മാരുടെ കാര്യം ചിന്തിക്കുക. അവരിൽ പത്തു പേർ യഹോവയെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ കനാന്യരെ ഭയപ്പെട്ടു. സഹ ഇസ്രായേല്യരോട് അവർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.” (സംഖ്യ 13:27-31) കനാന്യർ ഇസ്രായേല്യരെക്കാൾ ശക്തരാണെന്ന് അവർ പറഞ്ഞതു മനുഷ്യരുടെ കാഴ്ചപ്പാടിൽ സത്യമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ യഹോവയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കു കനാന്യരെ ജയിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞത്. w24.07 പേ. 9 ഖ. 5-6
സെപ്റ്റംബർ 3 വ്യാഴം
“സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”—ഉൽപ. 18:25.
യഹോവയുടെ ന്യായവിധികൾ എല്ലാം ശരിയായിരിക്കുമെന്നു നമുക്ക് ഉറപ്പോടെ പറയാൻ കഴിയുമോ? കഴിയും. അബ്രാഹാം മനസ്സിലാക്കിയതുപോലെ ഒരു പിഴവും പറ്റാത്ത ന്യായാധിപനാണ് യഹോവ, ‘മുഴുഭൂമിയുടെയും’ സർവജ്ഞാനിയായ, കരുണാമയനായ “ന്യായാധിപൻ.” യഹോവ തന്റെ മകനായ യേശുവിനെ പരിശീലിപ്പിച്ച്, വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ യേശുവിനെ ഏൽപ്പിച്ചിരിക്കുന്നു. (യോഹ. 5:22) ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ എന്താണെന്ന് യഹോവയ്ക്കും യേശുവിനും അറിയാൻ പറ്റും. (മത്താ. 9:4) ഓരോരുത്തരുടെയും കാര്യത്തിൽ അവർ ‘നീതിയോടെ മാത്രമേ പ്രവർത്തിക്കൂ.’ അതുകൊണ്ട്, എപ്പോഴും യഹോവയിലും യഹോവയുടെ തീരുമാനങ്ങളിലും ഉറച്ചുവിശ്വസിക്കുമെന്ന് ഒരു ദൃഢതീരുമാനം എടുക്കുക. നമുക്ക് മറ്റുള്ളവരെ വിധിക്കാനുള്ള യോഗ്യത ഇല്ലെന്ന് നമുക്ക് അറിയാം. യഹോവയ്ക്കാണ് അതിനുള്ള അധികാരമുള്ളത്. (യശ. 55:8, 9) അതുകൊണ്ട് യഹോവയുടെയും മകനായ യേശുവിന്റെയും ന്യായവിധിയിൽ നമുക്ക് പൂർണ വിശ്വാസമുള്ളവരായിരിക്കാം. നമ്മുടെ രാജാവായ യേശു തന്റെ പിതാവിന്റെ നീതിയും കരുണയും അതേപടി പകർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. .—യശ. 11:3, 4. w24.05 പേ. 7 ഖ. 18-19
സെപ്റ്റംബർ 4 വെള്ളി
“യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.”—സുഭാ. 3:32.
നമ്മൾ ഹൃദയത്തിൽ സത്യം സംസാരിക്കുന്ന ഒരാളായിരിക്കേണ്ടതു വളരെ പ്രധാനമാണ്. യേശുവും നഥനയേലും ഉൾപ്പെട്ട സംഭവത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ഫിലിപ്പോസ് ഒരിക്കൽ നഥനയേലിനെ കൂട്ടിക്കൊണ്ട് യേശുവിന്റെ അടുത്തേക്കു വന്നു. യേശു നഥനയേലിനെ ആദ്യമായിട്ടാണു കാണുന്നതെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ.” (യോഹ. 1:47) നഥനയേലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെപ്പോലെ നഥനയേൽ അപൂർണനായിരുന്നെങ്കിലും അദ്ദേഹത്തിൽ ഒട്ടും കാപട്യമില്ലായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളിലും സത്യസന്ധനായിരുന്നു. അത് യേശു വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. യഹോവയെ പ്രീതിപ്പെടുത്താൻ 15-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് ഇടപെടുന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീർത്തനം 15:3-ൽ യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്ന ഒരാൾ, “നാവുകൊണ്ട് പരദൂഷണം പറയുന്നില്ല, അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല, സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധിച്ചില്ലെങ്കിൽ അതു മറ്റുള്ളവരെ വല്ലാതെ വേദനിപ്പിക്കും.—യാക്കോ. 1:26. w24.06 പേ. 10 ഖ. 7, 9; പേ. 11 ഖ. 10